08 December, 2023 03:17:29 PM


മാസപ്പടി: മുഖ്യമന്ത്രിക്കെതിരെ ഇ ഡി അന്വേഷണം നടത്താത്തത് എന്തുകൊണ്ട്- വി ഡി സതീശന്‍



തിരുവനന്തപുരം: എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കെതിരെയും അന്വേഷണം നടത്തുന്ന ഇ ഡി മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം നടത്താത്തത് എന്തുകൊണ്ട്? മോശം പ്രതിപക്ഷ നേതാവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറ്റവും നല്ല ബഹുമതിയായി കാണുന്നു; പ്രതിഷേധിക്കരുതെന്ന് പറയാന്‍ പിണറായി എന്താ രാജാവാണോ? - വി ഡി സതീശന്‍.

മാസപ്പടിയെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിലേക്ക് സി എം ആര്‍ എല്‍ കോടിക്കണക്കിന് രൂപ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കലാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇ ഡി അന്വേഷിക്കാത്തത്? 

ബി ജെ പിയുമായി പിണറായി രഹസ്യബന്ധം ഉണ്ടാക്കിയതു കൊണ്ടാണ് 38 തവണയും ലാവലിന്‍ കേസ് മാറ്റിവച്ചത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്തുന്ന ഇ ഡി പിണറായി വിജയനെതിരെ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്? കള്ളപ്പണം വെളുപ്പിച്ചെന്ന് ഇന്‍കം ടാക്‌സിന്റെ ക്വാസി ജുഡീഷ്യല്‍ ബോഡി പരസ്യമായി പറഞ്ഞിട്ടും ഇ ഡി അന്വേഷിച്ചോ? ബി ജെ പിയുമായി ധാരണയുള്ളത് കൊണ്ടാണ് അന്വേഷിക്കാത്തത്. 


സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്- കെ എസ് യു പ്രവര്‍ത്തകരെ ആലുവയിലും അങ്കമാലിയിലും ഡി വൈ എഫ് ഐ - സി പി എം ക്രിമിനലുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. നവകേരള സദസിനെതിരെ പച്ചക്കറി കടയില്‍ ഇരുന്ന് അഭിപ്രായം പറഞ്ഞ 72 വയസുകാരനെ സി ഐ ടി യു ക്രിമിനല്‍ സംഘം ആക്രമിച്ചു. ചായക്കടകളിലും പച്ചക്കറി കടകളിലും ഹോട്ടലുകളിലുമൊക്കെ രാഷ്ട്രീയം പറയുന്നത് കേരളത്തില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന രീതിയാണ്. കടയില്‍ നിന്ന് പോലും മുഖ്യമന്ത്രിക്കും നവകേരള സദസിനും എതിരെ അഭിപ്രായം പറയാന്‍ പാടില്ല. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ രക്ഷാപ്രവര്‍ത്തനമെന്ന് ഓമനപ്പേരിട്ട് വിളിച്ച മുഖ്യമന്ത്രിയാണ് എല്ലാ അക്രമങ്ങള്‍ക്കും കാരണം. സമാധാനപരമായി പ്രതിഷേധിക്കാന്‍ പാടില്ലാത്ത സംസ്ഥാനമായി കേരളം മാറി. എഴുത്തുകാരനായ സഖറിയ പറഞ്ഞതു പോലെ ഇനി കേരളത്തിലെ കറുത്ത കുടയുടെ ഭാവി എന്താകുമെന്ന് പരിശോധിക്കേണ്ട അവസ്ഥയിലാണ് എത്തിനില്‍ക്കുന്നത്. 

പരസ്യമായി കലാപ ആഹ്വാനം നടത്തിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. നവകേരള സദസ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പരാതി. ഈ അശ്ലീല നാടകത്തില്‍ ഞങ്ങള്‍ പങ്കാളികളായിരുന്നെങ്കില്‍ ജനങ്ങള്‍ ഞങ്ങളെ പുച്ഛിച്ച് തള്ളുമായിരുന്നു. പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. 

മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം ഭരണസിരാ കേന്ദ്രത്തില്‍ നിന്നും എന്തിനാണ് മാറി നില്‍ക്കുന്നത്? ബജറ്റിന്റെ പ്രാരംഭ ചര്‍ച്ച നടത്തേണ്ട സമയത്ത് ധനമന്ത്രിയോ പോലും തിരുവനന്തപുരത്തേക്ക് വിടുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂരില്‍ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും എതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ജനങ്ങളുടെ ചെലവില്‍ രാഷ്ട്രീയം പറയാനുള്ള വേദിയായി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനെ പ്രയോജനപ്പെടുത്തുകയാണ്. ഇത് എങ്ങനെ സര്‍ക്കാരിന്റെ സദസാകും? നാട്ടുകാരുടെ ചെലവിലല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്. പറവൂരിലെ എല്ലാ കടകളിലും വൈദ്യുത അലങ്കാരം നടത്തണമെന്ന് ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. 

ജി എസ് ടി ഉദ്യോഗസ്ഥരാണ് പണപ്പിരിവിന് ഇറങ്ങിയിരിക്കുന്നത്. എന്നിട്ടും നാട്ടുകാരുടെ ചെലവില്‍ നടത്തുന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നത്. 

യു ഡി എഫ് തീരുമാനം ആര് പറയണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാം. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടല്ല യു ഡി എഫ് അഭിപ്രായം പറയുന്നത്. എല്‍ ഡി എഫിലേതു പോലെ വിദൂഷകന്‍മാരുടെ സദസല്ല യു ഡി എഫ്. വിദൂഷകാരുടെയും വിധേയരുടെയും രാജസദസാണ് പിണറായിയുടെ രാജസദസ്. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി അഭിപ്രായം പറയാനുള്ള ധൈര്യം ഏതെങ്കിലും മന്ത്രിമാര്‍ക്കുണ്ടോ? വിധേയരുടെ സംഘമാണ് പിണറായിയുടെ മന്ത്രിസഭ. കോണ്‍ഗ്രസില്‍ രാജക്കന്‍മാരും വിദൂഷകരുമില്ല. യു ഡി എഫിന്റെ അഭിപ്രായം ആര് പറയണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ട. പിണറായി വിജയനാണ് കോണ്‍ഗ്രസില്‍ ജനാധിപത്യം ഇല്ലെന്ന് പറയുന്നത്. എന്തൊരു ജനാധിപത്യമാണ് സി പി എമ്മില്‍. മന്ത്രിസഭയിലും പാര്‍ട്ടിയിലും പോക്കറ്റില്‍ നിന്നും പേപ്പര്‍ എടുത്ത് ഇതാണ് തീരുമാനം എന്ന് പറഞ്ഞ് മറ്റുള്ളവരെ ഭയപ്പെടുത്തി അനുസരിപ്പിക്കുന്ന ആളാണ് പിണറായി വിജയന്‍. ഞങ്ങള്‍ക്കിടയില്‍ കുത്തിത്തിരിപ്പ് നടത്താന്‍ പിണറായി വരേണ്ട. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനെതിരെ കുത്തിത്തിരിപ്പ് നടത്തിയ പാരമ്പര്യമുള്ള ആളാണ് പിണറായി വിജയന്‍. പഴയ കഥകളൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കേണ്ട.


പറവൂരില്‍ വികസന മുരടിപ്പാണെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. വായ പോയ കോടാലിയാണ് സജി ചെറിയാന്‍. ഗോള്‍വാള്‍ക്കറിന്റെ ബെഞ്ച് ഓഫ് തോട്ട്‌സിന് സമാനമായ അഭിപ്രായം പറഞ്ഞ് മന്ത്രി സ്ഥാനം പോയ ആളാണ്. കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്നും തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും അരി വരുമെന്നും പറഞ്ഞ ആളാണ്. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെ പാര്‍ട്ടിയാണെന്ന് പറയുന്നവര്‍ ഇതുപോലുള്ള ആളുകളെ എങ്ങനെയാണ് ചുമന്നുകൊണ്ട് നടക്കുന്നത്. 

പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലയ്ക്ക് അപമാനമാണെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. കണ്ണൂര്‍ വി സി നിയമനത്തില്‍ ഇടപെട്ടെന്ന സുപ്രീം കോടതി വിധി കഴുത്തില്‍ ആഭരണമായി കൊണ്ടു നടക്കുന്ന ആളാണ് ഈ മന്ത്രി. രാജി വച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടതിന്റെ ദേഷ്യമാണ് അവര്‍ പറവൂരില്‍ തീര്‍ത്തത്. ഞാന്‍ എറണാകുളത്തിന് അപമാനമാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കും. മന്ത്രിക്ക് വായില്‍ക്കൊള്ളുന്ന വര്‍ത്തമാനം പറഞ്ഞാല്‍ പോരെ. മന്ത്രി സ്ഥാനം പോലും നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ആ മന്ത്രി നില്‍ക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ത്ത് തരിപ്പണമാക്കി. കേരള ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് ഉന്നതവിദ്യാഭ്യാസ രംഗം. 

