10 July, 2024 10:11:37 AM


ബിഎംഡബ്ല്യു കാര്‍ ഇടിച്ച് യുവതി മരിച്ച സംഭവം; ശിവസേന നേതാവിന്‍റെ മകൻ അറസ്റ്റിൽ



മുംബൈ: അമിത വേഗതയില്‍ എത്തിയ ബിഎംഡബ്ല്യു കാര്‍ ബൈക്കില്‍ ഇടിച്ച് യുവതി മരിച്ച സംഭവത്തിലെ മുഖ്യപ്രതിയായ മിഹിര്‍ ഷാ അറസ്റ്റില്‍. മിഹിറിന്റെ സുഹൃത്തിന്റെ മൊബൈല്‍ ലോക്കേഷന്‍ ട്രാക്ക് ചെയ്താണ് മിഹിറിനെ കണ്ടെത്തിയത്. മിഹിര്‍ ഒളിവില്‍ പോയത് മുതല്‍ സുഹൃത്തിന്റെ ഫോണും സ്വിച്ച്ഡ് ഓഫായിരുന്നു. ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകനാണ് അറസ്റ്റിലായ മിഹിര്‍ ഷാ.

ദമ്പതികളായ പ്രദീപ് നഖാവും, കാവേരി നഖാവും ബൈക്കില്‍ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. മത്സ്യത്തൊഴിലാളികളായ പ്രദീപും കാവേരിയും മത്സ്യം വാങ്ങി മടങ്ങുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടതോടെ പ്രദീപ് ചാടിയിറങ്ങിയെങ്കിലും കൈയിലെ ഭാരം കാരണം കാവേരിക്ക് ബൈക്കില്‍ നിന്ന് ചാടിയിറങ്ങാനായില്ല. ഗുരുതരമായി പരിക്കേറ്റ കാവേരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് ശേഷം അതേ ബിഎംഡബ്ല്യു കാറില്‍ മിഹിര്‍ ഷാ ബാന്ദ്രയിലെ കലാ നഗര്‍ ഏരിയയിലേക്ക് പോയി. കേസില്‍ കാര്‍ ഉടമയായ ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രാജേഷ് ഷായെയും ഡ്രൈവര്‍ രാജേന്ദ്ര സിംഗ് ബിജാവത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടസമയത്ത് മിഹിര്‍ ഷായ്‌ക്കൊപ്പം ഡ്രൈവറും കൂടെ ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ മിഹിര്‍ പിതാവ് രാജേഷ് ഷായെ വിളിച്ച് സംഭവം പറഞ്ഞു. രാജേഷാണ് മകനോട് ഒളിവില്‍ പോകാന്‍ ആവശ്യപ്പെട്ടതും. സംഭവത്തിന്റെ ഉത്തരവാദിത്തം രാജേന്ദ്ര ഏറ്റെടുക്കുമെന്നും രാജേഷ് പറഞ്ഞതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് മിഹിര്‍ ഓട്ടോറിക്ഷയില്‍ ഗോരേഗാവിലെ കാമുകിയുടെ വീട്ടിലെത്തി. ജൂലൈ ഏഴിന് രാവിലെ ഇവര്‍ തമ്മില്‍ 40 കോളുകളോളം വിളിച്ചതായി രേഖകളുണ്ട്.

ഇന്നലെ രാവിലെ മിഹിറിന്റെ സുഹൃത്ത് അവ്ദീപ് തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തതിനെ തുടര്‍ന്ന് മിഹിറിനെ കണ്ടെത്തുകയായിരുന്നു. മിഹിറിന്റെ അമ്മയെയും, സഹോദരിമാരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കാര്‍ ഉടമയും മിഹിര്‍ ഷായുടെ പിതാവുമായ ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രാജേഷ് ഷായെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K