21 December, 2021 05:19:00 PM


കേന്ദ്ര തൊഴിൽ കോഡുകളിലെ തൊഴിലാളി വിരുദ്ധ നയങ്ങൾ പരിശധിക്കും - മന്ത്രി വി ശിവൻകുട്ടി


തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന്‌ തന്നെ മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് കെജിഎൻഎ 64 ആം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം കൊണ്ടുവരുന്ന തൊഴിൽ കോഡുകളിലെ തൊഴിലാളി വിരുദ്ധ നയങ്ങൾ സംബന്ധിച്ച് പരിശോധിക്കും. തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കില്ല എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി വ്യക്തമാക്കി.

അരോഗ്യ മേഖലയിൽ സുപ്രധാന വിഭാഗമാണ് നേഴ്സുമാർ . ബഹു ഭൂരിപക്ഷം നേഴ്സുമാരേയും പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമാണ് കെ.ജി.എൻ.എ . 1957ൽ രൂപീകൃതമായ ഈ സംഘടനയുടെ പ്രവർത്തനങ്ങളുടെ ഫലമായി നേഴ്സിംഗ് മേഖലയുടെ സാമൂഹ്യ അംഗീകാരം ഇന്ന് ഏറെ ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകമാകെ . ഇതിലെ മുന്നണി പോരാളികളാണ് നേഴ്സുമാർ. കോവിഡിനെ നേരിടുന്നതിൽ കേരളം ഇന്ത്യക്കും ലോകത്തിനും മാതൃകയാണ്. വാക്സിനേഷൻ കാര്യത്തിൽ രാജ്യത്തെ ശരാശരിയെക്കാൾ കേരളം ഏറെ മുന്നിലാണ്. നിപയും ഓഖിയും പ്രളയവുമെല്ലാം ഉണ്ടായപ്പോഴും കേരളത്തിൻറെ ആരോഗ്യരംഗം അതിന്റെ കരുത്ത് തെളിയിച്ചു. ഇതിന് കാരണമായത് ഡോക്ടർമാരെയും മറ്റ് ഉദോഗസ്ഥരെയും പോലെ നഴ്‌സുമാർ കൂടിയാണ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഏറ്റവും മുന്തിയ പരിഗണനയാണ് ആരോഗ്യമേഖലക്കു നൽകുന്നത്. 2016 ൽ അധികാരത്തിൽ വന്ന സർക്കാർ ആരോഗ്യമേഖലക്കായി ഒരു പ്രത്യേക മിഷൻ തന്നെ നടപ്പിലാക്കി ; ആർദ്രം മിഷൻ. ഇതിന്റെ ഭാഗമായി സമാനതകൾ ഇല്ലാത്ത വികസനമാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ നടപ്പിലാക്കിയത്. അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. ജനങ്ങൾക്ക് കൂടുതൽ ആശ്രയിക്കാൻ പറ്റുന്ന കേന്ദ്രങ്ങളായി സർക്കാർ ആശുപത്രികൾ മാറി. ഭൂരിപക്ഷം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവർത്തനം ചെയ്തു.

ഒ.പി സമയം വൈകുന്നേരം വരെയാക്കി. കൂടുതൽ ഡോക്ടർമാരേയും നേഴ്സുമാരടക്കമുള്ള ജീവനക്കാരേയും നിയമിച്ചു. താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സെന്ററുകൾ ആരംഭിച്ചു. ജില്ലാ ജനറൽ ആശുപത്രികളിൽ കാത്ത് ലാബ് സൗകര്യം ഏർപ്പെടുത്തി. എറണാകുളം ജനറൽ ആശുപത്രിയിൽ ബൈപാസ് ശസ്ത്രക്രിയ ഉൾപ്പടെ ആരംഭിച്ചു കഴിഞ്ഞു. മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള നടപടികൾ പുരോഗമിച്ച് വരുകയാണ്. സമഗ്രമായ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് വികസന പ്രവർത്തികൾ നടന്നുവരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് മാത്രമായി 717 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ അംഗീകരിച്ച് പ്രവർത്തികൾ പുരോഗമിക്കുന്നു.

ഏതു രംഗത്തും എന്ന പോലെ ജനക്ഷേമകരമായ ബദൽ വികസന കാഴ്ചപാടാണ് കേരളം മുന്നോട്ട് വക്കുന്നത്. നേഴ്സിംഗ് മേഖലയോട് എക്കാലത്തും അനുഭാവ പൂർണമായ സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളത്. നേഴ്സുമാർ ഇന്ന് അനുഭവിക്കുന്ന ഒട്ടുമിക്ക ആനുകൂല്യങ്ങളും ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ ഉള്ള ഘട്ടങ്ങളിലാണ് അനുവദിച്ചിട്ടുള്ളതാണ്. മറ്റു സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന അവധികൾ നേഴ്സുമാർക്കും അനുവദിച്ചു.പ്രൊമോഷൻ സാധ്യതകൾ വലിയ രീതിയിൽ വർദ്ധിപ്പിക്കുന്ന വിധത്തിൽ ഡോ.പ്രതാപൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയത്, യൂണിഫോം പാറ്റേൺ പരിഷ്കരിച്ചത് തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്. കഴിഞ്ഞ എൽ.ഡി.എഫ് ഗവൺമെന്റാണ് യൂണിഫോമിന്റെ കളർ ഇന്നു കാണുന്ന വിധത്തിൽ പരിഷ്കരിച്ചത്. യൂണിഫോം സാരിയും ഓവർക്കോട്ടും എന്നത് കുറച്ചു കൂടെ സൗകര്യപ്രദം എന്ന് കരുതുന്ന ചുരിദാറും ഓവർക്കോട്ടും എന്നാക്കി. 

വിവിധ നേഴ്സിംഗ് തസ്തികകളുടെ പരിