06 September, 2021 09:17:24 PM
വിമാനവാഹിനി കപ്പൽ ബോംബ് വച്ച് തകർക്കും; കൊച്ചി കപ്പൽശാലയ്ക്ക് ഭീഷണി

കൊച്ചി: കൊച്ചി കപ്പല്‍ശാലയും നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തും ബോംബു വച്ച് തകര്‍ക്കുമെന്നു വീണ്ടും ഭീഷണി. കഴിഞ്ഞ മാസം 24ന് കപ്പല്‍ശാലയിലെ അഞ്ച് ഉദ്യോഗസ്ഥരുടെ ഇ-മെയിലേക്കാണ് ആദ്യ സന്ദേശമെത്തിയത്. ഇതേത്തുടര്‍ന്നു പരിശോധനയും നിരീക്ഷണവും നടത്തിവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പോലീസ് ഇന്റലിജന്റ്സിന് വീണ്ടും ഭീഷണിസന്ദേശമെത്തിയത്. വ്യാജ ഐഡിയില്‍ നിന്നു വന്ന ഭീഷണി ഇംഗ്ലീലാണ്. കൂടുതൽ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വ്യാജ സന്ദേശമാണെന്നാണു പ്രാഥമിക വിലയിരുത്തലെങ്കിലും കപ്പല്‍ശാല അധികൃതര്‍ നല്കിയ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തു. സൈബര്‍ ഡോമും സൈബര്‍ സെല്ലും അന്വേഷണം തുടങ്ങി. ഐപി വിലാസം കണ്ടെത്തി പിന്നില്‍ ആരെന്നു കണ്ടെത്താനാണു ശ്രമം. ഹാക്കിംഗ് സാധ്യതയും അധികൃതര്‍ തള്ളിക്കളഞ്ഞിട്ടില്ല. കേന്ദ്ര ഏജന്‍സികളും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിന്നില്‍ ഭീകര ബന്ധമുണ്ടോ എന്നതടക്കം അന്വേഷണ പരിധിയിലുണ്ട്. സുരക്ഷ കൂടുതൽ ശക്തമാക്കി.
രണ്ടു മാസം മുമ്പ് വ്യാജ രേഖകള്‍ ഉപയോഗിച്ച് കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാന് പൗരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീകരബന്ധം സ്ഥിരീകരിക്കാനായില്ലെങ്കിലും ഇയാള്‍ പാക്കിസ്ഥാനില്‍ ജോലി ചെയ്തതായി കണ്ടെത്തിയിരുന്നു. 2019 ല്‍ ഐഎന്‍എസ് വിക്രാന്തിന്റെ പത്തിലധികം കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് മോഷണം പോയിരുന്നു. ഐഎന്‍എസ് വിക്രാന്ത് നിലവിൽ സീ ട്രയല്‍സിന്റെ ഘട്ടത്തിലെത്തിനില്‍ക്കുകയാണ്.