തീരദേശ സദസ് നടത്തി വാങ്ങിയ പരാതികളില്‍ മന്ത്രി സജി ചെറിയാന്‍ എന്തെങ്കിലും നടപടി എടുത്തോ? മന്ത്രിമാര്‍ നടത്തിയ തലൂക്ക് അദാലത്തില്‍ ലഭിച്ച ലക്ഷക്കണക്കിന് പരാതികള്‍ തുറന്നു പോലും നോക്കിയില്ല. എന്നിട്ടാണ് 11 ലക്ഷം പരാതികള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്നത്. സര്‍ക്കാര്‍ ദയനീയ സ്ഥിതിയില്‍ ആയതുകൊണ്ടാണ് ഇത്രയും പരാതികള്‍ കിട്ടുന്നത്. ഒരു പരാതിക്കും പരിഹാരമില്ല. നെല്ല് സംഭരണത്തിന്റെ പണം ഇതുവരെ നല്‍കിയിട്ടില്ല. നാളികേര സംഭരണം പോലും നടപ്പാക്കാന്‍ പറ്റാത്ത കൃഷിമന്ത്രിയാണ് പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നത്. ഭരണം തോന്നിയ പോലെയാണ് നടക്കുന്നത്. 

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ആദ്യ ദിവസം പൊലീസ് ആത്മഹത്യ കുറിപ്പ് ഉള്‍പ്പെടെ മറച്ചുവച്ചു. രണ്ടാമത്തെ ദിവസമാണ് ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തത്. 24 മണിക്കൂര്‍ പ്രതിയായ ഡോക്ടറെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ ദുരൂഹതയും ഇതുവരെ മാറിയിട്ടില്ല. എ ഡി ജി പി പറഞ്ഞതെല്ലാം പരസ്പരവിരുദ്ധമാണ്. ആരെയൊക്കെയോ രക്ഷിക്കാനുള്ള ശ്രമമാണ് ഈ രണ്ടു കേസിലും പൊലീസ് നടത്തുന്നത്. പൊലീസും വകുപ്പുകളുമൊക്കെ തോന്നിയ വഴിക്ക് പോകുകയാണ്. വിധേയരുടെ സംഘമാണ് കേരളത്തിലെ മന്ത്രിസഭ. 

നവകേരള സദസില്‍ യു ഡി എഫ് എം എല്‍ എമാര്‍ പങ്കെടുത്തിരുന്നെങ്കില്‍ അഭിപ്രായം പറയാമായിരുന്നല്ലോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എല്‍ ഡി എഫ് എം എല്‍ എമാരുടെ അഭിപ്രായം കേള്‍ക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രിയാണ് പഠിപ്പിക്കാന്‍ വരുന്നത്. മുഖ്യമന്ത്രി വരുമ്പോള്‍ മന്ത്രിമാര്‍ പോലും പ്രസംഗം നിര്‍ത്തുകയാണ്. നേരത്തെ കൂടുതല്‍ പ്രസംഗിച്ച ശൈലജ ടീച്ചറിന് കിട്ടയതോടെ ഒരു എം എല്‍ എമാരും മിണ്ടിയിട്ടില്ല. നവകേരള സദസ് കൊണ്ട് കേരളത്തിന് എന്ത് ഗുണമാണ് ഉണ്ടായത്. സാമ്പത്തിക ഞെരുക്കം കാരണം സ്‌കൂള്‍ യുവജോത്സവം ഒരു പന്തലില്‍ ഒതുക്കിയവരാണ് സാധാരണക്കാരില്‍ നിന്നും പണം പരിച്ച് ആര്‍ഭാഡം നടത്തുന്നത്. നവകേരള സദസു കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല. 

