20 July, 2024 12:32:12 PM


നഞ്ചിയമ്മയുടെ സമരത്തിന് നേതൃത്വം നൽകിയ ആളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു



പാലക്കാട്: ദേശീയ അവാര്‍ഡ് ജേതാവും ഗായികയുമായ നഞ്ചിയമ്മയുടെ സമരത്തിന് നേതൃത്വം നല്‍കിയ സുകുമാരനെ തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ പേരിലുണ്ടായിരുന്ന ഭൂമി കയ്യേറിയതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം നഞ്ചിയമ്മ സമരം നടത്തിയത്.

തമിഴ്‌നാട് അതിര്‍ത്തിയില്‍ ഭൂമി വാങ്ങിയവരെ ഭീഷണിപ്പെടുത്തിയതിനും സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായി പ്രചരണം നടത്തിയതിനുമാണ് സുകുമാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഗളിയില്‍ നിന്ന് അറസ്റ്റ് ചെയ്ത സുകുമാരനെ കോയമ്പത്തൂര്‍ കാട്ടൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വ്യാജ രേഖയുണ്ടാക്കി ഭര്‍ത്താവിന്റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചിയമ്മയുടെ പരാതി. കയ്യേറ്റ ഭൂമിയില്‍ കൃഷിയിറക്കല്‍ സമരം നടത്തുകയാണ് നഞ്ചിയമ്മ. അഗളിയിലെ സ്വകാര്യവ്യക്തിയാണ് വ്യാജ നികുതി രസീത് സംഘടിപ്പിച്ച് ഭൂമി സ്വന്തം പേരിലാക്കിയതെന്നാണ് നഞ്ചിയമ്മ ആരോപിക്കുന്നത്. ഇതിന് ശേഷം ഭൂമി മറ്റൊരാള്‍ക്ക് മറിച്ചു വിറ്റു. മിച്ചഭൂമി കേസ്, ടിഎല്‍എ കേസും നിലനില്‍ക്കേയാണ് ഭൂമി കൈമാറിയതെന്ന് നഞ്ചിയമ്മ ആരോപിക്കുന്നു.

അതേസമയം, സ്വകാര്യവ്യക്തി ഭൂമി കൈമാറ്റത്തിന് ഉപയോഗിച്ചത് വ്യാജ രേഖയെന്ന് വില്ലേജ് ഓഫീസറും സ്ഥിരീകരിച്ചു. ഓഫീസില്‍ നിന്നും രേഖ നല്‍കിയിട്ടില്ല. അടിസ്ഥാന രേഖ വ്യാജമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. തര്‍ക്ക ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ നഞ്ചമ്മയെയും ബന്ധുക്കളെയും കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് നഞ്ചിയമ്മയെ തടഞ്ഞത്. ഭൂമി ഉഴുത് കൃഷിയിറക്കാന്‍ ട്രാക്ടറുമായാണ് നഞ്ചിയമ്മ എത്തിയത്. ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് നഞ്ചിയമ്മയെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K