• കോട്ടയം കേരള നടനത്തിൻ്റെ തനതു ശൈലി ആയിരങ്ങൾക്ക് പകർന്ന് നൽകിയ നർത്തകി ഭവാനി ചെല്ലപ്പൻ അന്തരിച്ചു. 98 വയസായിരുന്നു. സംസ്കാരം ഞായറാഴ്ച.

    ഭവാനിയുടെ എട്ടു പതിറ്റാണ്ടു നീണ്ട കലാസപര്യ ഗുരു ഗോപിനാഥിന്റെ ശിക്ഷണത്തിലാണ് ആരംഭിച്ചത്. കോട്ടയത്തെ 'ഭാരതീയ നൃത്തകലാലയം' എന്ന നൃത്തവിദ്യാലയത്തിന്റെ ഡയറക്ടറാണ്. 

    മലയാളികൾക്ക് നൃത്തത്തിന്റെ സൗന്ദര്യം എത്രത്തോളമെന്ന് കാണിച്ചു നൽകിയ പ്രതിഭയാണ്. തൊള്ളൂറുകളുടെ നിറവിലും കോട്ടയം തിരുനക്കരയിലെ വീടിനോടു ചേർന്നുള്ള നൃത്തവിദ്യാലയത്തിൽ പുത്തൻ തലമുറയിലേക്ക് കലയെ തന്മയത്വത്തോടെ എത്തിക്കുകയായിരുന്നു

    തിരുവിതാംകൂർ മഹാരാജാവ് നിന്നടക്കം നിരവധി പുരസ്കാരങ്ങൾ ഭവാനി ചെല്ലപ്പനെ തേടി എത്തിയിട്ടുണ്ട്.


  • തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എസ്. പ്രേമചന്ദ്ര കുറുപ്പ് ഐ എ എസ് (റിട്ട) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. 

    മുൻ ടൂറിസം ഡയറക്ടറായിരുന്നു. ലേബർ കമ്മീഷണർ, കേപ് ഡയറക്ടർ പദവികൾ വഹിച്ചിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.


  • ഏറ്റുമാനൂര്‍: ശക്തിനഗര്‍ ആര്യഭവനില്‍ ഡോ.എ.പി.സരസമ്മ (85) അന്തരിച്ചു. ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ സ്ഥാപക ഭാരവാഹിയായിരുന്നു. ഭര്‍ത്താവ്: പരേതനായ ദേവസ്വം റിട്ട ഡപ്യൂട്ടി കമ്മീഷണര്‍ കെ.ആര്‍.സുകുമാരന്‍. തിരുവനന്തപുരം ആയുര്‍വേദകോളേജിലെ ആദ്യകാല ബാച്ചിലുള്ള ഡോക്ടറാണ് പരേത. മക്കള്‍: ശിവപ്രസാദ്, ഹരിപ്രസാദ് (മുന്‍ ഫിനാന്‍സ് ഓഫീസര്‍, പാരിസ് ഗാലറി, ദുബായ്), അഞ്ജന ജയകുമാര്‍, മരുമക്കള്‍: ചൈത്ര (കൃഷ്ണശ്രീ, കായംകുളം), ജയകുമാര്‍, റിട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ (നാലുകണ്ടത്തില്‍, കരിപ്പാടം, തലയോലപ്പറമ്പ്). സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പില്‍.



  • അങ്കമാലി: കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍കെ ദേശം അന്തരിച്ചു.87 വയസായിരുന്നു.കൊടങ്ങല്ലൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ അങ്കമാലി കോതൻകുളങ്ങരയിലുള്ള മകളുടെ വീട്ടിൽ വച്ച് നടക്കും.

    കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.'അന്തിമലരി' ആണ് എന്‍കെ യുടെ ആദ്യ സമാഹാരം. കന്യാഹൃദയം, അപ്പൂപ്പന്‍താടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തിയൊന്നക്ഷരാളി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നർമരസവും കാലദേശാവബോധവും എന്‍കെ ദേശത്തിന്റെ കവിതയുടെ സവിശേഷതകളാണ്. ടാഗോറിന്റെ ഗീതാഞ്ജലിക്ക് എൻ.കെ. ദേശം നടത്തിയ വിവർത്തനം ശ്രദ്ധേയമാണ്.

    1936 ഒക്ടോബര്‍ 31ന് ആലുവയിലെ ദേശത്താണ് ജനനം. ദേശം കൊങ്ങിണിപ്പറമ്പില്‍ പരേതരായ നാരായണ പിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ് എന്‍കെ ദേശം എന്ന എന്‍ കുട്ടിക്കൃഷ്ണ പിള്ള. ലീലാവതിയമ്മയാണ് ഭാര്യ.മക്കൾ :കെ ബിജു, കെ ബാലു, അപര്‍ണ കെ പിള്ള.


