20 June, 2022 07:34:22 PM


"ആ വീട്ടിൽനിന്ന് അർധരാത്രിയിൽ സ്ത്രീകൾക്ക് മെസേജുകൾ പോയിട്ടില്ല": ജലീലിനെ പരിഹസിച്ച് റബ്ബ്



കോഴിക്കോട്: തവനൂര്‍ എംഎല്‍എ കെ.ടി. ജലീലും മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബും തമ്മിലുള്ള സൈബര്‍ പോര് രൂക്ഷമാകുന്നു. തിങ്കളാഴ്ച വൈകുന്നേരം പി.കെ. അബ്ദുറബ്ബ് ജലീലിനെ കണക്കറ്റ് പരിഹസിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ജലീലിന്‍റെ രാജിയിലേക്ക് നയിച്ചതുമായ കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് അബ്ദുറബ്ബിന്‍റെ പരിഹാസം. നിരവധിപ്പേർ ഇതിന് കമന്‍റും ലൈക്കുമായി എത്തിയിട്ടുണ്ട്.

അബ്ദുറബ്ബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

"ഗംഗയെന്നോ, ഗ്രെയ്സെന്നോ,
വീട്ടിന്‍റെ പേരെന്തുമാവട്ടെ...!

ആ വീട്ടിൽ നിന്നും അർധരാത്രികളിൽ
ആരോപണ വിധേയരായ സ്ത്രീകൾക്ക്
വാട്ട്സപ്പ് മെസേജുകൾ പോയിട്ടില്ല.

മണിക്കൂറുകൾ ഫോണിൽ അവരുമായി സംസാരിച്ചിട്ടുമില്ല.

തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണാനും പോയിട്ടില്ല.

ലോകായുക്ത കണ്ണുരുട്ടിയപ്പോൾ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിട്ടുമില്ല.

യുവത്വ കാലത്ത് പാതിരാത്രികളിൽ
'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ'
എന്നു പോസ്റ്ററൊട്ടിക്കാനും പോയിട്ടില്ല.

കേരളയാത്രക്കാലത്ത് നടുറോഡിൽ
വെച്ച് പിണറായിക്കു വേണ്ടി രണ്ട്
റകഅത്ത് സുന്നത്ത് നമസ്കാരവും
നടത്തിയിട്ടില്ല.

എക്സ്പ്രസ് ഹൈവേ നാട്ടിലെ
സമ്പന്നർക്കു വേണ്ടിയാണെന്ന് പറഞ്ഞ്
ഖുർആനും, ഹദീസുമോതി അതിനെതിരെ പ്രസംഗിച്ചിട്ടില്ല.

ആകാശത്തുകൂടെ വിമാനം പോകാൻ
മഹല്ലു കമ്മിറ്റിയുടെ അനുമതി വേണോ
എന്നു പണ്ഡിത ശ്രേഷ്ഠൻമാരോട് തർക്കിച്ചിട്ടില്ല.

എകെജിയും, ഇഎംഎസും സ്വർഗ്ഗത്തിലല്ലെങ്കിൽ
ആ സ്വർഗ്ഗത്തിലേക്ക് ഞാനില്ലെന്ന
വാശിയും എനിക്കില്ല...!

അഞ്ചു തവണ നിയമസഭാംഗമായെങ്കിലും
നിയമസഭക്കകത്ത് കയറി ഞാൻ ഗുണ്ടായിസം കളിച്ചിട്ടില്ല.

ഞാനാരുടെയും കൊച്ചാപ്പയുമല്ല."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K