16 August, 2024 01:02:27 PM


പൃഥ്വിരാജ് മികച്ച നടന്‍, ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും നടിമാര്‍, ചിത്രം കാതല്‍



തിരുവനന്തപുരം: 54-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പൃഥ്വിരാജ് ആണ് മികച്ച നടന്‍. ചിത്രം ആടു ജീവിതം. മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടു. ഉര്‍വശി ( ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ് ) എന്നിവര്‍ക്കാണ് അവാര്‍ഡ്. മികച്ച ചിത്രം കാതല്‍. ബ്ലെസിയാണ് മികച്ച സംവിധായകന്‍. സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മികച്ച രണ്ടാമത്തെ സിനിമ രോഹിത് എംജി കൃഷ്ണന്‍ സംവിധാനം ചെയ്ത ഇരട്ടയാണ്. മികച്ച തിരക്കഥ - രോഹിത് എംജി കൃഷ്ണന്‍, സിനിമ ഇരട്ട. മികച്ച സ്വഭാവ നടന്‍ വിജയരാഘവന്‍. ചിത്രം - പൂക്കാലം. മികച്ച സ്വഭാവ നടി ശ്രീഷ്മ ചന്ദ്രന്‍. ചിത്രം - പൊമ്പിളൈ ഒരുമൈ. മികച്ച ബാലതാരം ( പെണ്‍) തെന്നല്‍ അഭിലാഷ് ചിത്രം - ശേഷം മൈക്കിള്‍ ഫാത്തിമ. മികച്ച ബാലതാരം ( ആണ്‍) അവ്യുക്ത് മേനോന്‍ ചിത്രം - പാച്ചുവും അത്ഭുതവിളക്കും.

മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍. സിനിമ- കാതല്‍. മികച്ച തിരക്കഥ- അഡാപ്‌റ്റേഷന്‍ -ബ്ലെസി, ചിത്രം - ആടു ജീവിതം. മികച്ച സംഗീത സംവിധായകന്‍ - ജസ്റ്റിന്‍ വര്‍ഗീസ്- ചാവേര്‍. മികച്ച ഗാനരചയിതാവ് - ഹരീഷ് മോഹനന്‍- ചാവേര്‍. മികച്ച പശ്ചാത്തല സംഗീതസംവിധായകന്‍ മാത്യൂസ് പുളിക്കന്‍, ചിത്രം കാതല്‍. മികച്ച പിന്നണി ഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, ചിത്രം- ജനനം 1947 പ്രണയം തുടരുന്നു. മികച്ച മികച്ച പിന്നണി ഗായിക ആന്‍ ആമി, ചിത്രം - പാച്ചുവും അത്ഭുത വിളക്കും.

ജനപ്രീതിയുള്ള സിനിമ- ആടുജീവിതം, പ്രത്യേക ജൂറി പുരസ്‌കാരം- സിനിമ- ഗഗനചാരി, അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരം- കെ ആര്‍ ഗോകുല്‍ (ആടു ജീവിതം) അഭിനയ കൃഷ്ണന്‍-(ജൈവം), സുധി കോഴിക്കോട് (കാതല്‍). മികച്ച ഛായാഗ്രഹകന്‍- സുനില്‍ കെ എസ്, സിനിമ - ആടു ജീവിതം, മികച്ച കലാസംവിധായകന്‍, സിനിമ - മോഹന്‍ദാസ് -2018, മികച്ചശബ്ദമിശ്രണം - റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍, സിനിമ - ആടു ജീവിതം, മികച്ച ശബ്ദരൂപകല്‍പ്പന-ജയദേവന്‍ ചക്കാടത്ത്, അനില്‍ രാധാകൃഷ്ണന്‍, സിനിമ- ഉള്ളൊഴുക്ക്

മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ഉർവശിക്ക് ഇത് കരിയറിലെ ആറാം പുരസ്‌കാരമാണ്. മഴവിൽക്കാവടി, വർത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് നേരത്തെ പുരസ്കാരം ലഭിച്ചത്.

പൃഥ്വിരാജിന് രണ്ടു തവണ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് തീരുമാനിച്ചത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്. 160 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനെത്തിയത്. ഇതിൽ 84 എണ്ണവും നവാഗത സംവിധായകരുടേതായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K