  • തൃശൂർ : ചിറയ്ക്കാകോട് ആനന്ദ നഗറിൽ കണ്ടുണ്ണിയുടെ മകൻ കനകാംബുജൻ (61) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്‌ച  ചിറയ്ക്കാകോട് നിദ്രാലയത്തിൽ. ഭാര്യ: മിനി, മക്കൾ: നിഖിൽ, നിവേദ്യ, മരുമക്കൾ: മോഹിത്, ശ്വേത.



  • കൊച്ചി: ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ തൃപ്പൂണിത്തുറയിൽ നടക്കും.

    എന്‍റെ മെഴുതിരിയത്താഴങ്ങൾ, കൃഷ്ണൻകുട്ടി പണി തുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു.



  • തിരുവല്ല: പ്രശസ്ത കഥകളി മേള ആചാര്യൻ ആയാംകുടി കുട്ടപ്പൻ മാരാർ അന്തരിച്ചു. 93 വയസ്സായിരുന്നു. തിരുവല്ലയിലെ മതിൽഭാഗം മുറിയായിക്കൽ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി വിശ്രമ ജീവിതത്തിലായിരുന്നു കുട്ടപ്പൻ മാരാർ. 

    ഗുരു ചെങ്ങന്നൂർ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സർക്കാരിന്റെ പല്ലാവൂർ അപ്പു മാരാർ സ്മാരക പുരസ്‌കാരം തുടങ്ങി കേരളത്തിന്‌ അകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. നീണ്ട എട്ട് പതിറ്റാണ്ട് ആയി കഥകളി മേള ലോകത്തെ അതികായനായിരുന്നു ആയാംകുടി കുട്ടപ്പൻ മാരാർ. 1931ലെ മീന മാസത്തിലെ തിരുവോണത്തിലാണ് ജനനം. കുഞ്ഞൻ മാരാർ നാരായണി ദമ്പതികളുടെ പുത്രനാണ് കുട്ടപ്പൻ മാരാർ. സംസ്കാരം പിന്നീട്.



  • തൃശൂർ: കുട്ടനെല്ലൂർ കാക്കനാട്ട് രാമൻ നായരുടെയും പരേതയായ അമ്മുക്കുട്ടിയമ്മയുടെയും മകൾ കെ. കമലം (70) അന്തരിച്ചു. സഹോദരങ്ങൾ: കെ രാഘവൻ, കെ സരസ്വതി, കെ ഉണ്ണികൃഷ്ണൻ, കെ വേണു ഗോപാലൻ, കെ ഗോപാലകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച്ച ഒരു മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. 


  • കണ്ണൂര്‍: യുവ വൈദികൻ ഫാദർ സിറിൽ തോമസ് കുറ്റിക്കൽ (37) അന്തരിച്ചു. കപ്പൂച്ചിൻ സഭയുടെ കണ്ണൂർ പാവനാത്മ പ്രൊവിൻസിലെ വൈദികനായിരുന്നു. നിലമ്പൂർ മണിമൂളി സ്വദേശിയാണ്.

    2015 നവംബർ 14ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ബംഗ്ലാദേശിലും കുവൈത്തിലും ഉത്തരേന്ത്യയിലും മിഷണറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    മൃതദേഹം ഇന്ന് ഉച്ചവരെ കോഴിക്കോട് കുണ്ടായിത്തോട് സെന്‍റ് ആൻ്റണീസ് ആശ്രമ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ശേഷം കപ്പുച്ചിൻ സഭയുടെ കണ്ണൂർ ഇരിട്ടി പട്ടാരത്തുള്ള വിമലഗിരി ആശ്രമത്തിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് സംസ്കാര ശുശ്രൂഷകൾ നടത്തും.

    മണിമൂളി കുറ്റിക്കൽ തോമസിന്‍റെയും മോഹിനിയുടെയും മകനാണ്. സഹോദരൻ അഗസ്റ്റിൻ തോമസ്.


  • കൊച്ചി: എഴുത്തുകാരി കെ ബി ശ്രീദേവി (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിലെ മകന്‍റെ വീട്ടിലായിരുന്നു താമസം. കഥ, നോവൽ, പഠനം, ബാലസാഹിത്യം, നാടകം തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. സമഗ്ര സംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, കുങ്കുമം അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, വി.ടി. അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.

    മൂന്നാം തലമുറ, യജ്ഞം, ചാണക്കല്ല്, മുഖത്തോട് മുഖം, തിരിയുഴിച്ചില്‍, ദാശരഥം, അഗ്നിഹോത്രം, ബോധിസത്വന്‍ തുടങ്ങിയവ നോവലുകളാണ്. കുട്ടിത്തിരുമേനി, കൃഷ്ണാവതാരം, പടുമുള തുടങ്ങിയ ചെറുകഥകളും കുറൂരമ്മ (നാടകം), പിന്നെയും പാടുന്ന കിളി (ബാലസാഹിത്യം), നിറമാല (തിരക്കഥ) തുടങ്ങിയവ ശ്രീദേവിയുടെ കൃതികളാണ്. 13-ാം വയസിലായിരുന്നു ആദ്യ കഥയെഴുതുന്നത്. കെ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടാണ് ഭര്‍ത്താവ്. 3 മക്കളുണ്ട്.



