17 September, 2024 10:05:55 AM


ഷിരൂർ ദൗത്യം; ഗോവയിൽ നിന്ന് ഡ്രെഡ്ജർ പുറപ്പെട്ടു, വൈകിട്ടോടെ കാർവാർ തുറമുഖത്തെത്തും



ബെംഗളുരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും ലോറിക്കുമായുള്ള തിരച്ചിലിനായി ഗോവയിൽ നിന്ന് ഡ്രെഡ്ജർ പുറപ്പെട്ടു. പുലർച്ചെ അഞ്ച് മണിയോടെ മുർമഗോവ തുറമുഖത്ത് നിന്ന് തിരിച്ച ഡ്രെഡ്ജർ വെസൽ വൈകുന്നേരത്തോടെ ഉത്തര കന്നഡ ജില്ലയിലെ കാർവാർ തുറമുഖത്ത് എത്തിച്ചേരും. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച ശേഷമാകും കാർവാറിൽ നിന്ന് ഡ്രെഡ്ജർ വെസൽ ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് നീങ്ങുക. മറ്റു തടസങ്ങൾ ഒന്നുമില്ലെങ്കിൽ വ്യാഴാഴ്ച ഡ്രഡ്ജിങ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ മാസം 16 നായിരുന്നു പുഴയിൽ തിരച്ചിൽ നിർത്തിവെച്ചത്.

ഓഗസ്റ്റ് പതിനാറിനാണ് അ‍ർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുട‍ർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തുട‍ന്ന് അ‍ർജുന്റെ മാതാപിതാക്കൾ ക‍ർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തിക്കണ്ട് തിരച്ചിൽ പുനരാരംഭിക്കണമെന്ന് അഭ്യ‍ർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ച് തിരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഇക്കഴിഞ്ഞ ജൂലൈ പതിനാറിനാണ് ഷിരൂരിൽ അര്ജുന് മണ്ണിടിച്ചിലിൽ പെടുന്നത്. അ‍ർജുനൊപ്പം ലോറിയും കാണാതായി. അ‍ർജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള് പരാതി നൽകിയെങ്കിലും തുടക്കത്തിൽ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെ അ‍ർജുനായിരുള്ള തിരച്ചിൽ നടത്താൻ ഭരണകൂടം തയ്യാറായി. പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു ജില്ലാ ഭരണകൂടം തിരച്ചിൽ നടത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയ‍ർന്ന സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. എന്നാൽ ലോറി കണ്ടെത്താനായിരുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941