21 April, 2020 06:37:29 AM


ജനം തടഞ്ഞു; കോവിഡ് ബാധിച്ച് മരിച്ച ന്യൂറോ സര്‍ജന്‍റെ സംസ്കാരം നടത്തിയത് സാഹസികമായി



ചെെന്നെ: ദക്ഷിണേന്ത്യയിലെ വിഖ്യാത ന്യൂറോ സര്‍ജന്‍ ഡോ. സൈമണ്‍ ഹെര്‍ക്കുലീസ് (55) കോവിഡ് ബാധിച്ചു മരിച്ചു. വൈറസ്‌വ്യാപനം ഭയന്ന് സംസ്‌കാരച്ചടങ്ങുകള്‍ രണ്ടിടങ്ങളില്‍ തടസപ്പെടുത്താന്‍ ശ്രമിച്ച് ജനക്കൂട്ടം. ഇരുപതോളം പേര്‍ അറസ്റ്റില്‍. കോവിഡ് ബാധിതനായി ചെെന്നെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണു സൈമണ്‍ ഹെര്‍ക്കുലീസ് മരിച്ചത്.


ചെെന്നെയിലെ പ്രശസ്തമായ ന്യൂ ഹോപ് ആശുപത്രി മാനേജിങ് ഡയറക്ടറായിരുന്നു. ചികിത്സതേടി തന്നെ സമീപിച്ചയാളില്‍ നിന്നാണു ഡോക്ടര്‍ രോഗബാധിതനായതെന്നാണു സൂചന. ഏപ്രില്‍ ആദ്യവാരം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ നില വഷളായി. വൈകിട്ട് ആറേകാലോടെ  ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. കോവിഡ് മാര്‍ഗനിര്‍ദേശപ്രകാരം സംസ്‌കാരത്തിനായി മൃതദേഹം കില്‍പ്പോക്കിലെ ശ്മശാനത്തില്‍ എത്തിച്ചതോടെയാണു നാടകീയ രംഗങ്ങള്‍ക്കു തുടക്കം.


പ്രദേശവാസികളായ അറുപതോളംപേര്‍ കല്ലും വടികളുമായി സംഘടിച്ചെത്തി ആക്രമണത്തിനു മുതിര്‍ന്നു. മൃതദേഹം അവിടെ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ആള്‍ക്കൂട്ടത്തിന്റെ നിലപാട്. ഇതോടെ മൃതദേഹവുമായി ബന്ധുക്കള്‍ അണ്ണാ നഗറിലെ ശ്മശാനത്തിലേക്കു പോയി. അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കോവിഡ് ബാധിതന്റെ മൃതദേഹം സംസ്‌കാരത്തിനായി എത്തിക്കുന്നുവെന്നറിഞ്ഞ ആള്‍ക്കൂട്ടം നേരത്തെതന്നെ നിലയുറപ്പിച്ചിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കാന്‍ തുടങ്ങിയതിനു പിന്നാലെ, അറുപതോളം പേര്‍ വടിയും കല്ലുമായി എത്തുകയായിരുന്നു. കല്ലേറില്‍ ആംബുലന്‍സ് ഡ്രൈവറുടെ തലപൊട്ടി. 


മൃതദേഹവും വഹിച്ചെത്തിയ ആംബുലന്‍സിനും അനുഗമിച്ചവര്‍ക്കും നേരേ സംഘം അതിരൂക്ഷ ആക്രമണം അഴിച്ചുവിട്ടു. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. വടി കൊണ്ടുള്ള അടിയേറ്റ് ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകനും പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പിലെയും കോര്‍പ്പറേഷനിലെയും ജീവനക്കാരെയും മാത്രമല്ല, ഡോക്ടറുടെ കുടുംബാംഗങ്ങളെയും ആള്‍ക്കൂട്ടം വെറുതേവിട്ടില്ല. പിടിച്ചു നില്‍ക്കാനാകാതെ മൃതദേഹവുമായി തിരിച്ചുപോയി. 


രോഷപ്രകടനത്തിനിടെ ഡോക്ടറുടെ ബന്ധുക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സംഘര്‍ഷാന്തരീക്ഷത്തിനിടെ ആളുകളുമായി പലവട്ടം സമവായചര്‍ച്ചകള്‍ നടത്തിയെങ്കിലും മൃതദേഹം ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ജനം ഉറച്ചു നിന്നു. ഒടുവില്‍ പ്രതിഷേധക്കാരെ പിരിച്ചുവിട്ട് പോലീസ് സംരക്ഷണയിലായിരുന്നു സംസ്‌കാരം. പലരും ആക്രമണം ഭയന്നു പിന്മാറിയതോടെ ഡോക്ടറുടെ സുഹൃത്ത് ഡോ. പ്രദീപ് സുരക്ഷാ വസ്ത്രം ധരിച്ച് മൃതദേഹവുമായി ആംബുലന്‍സ് ഓടിക്കുകയായിരുന്നു. അദ്ദേഹവും 2 സഹപ്രവര്‍ത്തകരും ചേര്‍ന്നാണു മൃതദേഹം മറവു ചെയ്തത്. അതും ഉറ്റബന്ധുക്കളുടെ അസാന്നിധ്യത്തില്‍! 


സംഭവത്തില്‍ അണ്ണാ നഗര്‍ സ്വദേശികളായ ഇരുപതോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മദ്രാസ് ഹൈക്കോടതിയും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഡോ.സൈമണിനു മാന്യമായ സംസ്‌കാരം പോലും നല്‍കാനാവാത്തതിന്റെ വേദനയിലാണു കുടുംബാംഗങ്ങളും സുഹൃത്തുക്കളും. ഒരാഴ്ചയ്ക്കിടെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതു നാട്ടുകാര്‍ തടഞ്ഞിരുന്നു. മൃതദേഹം സംസ്‌കരിക്കുന്ന പ്രദേശത്തു വൈറസ് പടരുമെന്നാണ് പ്രചരണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K