  • തൃശ്ശൂർ: സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെ ചെന്നൈയിലാണ് അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ അദ്ദേഹം ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

    1975ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 70ഓളം മലയാളചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കി. വിവിധ സംഗീത സംവിധായകർക്കായി 500ലധികം ചിത്രങ്ങളിൽ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.

    തെന്നിന്ത്യൻ സിനിമയിൽ ആദ്യമായി കീബോര്‍ഡ് അവതരിപ്പിച്ചതും കെ ജെ ജോയ് ആണ്. മലയാള ചലച്ചിത്ര​ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തം.

    അരനൂറ്റാണ്ടോളം നീണ്ടുനിന്ന സംഗീത യാത്രയായിരുന്നു കെ ജെ ജോയുടേത്. 'കസ്തൂരി മാൻമിഴി', 'അക്കരെ ഇക്കരെ' തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനാണ്. 1994-ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'ദാദ' ആണ് സംഗീതമൊരുക്കിയ അവസാനചിത്രം.


  • കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. 84 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്തഫ ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 8 മണിക്ക് മാറമ്പള്ളി ജമാ അത്ത് കബർസ്ഥാനിലാണ് കബറടക്കം. 

    കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോൺഗ്രസ് വഴിയാണ് മുസ്തഫ രാഷ്ട്രീയ രംഗത്തേക്കെത്തിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് , ബ്ലോക്ക് പ്രസിഡന്‍റ് , ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 14 വർഷം എറണാകുളം ഡിസിസി പ്രസിഡന്‍റായിരുന്നു.

    1977ൽ ആലുവയിൽ നിന്ന് ടി.എച്ച്. മുസ്തഫ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1982, 1987,1991,2001 എന്നീ വർഷങ്ങളിൽ കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991-95 മന്ത്രി സഭയിൽ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയായി.



  • തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി അദ്ദേഹത്തിന്‍റെ കസേരയിലിരുന്ന ചെല്ല ചന്ദ്രജോസ് (53) അന്തരിച്ചു. 

    സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെല്ല ചന്ദ്രജോസ് കയറിയത് വലിയ വാര്‍ത്തയായിരുന്നു. പരേതരായ സി ചെല്ലന്‍റെയും സില്‍വിയുടെയും മകനാണ്. 

    2011 ഓഗസ്റ്റ് 3 ന് ഉച്ചയ്ക്കാണ് ഉറിയാക്കോട് നെടിയവിള റോഡരികത്തു പുത്തന്‍വീട്ടില്‍ ചെല്ല ചന്ദ്രജോസ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കസേരയില്‍ കയറിയിരുന്നത്. ഓഫിസ് ഫോണില്‍ നിന്നു രണ്ടു നമ്പറുകളിലേക്കു വിളിക്കുകയും ചെയ്തു ജോസ്. മന്ത്രിസഭാ യോഗം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയ അന്നത്തെ മന്ത്രിമാരായ കെബാബുവും കെപി മോഹനനുമാണ് മുഖ്യമന്ത്രിയുടെ മുറിയില്‍ ജോസിനെ കണ്ടത്. ഇറങ്ങിപ്പോകാന്‍ ശ്രമിച്ച ജോസിനെ രണ്ടു മന്ത്രിമാരും ചേര്‍ന്നു പിടിച്ചു വച്ചു.

    ഓഫീസിലേക്കെത്തിയപ്പോള്‍ ആരാണ് എന്ന് അന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചപ്പോള്‍ 'ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്' എന്നായിരുന്നു ചെല്ല ചന്ദ്രജോസിന്‍റെ മറുപടി.'ഞാനിവിടെ ഉള്ളപ്പോള്‍ മുഖ്യമന്ത്രിയൊന്നും വരേണ്ട. എല്ലാം ഞാന്‍ നോക്കിക്കോളാം' എന്നു ജോസ് പറഞ്ഞത് ലോകമാകെ ലൈവ് ആയി കണ്ടു. അന്ന് വെബ്‌സൈറ്റ് വഴി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം മുഴുവന്‍ സമയം തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

    കന്റോണ്‍മെന്റ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തെങ്കിലും കേസെടുക്കാതെ വിട്ടയയ്ക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കുകയായിരുന്നു. കായിക താരമായിരുന്ന ചെല്ല ചന്ദ്രജോസും ധനുവച്ചപുരം സ്വദേശി ബാഹുലേയനും കൂടി വര്‍ഷങ്ങള്‍ക്കു മുന്‍പ് പാറശാല മുതല്‍ കാസര്‍കോട് വരെ ഓടി അര്‍ബുദ രോഗികള്‍ക്ക് 8 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു.


