20 August, 2022 02:57:50 PM


'പാർട്ടി അംഗത്തെപ്പോലെ പെരുമാറുന്നു'; കണ്ണൂർ വി.സിയെ കടന്നാക്രമിച്ച് ഗവർണർ



കണ്ണൂർ: പ്രിയ വർഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല വിസിയെ കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാർട്ടി അംഗത്തെ പോലെയാണ് വി സി പെരുമാറുന്നതെന്ന് ഗവർണർ ആരോപിച്ചു. പദവിക്ക് യോജിച്ച രീതിയിലല്ല പ്രവർത്തനമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വിസിയുടെ നടപടികള്‍ ലജ്ജാകരമാണ്. സര്‍വകലാശാലയിലെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ എല്ലാ നിയമനങ്ങളും അന്വേഷിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അധികാരത്തിലിരിക്കുന്നവരുടെ പ്രീതി പിടിച്ചുപറ്റാനാണ് കണ്ണൂര്‍ വിസി ശ്രമിച്ചത്. ഇതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളെപ്പറ്റിയും അന്വേഷിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് തനിക്ക് ലഭിച്ചത്. സര്‍കലാശാലകള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്. നിയമപരമായും ധാര്‍മ്മികമായും ശരിയായ രീതിയിലല്ല പ്രവര്‍ത്തനം. ഇത് അനുവദിക്കാനാവില്ല. ഇത്തരം പ്രവര്‍ത്തനം മൂലമാണ് സംസ്ഥാനത്തെ മിടുക്കരായ പല വിദ്യാര്‍ത്ഥികളും പുറത്തെ സര്‍വകലാശാലകളിലേക്ക് പോകുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

അതേസമയം കണ്ണൂർ സർവകലാശാല നിയമനത്തിൽ പ്രിയ വർഗീസിനെതിരെ വീണ്ടും പരാതി. എഫ്ഡിപി കാലയളവിൽ ചട്ടലംഘനം നടന്നതായാണ് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിസേഷൻ ആരോപിക്കുന്നത്. എഫ്ഡിപി കാലയളവ് പൂർത്തിയായ ശേഷം അഞ്ച് വർഷം മാതൃസ്ഥാപനത്തിൽ ജോലിചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ആരോപണം. ഗവേഷണ കാലയളവിലെ ശമ്പളം തിരിച്ചു പിടിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിടിഎ യുജിസിയെ സമീപിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K