ക്രൂരമായാണ് പ്രതിഷേധങ്ങളെ നേരിടുന്നത്. മാധ്യമ പ്രവര്‍ത്തകരെയും ആക്രമിച്ചു. ഇത് ഭീകര ഭരണമാണോ? മുഖ്യമന്ത്രി ഏകാധിപതിയാണോ? രാജാവ് കളിക്കുകയാണോ? രാജാവാണെന്നാണ് സ്വയം വിചാരിക്കുന്നത്. രാജഭരണ കാലത്ത് പോലും ഇതുപോലെ ഉണ്ടായിട്ടില്ല. കണ്ണൂരില്‍ പൊലീസ് എഫ് ഐ ആര്‍ എടുത്ത കേസാണ് മുഖ്യമന്ത്രി മാതൃകാപരമാണെന്നും തുടരണമെന്നും പറഞ്ഞത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസാണെന്ന് പറഞ്ഞത്. മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്. കരിങ്കൊടി കാട്ടി പ്രതിഷേധിക്കാന്‍ പാടില്ലെന്ന് പറയാന്‍ പിണറായി എന്താ രാജാവാണോ? യൂണിഫോമില്‍ എത്തിയാണ് അങ്കമാലിയില്‍ ഡി വൈ എഫ് ഐ ആക്രമിച്ചത്. അക്രമത്തെ കുറിച്ച് അറിയില്ലെങ്കില്‍ മുഖ്യമന്ത്രി പൊലീസ് മന്ത്രി സ്ഥാനം മറ്റാര്‍ക്കെങ്കിലും ഒഴിഞ്ഞ് കൊടുക്കണം. നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോള്‍ ജനങ്ങളാല്‍ വെറുക്കപ്പെട്ട പരിപാടിയായി മാറും. ആട്ടിത്തെളിച്ചവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. എന്നിട്ടാണ് ആളെ കൂട്ടിയെന്ന് അഭിമാനം പറയുന്നത്. എല്ലാവരെയും ഭീഷണിപ്പെടുത്തിയാണ് പരിപാടിക്ക് എത്തിച്ചത്. നവകേരള സദസായതുകൊണ്ട് പട്ടികജാതിക്കാരന്റെ മൃതദേഹം സസ്‌ക്കരിക്കാന്‍ അനുവദിച്ചില്ല. സ്‌കൂളുകളുടെ മതില്‍ പോലും ഇടിച്ച് നടത്തുന്ന ഈ പരിപാടിയെ അശ്ലീല നാടകം എന്നല്ലാതെ എന്ത് വിളിക്കും? 


വി ഡി സതീശന്‍ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്. കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയും കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയായി മാറുകയും ചെയത് പിണറായി വിജയന്‍ നല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞിരുന്നെങ്കില്‍ എന്റെ കഥ അന്ന് കഴിഞ്ഞേനെ. ഇത്രയും നല്ല സര്‍ട്ടിഫിക്കറ്റ് എനിക്ക് ഇതുവരെ ആരും തന്നിട്ടില്ല. എല്ലാ മണ്ഡലങ്ങളിലും എനിക്കെതിരെ പറയുന്നുണ്ട്. നാട്ടുകാരുടെ ചെലവില്‍ സ്റ്റേജ് കെട്ടിയല്ല പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കേണ്ടത്. കയ്യില്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് വായില്‍ തോന്നിയത് പറയുന്നത്. 

കൊല്ലത്ത് സി പി എമ്മും സി പി ഐയും തമ്മില്‍ അടിയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് യു ഡി എഫിലെ ഐക്യം കണ്ടിട്ട് സഹിക്കാനാകാത്തത്. കുറെക്കാലം ലീഗിന്റെ പിന്നാലെ നടന്നു മതിയായി. വിധേയരുടെ അടിമക്കൂട്ടമല്ല യു ഡി എഫ്. ഇവറ്റകളെന്ന വാക്ക് സജി ചെറിയാന്‍ ഉപയോഗിക്കുന്ന വാക്കാണ്. ഇവിടെ ഒരുത്തനും കൃഷി ചെയ്യേണ്ടെന്ന് പറഞ്ഞവനെ മന്ത്രിസഭയില്‍ ചുമക്കേണ്ട ഗതികേടിലാണ് പിണറായി വിജയന്‍. അധികാരത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചാല്‍ സാധാരണക്കാരെ കാണില്ല. കണ്ണിന്റെ കാഴ്ച കുറഞ്ഞ് തുടങ്ങും. കുറച്ചു കഴിയുമ്പോള്‍ കണ്ട് തുടങ്ങിക്കോളും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K