  • കടപ്ലാമറ്റം :  വയലാ സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് ഒഴുകയിൽ (ആറുകാക്കിയിൽ ) എ. സി ജോസഫ്  (പാപ്പു - 89) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 11ന് വയലാ സെൻ്റ് ജോർജ് പള്ളിയിൽ. കേരള കോൺഗ്രസ്സ് സ്ഥാപക നേതാക്കളിൽ ഒരാളാണ്. വയലാ  സഹകരണ ബാങ്ക്, ക്ഷീരോത്പാദക സംഘം, റബ്ബർ ഉത്പാദക സംഘം തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിക്കാൻ നേതൃത്വം നൽകിയിട്ടുണ്ട്.  ക്ഷീരോത്പാദക സംഘം പ്രസിഡൻ്റ്, ഇൻഫാം വയലാ യൂണിറ്റ് പ്രസിഡൻ്റ്, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്' പഞ്ചായത്ത് ആദ്യകാല അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാളിയങ്കൽ പനച്ചിക്കൽ കുടുംബയോഗം പ്രസിഡൻ്റും ആണ്. ഭാര്യ : പരേതയായ ക്ലാരമ്മ കുഞ്ഞാനയിൽ കുടുംബാംഗം. മക്കൾ  : മേരി (യുഎസ്എ), സണ്ണി (കാഞ്ഞങ്ങാട് ),  ബെന്നി  ,അസ്സോ പ്രഫ. സിബി കൽപ്പറ്റ, ഷാൻ്റി, റോസ് റാണി. മരുമക്കൾ : ജേക്കബ് പാപ്പിനിശ്ശേരിൽ (യുഎസ്എ, കാഞ്ഞിരത്താനം) , മനു ചാമക്കാലയിൽ (മുട്ടം), ഡോളി കൈതക്കൽ (കോതമംഗലം), ജൂലി കാഞ്ഞമല (പൂവരണി), സിറിൽ വെള്ളായിപറമ്പിൽ (കുറവിലങ്ങാട്), തോമസ് സഖറിയാസ് മാളിയേക്കൽ (ചങ്ങനാശ്ശേരി - ജി.എം  ഫിനാൻസ് )



  • പുനൈ: പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജേതാവുമായ പ്രഭ അത്രെ അന്തരിച്ചു. 92 വയസായിരുന്നു. 
    ഇന്ന് രാവിലെ പുനൈയിലെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

    ഹൃദായാഘതത്തെ തുടർന്ന് ഉടൻ തന്നെ കോത്രുഡ് മേഖലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ കിരാന ഖരാനയെ പ്രതിനീധികരിച്ച അവരെ കേന്ദ്രസർക്കാർ പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.



  • കൊച്ചി: നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്ര സലീം അന്തരിച്ചു. കാന്‍സര്‍ ബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 

    സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു സാന്ദ്ര. കാനഡയിലെ ഒന്റാരിയോ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ഥിനി ആയിരിക്കെ ആണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. എട്ട് മാസം മുമ്പ് വയറ്റില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്‌സിക്ക് അയയ്ക്കുകയുമായിരുന്നു. 

    എന്നാല്‍ കാനഡയിലെ ആശുപത്രിയില്‍ നിന്നും കൃത്യ സമയത്ത് രോഗവിവരം അറിയിക്കാത്തത് മൂലമാണ് സാന്ദ്രയുടെ ജീവന്‍ അപകടത്തിലായതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്. ഏറെ വൈകിയാണ് കാന്‍സര്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയത്. 


  • കാസര്‍ഗോഡ്: ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ (45) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍വെച്ചാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

    കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കേരള വിദ്യാര്‍ഥി യൂണിയനിലൂടെ കടന്നു വന്ന നേതാവായിരുന്നു വിനോദ് കുമാര്‍. തന്റെ കലാലയ കാലഘട്ടം നെഹ്‌റു കോളജ് യൂണിയന്‍ കൗസിലര്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), കെ.എസ്.യു ജില്ല പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ്, പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, പുല്ലൂര്‍ – പെരിയ പഞ്ചായത്ത് സ്റ്റാന്‍ഡിങ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

    നിലവില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും ജില്ല ആശുപത്രി വികസന സമിതി അംഗവും മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) ജില്ല പ്രസിഡന്റുമാണ്. മൃതദേഹം മാവുങ്കാല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


  • കോയമ്പത്തൂർ: പ്രമുഖ ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു. 69 വയസായിരുന്നു. രോഗബാധിതനായി കോമ്പത്തൂരിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. 

