05 September, 2024 10:42:03 AM


വ്യവസായി മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാന കേസ്: സിബിഐയ്ക്ക് വിടാൻ തീരുമാനം



കോഴിക്കോട്: വ്യാപാരിയായ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ അന്വഷണം സിബിഐക്ക് വിടും. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തീരുമാനം. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്. മാമിയെ കൊലപ്പെടുത്തിയതായിരിക്കാം എന്നായിരുന്നു അന്‍വറിന്റെ ആരോപണം.

ബിസിനസ് പങ്കാളിയും ഡ്രൈവറുമായ രജിത് കുമാര്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞതല്ലാതെ മറ്റൊരു കാര്യവും കുടുംബത്തിന് അറിയില്ലെന്ന് മകള്‍ നേരത്തെ പ്രതികരിച്ചിരുന്നു. പുതിയ അന്വേഷണ സംഘത്തില്‍ മലപ്പുറം എസ്പി ഒഴിച്ച് പഴയ അംഗങ്ങള്‍ തന്നെയാണുള്ളത്. സിബിഐ അന്വേഷണം ഏറ്റെടുക്കണമെന്നും നിയമ പോരാട്ടം തുടരുമെന്നും മകള്‍ ആദിബ നൈന പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21നാണ് പ്രധാന റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആട്ടൂരിനെ കാണായത്. അരയിടത്തുപാലത്തെ ഓഫീസില്‍ നിന്നും വീട്ടിലേക്കിറങ്ങിയ മാമിയെ കാണാതാവുകയായിരുന്നു. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.

നടക്കാവ് പൊലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടാപാടുകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും ഉള്‍പ്പടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും ഈ അന്വേഷണത്തിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചതിന് പിന്നാലെ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. മലപ്പുറം എസ്പിയുടെ നേല്‍നോട്ടത്തില്‍ പുതിയ സംഘത്തെ എഡിജിപി അജിത് കുമാറാണ് നിയോഗിച്ചത്. ഇപ്പോഴുള്ള അന്വേഷണവും തൃപ്തികരമല്ലെന്ന് കുടുംബം പ്രതികരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K