01 October, 2024 06:59:56 PM


അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി പണവും ഫോണും 5 പേർ അറസ്റ്റിൽ



ഗാന്ധിനഗർ : അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി  ഇവരെ ആക്രമിച്ച് പണവും, ഫോണും മറ്റും കവർച്ച ചെയ്ത കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ചെറിയപള്ളി ഭാഗത്ത് പുരയ്ക്കൽ വീട്ടിൽ സാജൻ ചാക്കോ (41), പെരുമ്പായിക്കാട് പള്ളിപ്പുറം ഭാഗത്ത് മങ്ങാട്ടുകാലാ വീട്ടിൽ ഹാരിസ് എം.എസ് (44), കൊല്ലാട് ബോട്ടുജെട്ടി കവല ഭാഗത്ത് ഏലമല വീട്ടിൽ രതീഷ് കുമാർ (43),തെള്ളകം തെള്ളകശ്ശേരി ഭാഗത്ത് കുടുന്നനാകുഴിയിൽ വീട്ടിൽ സിറിൾ മാത്യു (58), നട്ടാശ്ശേരി പൂത്തേട്ട് ഡിപ്പോ ഭാഗത്ത്  കുറത്തിയാട്ട് വീട്ടിൽ അപ്പായി എന്ന് വിളിക്കുന്ന സന്തോഷ് എം.കെ (43) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടി  ചൂട്ടുവേലി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാന സ്വദേശികളുടെ വീട്ടിൽ അതിക്രമിച്ചു കയറി പോലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും, ഇവിടെയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും, മർദ്ദിക്കുകയും, വീട്ടില്‍ ഉണ്ടായിരുന്നവരുടെ  പണവും, ഫോണും, വാച്ചും കവർച്ച ചെയ്ത് കടന്നുകളയുകയുമായിരുന്നു. 

പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ അഞ്ചു പേരെയും വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീജിത്ത്, എസ്.ഐമാരായ അനുരാജ് എം.എച്ച്, സത്യൻ എസ്, രാധാകൃഷ്ണൻ, എ.എസ്.ഐ മാരായ സൂരജ് സി, സജി കെ.കെ, സാബു, സി.പി.ഓ മാരായ ഷാമോൻ, രഞ്ജിത്ത്, അനൂപ്, സജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സാജൻ ചാക്കോ മണർകാട്,  ചിങ്ങവനം എന്നീ സ്റ്റേഷനിലും, ഹാരിസ് ഗാന്ധിനഗർ സ്റ്റേഷനിലും, രതീഷ് കുമാർ ഏറ്റുമാനൂർ, ഗാന്ധിനഗർ, മണർകാട്, കോട്ടയം വെസ്റ്റ്  എന്നീ സ്റ്റേഷനുകളിലും, സിറിൽ മാത്യു ഏറ്റുമാനൂർ, മട്ടന്നൂർ, കണ്ണാപുരം, ചക്കരക്കല്ല്,  എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകളിൽ പ്രതിയാണ്.കോടതിയിൽ ഹാജരാക്കിയ അഞ്ചു പേരെയും റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K