    സുരേഷ്-വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995 ൽ പുറത്തിറങ്ങിയ 'മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത' ആണ് ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം. അതേ വർഷം തന്നെ ജെ.പള്ളാശ്ശേരിയുടെ തിരക്കഥയിൽ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 2008 ൽ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയിൽ സിബിഐയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ആയുഷ്മാൻ ഭവഃ, ഭർത്താവുദ്യോഗം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.




  • കൊച്ചി: കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില അന്തരിച്ചു. 84 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്.

    കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ മുഖപത്രമായ 'സമയം' മാസികയുടെ പത്രാധിപരായിരുന്നു. രണ്ടു നാടകങ്ങളും തിരക്കഥകളും ഉൾപ്പെടെ ഇരുപത്തഞ്ചോളം കൃതികൾ രചിച്ചിട്ടുണ്ട്.


  • കൊച്ചി: ചെമ്മീൻ നോവൽ ജപ്പാൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് പ്രശസ്തയായ ജപ്പാൻ സ്വദേശിയും സാഹിത്യകാരിയുമായ  തക്കാക്കോ തോമസ് അന്തരിച്ചു. 81 വയസായിരുന്നു. കൊച്ചി വരാപ്പുഴ കൂനൻമാവിലെ വീട്ടിൽ ഇന്ന് രാവിലെയായിരുന്നു മരണം. 

    ജപ്പാനിലെ ഇറ്റാമിയ സ്വദേശിയായ തക്കാക്കോ  വരാപ്പുഴ സ്വദേശിയായ തോമസിനെ വിവാഹം ചെയ്ത് 56 വർഷമായി കൊച്ചിയിലാണ്  കുടുംബ സമേതം താമസിക്കുന്നത്. ജപ്പാനിൽ നിന്ന് എത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥർക്കായി  ദ്വിഭാഷിയായും  പ്രവർത്തിച്ചിരുന്നു. 10 വർഷം കുസാറ്റിൽ ജാപ്പനീസ്  ഭാഷ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.


  • അതിരമ്പുഴ: ഇരുപ്പേൽ ബെന്നി ജോസഫ് (51) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ചൂട്ടുവേലി മേലേട്ട് മലയിൽ വീട്ടിൽ മേരി ജോസഫ് ( സന്ധ്യ). മക്കൾ: നിവ്യ ബെന്നി, നോയൽ ബെന്നി.



  • കുറവിലങ്ങാട്: മംഗളം ദിനപത്രം കുറവിലങ്ങാട്  ലേഖകൻ ജോൺ ജോസഫ് (ജോജോ ആളോത്ത് 50 ) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഞായർ ഉച്ചയ്ക്ക് 1.30 ന് വീട്ടിൽ ആരംഭിച്ച് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ഫെറോന പള്ളിയിൽ. മൃതദേഹം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടിൽ കൊണ്ടുവരും.ആളോത്ത് പരേതനായ ജോസഫിൻ്റെ മകനാണ് .ഭാര്യ ലിസി കുറവിലങ്ങാട് വേങ്ങ മറ്റത്തിൽ കുടുംബാംഗം. മക്കൾ ജിലു ജിസ് ജോൺ, അമ്മാൾ ക്ലാര ജോൺ ( ബിരുദാനന്തര വിദ്യാർത്ഥിനി സെൻ്റ് തോമസ് കോളജ് പാലാ) അലൻ ജെ ആളോത്ത് (നിയമ വിദ്യാർത്ഥി ഭാരത് മാതാ ലോ കോളജ് അലുവ) പരേതൻ കുറവിലങ്ങാട് പ്രസ് ക്ലബ് പ്രസിഡൻറ്, സി.പി.ഐ.കടുത്തുരുത്തി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ, ഫാം വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.


  • തിരുവനന്തപുരം: പ്രശസ്ത നാടകകൃത്തും നടനും സംവിധായകനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു. 51 വയസ് ആയിരുന്നു. മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖി എന്ന നാടകം ഉള്‍പ്പെടെ ഒട്ടേറെ നാടകങ്ങളുടെ സംവിധായകനാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

    2008ലാണ് മോഹന്‍ലാലിനെയും മുകേഷിനെയും ഉള്‍പ്പെടുത്തി ഛായാമുഖി രംഗത്ത് അവതരിപ്പിച്ചത്. മഹാഭാരതത്തില്‍ ഹിഡുംബിക്ക് ഭീമന്‍ സമ്മാനിക്കുന്ന ഛായാമുഖി എന്നുപേരായ ഒരു കണ്ണാടിയാണ് ഈ നാടകത്തിന്‍റെ പ്രമേയപരിസരം. മഹാഭാരതത്തില്‍‌ ഇല്ലാത്ത ഛായാമുഖി പ്രശാന്തിന്‍റെ ഭാവനയായിരുന്നു. മകരധ്വജൻ, മഹാസാഗരം, മണികർണ്ണിക തുടങ്ങി നിരവധി ഹിറ്റ് നാടകങ്ങൾ സംവിധാനം ചെയ്തു. നിഴൽ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

    2003ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കമുള്ള പുരസ്കാരങ്ങള്‍ ഈ നാടകത്തിന് ലഭിച്ചിരുന്നു.നാടകത്തിനു പുറമേ സിനിമയിലും വേഷങ്ങള്‍ ചെയ്തു. പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.


