29 April, 2020 11:55:14 AM


പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ



തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടയില്‍ വന്‍സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴും പെരിയ ഇരട്ടക്കൊലക്കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ. സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ സർക്കാരിനു വേണ്ടി ഹാജരായ ദില്ലിയിലെ അഭിഭാഷകർക്കാണ് യാത്രയ്ക്കും താമസത്തിനുമുള്ള പണം അനുവദിച്ച് സർക്കാർ ഉത്തരവ്. അതേസമയം തുക എത്രയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. 


അഡ്വ.മനീന്ദര്‍ സിംഗ്, ഇദ്ദേഹത്തിന്‍റെ ജൂനിയറായ പ്രഭാസ് ബജാജ് എന്നിവരുടെ യാത്രാചെലവും താമസചെലവും മുന്‍കാലപ്രാബല്യത്തോടെ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ എട്ടാം തീയതിയാണ് ഇറങ്ങിയത്. സർക്കാരിന്‍റെ ഈ നടപടിയെ വിമർശിച്ച് ഷാഫി പറമ്പിൽ എം.എൽ.എ രംഗത്തെത്തി. കൊലയാളികളെ സംരക്ഷിക്കാനുള്ളത് പോലുള്ള ചിലവുകൾ മാത്രമെന്തേ അസാധാരണ സാഹചര്യത്തിലും മുറ പോലെ നടക്കുന്നതെന്ന് ഷാഫി തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. സർക്കാർ ഉത്തരവിന്റെ പകർപ്പും ഷാഫി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. 




ഷാഫിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.


"കൃപേഷിനേയും ശരത് ലാലിനെയും വെട്ടിക്കൊന്ന പെരിയ കേസിൽ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ CBI അന്വേഷണം അനിവാര്യമാണെന്ന ഹൈക്കോടതി വിധിക്കെതീരെ writ അപ്പീലിൽ ഹാജരാവാൻ സുപ്രീം കോടതിയിലെ സീനിയർ വക്കീൽ മനീന്ദർ സിംഗും അദ്ദേഹത്തിന്റെ ജൂനിയർ പ്രഭാസ് ബജാജും നവംബർ 12നും 16നും ഡൽഹിയിൽ നിന്ന് കൊച്ചി വരെ ബിസ്‌നസ്സ് ക്‌ളാസിൽ യാത്ര ചെയ്തതിനും മറൈൻ ഡ്രൈവ് താജ് ഗേറ്റ് വേ ഹോട്ടലിൽ താമസിച്ചതിനും മുൻകാല പ്രാബല്ല്യത്തോടെ പണം അനുവദിച്ച് ഈ കോവിഡ് കാലത്ത് (8/4/20)സർക്കാർ ഇറക്കിയ ഉത്തരവിന്റെ പകർപ്പാണിത്.


തുക എത്രയെന്ന് പോലും വ്യക്താമാക്കാത്ത ഇത്തരം ഉത്തരവുകളും പാഴ്ചിലവുകളും ആർക്ക് വേണ്ടിയാണ് ?പാർട്ടിക്ക് പങ്കില്ലെന്ന് 100 വട്ടം ആണയിട്ടവർ കൊലയാളികൾ CBI അന്വേഷണം വന്നാൽ കുടുങ്ങുമെന്ന് അറിഞ്ഞോണ്ട് തന്നെ നടത്തിയ ഈ ഏർപാടിനും പണം കൊടുത്തത് സർക്കാർ ഖജനാവിൽ നിന്ന് . കൊല നടത്തിയ പാർട്ടി ഗുണ്ടകളെ രക്ഷപ്പെടുത്താനുള്ള വക്കീൽ ഫീസിന്റെ ബാധ്യതയും ജനത്തിന് . പോരാത്തതിന് നിയമസഭയിലെ പ്രഖ്യാപനവും , വേണ്ടി വന്നാൽ ഇനിയും കൊടുക്കുമത്രേ .


ഒരു ദുരന്തം വരുമ്പോൾ സർക്കാരിന് പണം കൊടുക്കാത്തവരല്ല KPSTA ഉൾപ്പടെയുള്ളവർ . പ്രളയ കാലത്ത് പോലും പണം കൊടുത്തും വീട് വെച്ച് കൊടുത്തും ജനങ്ങൾക്കൊപ്പം നിന്നവരാണവർ . പ്രളയ ദുരിതാശ്വാസത്തിന് ഒരു പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന പ്രതിപക്ഷ ആവശ്യം പോലും നിരാകരിക്കപ്പെട്ടു . എന്നിട്ടും എല്ലാവരും കൊടുത്തു . അതിലും പാർട്ടി ബന്ധമുള്ളവർ പണം തട്ടിയെടുത്തത്തിന്റെ വാർത്തയും കേസുമൊക്കെ നമ്മൾ കണ്ടു .


സാലറി ചലഞ്ചിൽ കോടതി വിധി എന്തുമാവട്ടെ കൊടുക്കാനുള്ള പണം തങ്ങൾ നൽകുമെന്ന് ഇന്നും അവർ പറയുമ്പോ ചോദ്യം ചെയ്യപ്പെട്ടതും കത്തിച്ചതുമെല്ലാം ഒരു ചർച്ച പോലും നടത്താതെ എടുത്ത ഏകപക്ഷീയ തീരുമാനങ്ങളുടെ ജനാധിപത്യ വിരുദ്ധത തന്നെയായിരുന്നു.


പ്രതിസന്ധികളിൽ ഇനിയും നമ്മളാലാവുന്ന സഹായം ആളും അർത്ഥവുമായി ചെയ്യും .

അപ്പോഴും ഒരു ചോദ്യം ബാക്കിയാവും .

പെരിയയിലെ കൊലയാളികളെ സംരക്ഷിക്കാനുള്ളത് പോലുള്ള ചിലവുകൾ മാത്രമെന്തേ അസാധാരണ സാഹചര്യത്തിലും മുറ പോലെ നടക്കുന്നത്."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K