  • വാകത്താനം: ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ പൊങ്ങന്താനം മാങ്കുളത്ത് ജെസ്സി ബിനോയി (48) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 3ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം നാളെ 12 മണിക്ക് പൊങ്ങന്താനം സെന്റ്. തോമസ് ഓർത്തഡോക്സ് പള്ളിയിൽ.


  • ചെന്നൈ: തമിഴ് നടനും മുൻ പ്രതിപക്ഷ നേതാവും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതോടെ  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതർ വിജയകാന്തിന്‍റെ മരണം സ്ഥിരീകരിച്ചത്.

    തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ താരം കുറച്ചു കാലമായി അസുഖങ്ങളുടെ പിടിയിലായിരുന്നു. രണ്ടു തവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. ഭാര്യ പ്രേമലത, മക്കൾ ഷൺമുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.


  • ആലപ്പുഴ: സംഘട്ടന സംവിധായകൻ ജോളി ബാസ്റ്റിൻ (53) അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചു വേദനയെ തുടർന്ന് വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ക്രിസ്തുമസ് പ്രമാണിച്ച് കുടുംബവുമായി ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴ എത്തിയതായിരുന്നു. മൃതദേഹം ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച്ച ബംഗളൂരുവിൽ വച്ച് നടക്കും.

    അയാളും ഞാനും തമ്മിൽ, കമ്മട്ടിപാടം, മാസ്റ്റർ പീസ്, അങ്കമാലി ഡയറീസ്, ഡ്രൈവിങ് ലൈസൻസ്, ഓപ്പറേഷൻ ജാവ, തങ്കം, നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിൽ ഫൈറ്റ് മാസ്റ്റർ ആയിരുന്നു ജോളി ബാസ്റ്റിൻ. സൈലൻസ് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ സ്ക്വാഡ് ആണ് അവസാന ചിത്രം. സ്വന്തമായി ഓർകെസ്ട്ര ടീം ഉള്ള ജോളി ഒരു ഗായകനും കൂടിയാണ്.

    മലയാളിത്തിൽ നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ജോളി ഏറെയും കന്നട സിനിമകളിലാണ് സജീവമായിരുന്നു. കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി സ്റ്റണ്ട് ഡയറക്ടായിട്ടുണ്ട്. കന്നടയിൽ 'നികാകി കാടിരുവെ' എന്ന റൊമാന്റിക് ത്രില്ലർ ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.



  • കോഴിക്കോട്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍(59) അന്തരിച്ചു. ഇന്ന് വൈകിട്ടോടെയാണ് അന്ത്യം. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറാണ്. കൂത്തുപറമ്പ് മാങ്ങാട്ടിടം കെ ടി ഗോപിനാഥിന്റെയും സി ശാരദയുടെയും മകനാണ്. ഭാര്യ മിനി. മക്കള്‍: മാളവിക, ഋഷിക. 

    മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'എക്‌സിക്കുട്ടന്‍' കാര്‍ട്ടൂണ്‍ പംക്തി രജീന്ദ്രകുമാറിന്റേതാണ്. അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍-കാരിക്കേച്ചറുകള്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.




  • പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പ്രൊഫ. പി ജെ കുര്യന്‍റെ ഭാര്യ സൂസൻ കുര്യൻ നിര്യാതയായി. 75 വയസ്സായിരുന്നു. 

    വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂളിലെ അധ്യാപികയായിരുന്നു സൂസൻ കുര്യൻ.



  • കോഴിക്കോട്: ഡബ്ലിയുഎംഒ ജനറൽ സെക്രട്ടറിയും മുസ്ലിംലീഗ് വൈസ് പ്രസിഡന്റുമായ എം എ മുഹമ്മദ് ജമാൽ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയനാട് മുസ്ലിം ഓർഫനേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥാപക നേതാവാണ്. സാമൂഹ്യ സേവന പ്രവർത്തനരംഗത്ത് നിറസാന്നിധ്യമായിരുന്നു എം എ ജമാൽ.


  • കോട്ടയം: പരിപ്പ് പത്മവിലാസത്തിൽ പരേതനായ കെ.വി ജനാർദ്ദനന്‍റെയും പത്മിനിയുടെയും മകന്‍ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പരിപ്പ് പത്മവിലാസത്തിൽ ജെ. പത്മകുമാർ (55) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിലെ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. സി.ജെ സിത്താരയാണ് ഭാര്യ. മക്കൾ: മെഡിക്കൽ വിദ്യാർഥിനി നന്ദന, പ്ലസ്ടു വിദ്യാർഥി നവനീത്. സഹോദരങ്ങൾ: ജയകുമാർ ജെ. (സ്വിറ്റ്സർലൻഡ് ), ഹർഷകുമാർ ജെ. (സെഞ്ച്വറി കൺസ്ട്രക്ഷൻസ് കോട്ടയം). സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പരിപ്പിലെ വീട്ടുവളപ്പിൽ.


  • കോട്ടയം: പള്ളം കറുകപറമ്പിൽ വി. രമേശൻ (റിട്ട. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ ) അന്തരിച്ചു. 83 വയസ്സായിരുന്നു. സംസ്കാരം നാളെ രാവിലെ 8 മണിക്ക് കോട്ടയം മുട്ടമ്പലം ശ്മശാനത്തില്‍.

    ഭാര്യ: ശാന്തലത ( റിട്ട. മെഡിക്കൽ റിക്കാർഡ്സ് ലൈബ്രേറിയൻ. മകൾ: ഷാലിമ ആർ. മരുമകൻ: എം. മനോജ്‌ ( വിജിലൻസ് ജഡ്ജി കോട്ടയം, ശബരിമല സ്പെഷ്യൽ കമ്മീഷ്ണർ )


  • തൃശൂർ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി വിശ്വനാഥൻ മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ കല്ലായിൽ പാങ്ങന്‍റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. ഒരു അഭിഭാഷകൻ കൂടിയാണ് കെ.പി. വിശ്വനാഥൻ. യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം.

    1967 മുതൽ 1970 സംഘടനയുടെ തൃശൂർ ജില്ലാ പ്രസിഡൻറായിരുന്നു. 1970 ൽ കുന്നംകുളത്തുനിന്നാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. അന്ന് പരാജയപ്പെട്ടിരുന്നു. രണ്ടു തവണ യുഡിഎഫ് സർക്കാരിൽ വനംമന്ത്രിയായും ആറു തവണ എംഎൽഎയായിരുന്നു. രണ്ടു തവണയും കാലാവധി പൂർത്തിയാക്കാതെ രാജിവയ്ക്കേണ്ടി വന്നു.



  • കാസർകോഡ്: സിപിഐ എം മുൻ കാസർകോഡ് ജില്ലാസെക്രട്ടറിയും മുൻ സംസ്ഥാന കമ്മറ്റിയംഗവും തൃക്കരിപ്പൂർ എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ (80) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു. നിലവിൽ സിപിഐ എം ചെറുവത്തൂർ ഏരിയാകമ്മിറ്റിയംഗമാണ്‌. 1994 മുതൽ 2004 വരെ ജില്ലാസെക്രട്ടറിയായിരുന്നു.

    2006 മുതൽ 16 വരെ തൃക്കരിപ്പൂർ എംഎൽഎ.1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം വഹിച്ചു.1943 നവംബർ 10ന്‌ തുരുത്തിയിൽ ജനിച്ച കുഞ്ഞിരാമൻ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തനത്തിൽ സജീവമായത്.ഇന്ന് രാവിലെ 10 മണിക്ക് കാലിക്കടവ്,11 മണിക്ക് കാരിയിൽ, 12 മണിക്ക് ചെറുവത്തൂർ എന്നിവിടങ്ങളിൽ പൊതു ദർശനം നടക്കും. ഉച്ചക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടു വളപ്പിൽ ആണ് സംസ്കാരം.



  • കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടർന്ന് കഴിഞ്ഞ ദിവസം കാൽ പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

    കോട്ടയം വാഴൂർ സ്വദേശിയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി ചുമതലയിൽ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നൽകിയിരിക്കെയാണ് അന്ത്യം. 2015 മുതൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.1982 മുതൽ 93 വരെ വാഴൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി.എഐടിയുസി സംസ്ഥാന സെക്രട്ടറി ആയിരുന്നു


  • മുംബൈ: പ്രമുഖ ഹിന്ദി സിനിമാ നടൻ ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു.

    അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തിരുന്നു. 'കട്ടി പതംഗ്', 'മേരാ നാം ജോക്കർ', 'പർവരീഷ്', 'ദോ ഔർ ദോ പാഞ്ച്', 'ഹാഥി മേരെ സാഥി', 'ജുദായി', 'ദാദാഗിരി', 'കാരവന്‍', 'ബ്രഹ്മചാരി' എന്നിങ്ങനെ തുടങ്ങിയ നിരവധി ചിത്രങ്ങൾ അദ്ദേഹം ഒരുക്കി.

    നടനും ഗായകനുമായ മെഹ്മൂദ് അലിയാണ് അദ്ദേഹത്തിന് ജൂനിയർ അലി എന്ന പേര് നൽകിയത്. 1967 ൽ പുറത്തിറങ്ങിയ 'നൗനിഹാൽ' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമയിലേക്ക് കടന്നുവന്നത്. ഒരു അഭിനേതാവെന്നതിനപ്പുറം മറാഠി സിനിമകൾ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.



  • കൊച്ചി: നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാര്‍ജയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ ജനപ്രീതി നേടിയ 'കാക്ക' എന്ന ഷോര്‍ട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടിയാണ്പ ള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളാായ ലക്ഷ്മിക ഷാര്‍ജയില്‍ ബാങ്കിൽ ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. 

    2021 ഏപ്രിലില്‍ ആണ് 'കാക്ക' റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു ലക്ഷ്മിക അവതരിപ്പിച്ചത്. കറുപ്പിനാല്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകള്‍ ഏറെ നേടിയിരുന്നു. കറുത്ത നിറമുള്ള, പല്ല് ഉന്തിയ ഒരു പെണ്‍കുട്ടിയായി ലക്ഷ്മിക ജീവിക്കുകയായിരുന്നു. തന്റെ രൂപം കാരണം വീട്ടുകാരില്‍ നിന്നുപോലും പഴികേള്‍ക്കേണ്ടിവന്ന, മാറ്റിനിര്‍ത്തപ്പെട്ട പഞ്ചമി, പിന്നീട് അവയെ എല്ലാം പോസിറ്റീവ് ആയി എടുത്ത് സധൈര്യം മുന്നേറുന്ന കഥയായിരുന്നു കാക്ക പറഞ്ഞത്. 

    മലയാള സിനിമയിലും ലക്ഷ്മിക തന്റെ സാന്നിധ്യം അറിയിച്ചു. യമണ്ടൻ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മിക, ചെറിയ വേഷങ്ങള്‍ ചെയ്ത് കയ്യടി നേടിയിരുന്നു.


  • പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43)  ആണ് മരിച്ചത്. കീഴ്ശാന്തി നാരായണൻ നമ്പൂതിയുടെ സഹായിയായ രാം കുമാറിനെ ഇന്ന് പുലർച്ചെയോടെ വിശ്രമ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സന്നിധാനം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. തുടർന്ന് ശുദ്ധി കലശത്തിനുശേഷം  20 മിനിറ്റ് ഓളം വൈകിയാണ് നട തുറന്നത്.



  • പുതുപ്പള്ളി: റിട്ട. എക്സൈസ് ഇന്‍സ്പെക്ടര്‍ ഇരവിനല്ലൂര്‍ തുരുത്തിനായപള്ളിയില്‍ പി.എന്‍.ശശിധരന്‍ നായര്‍ (75) അന്തരിച്ചു. ഭാര്യ: പുന്നത്തുറ പീഞ്ഞാണിയില്‍ കുടുംബാംഗം രേവമ്മ (സരസ്വതി). മക്കള്‍: സന്ദീപ് ( കാനഡ), സുദീപ് (ഇസ്കോണ്‍, മുംബൈ), സൗമ്യ (യുഎസ്എ). മരുമക്കള്‍: രാഗി സന്ദീപ് (കാനഡ), രാകേഷ്  (യുഎസ്എ). സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. 



  • ചെങ്ങന്നൂർ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീൽദാർ അങ്ങാടിക്കൽ കൊച്ചാദിശ്ശേരി അനിഴം വീട്ടിൽ കവിത കെ.എസ് (54) അന്തരിച്ചു. പുലർച്ചെ 4ന് ചെങ്ങന്നൂർ ഉഷാ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക്. ഭർത്താവ്: സുരേഷ് അനിഴം മക്കൾ: സോവിൻ സുരേഷ്, രുദ്രാക്ഷ് സുരേഷ്


  • കൊച്ചി: രാഷ്ട്രപതി പ്രതിഭ പട്ടീലിന്‍റെ സെക്രട്ടറി ആയിരുന്ന ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് (73) അന്തരിച്ചു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് കെഎസ്‌ഐഡിസി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നഗര വികസന വകുപ്പ്, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം ക്ലാപ്പന സ്വദേശിയായ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഏറെക്കാലമായി കൊച്ചി കലൂരിലായിരുന്നു താമസം. നിലവില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ ചെയര്‍മാനാണ്.

    പെട്രോളിയം മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി, വാണിജ്യ മന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറി, ടൂറിസം മന്ത്രാലയം സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും ക്രിസ്റ്റി ഫെര്‍ണാണ്ടസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.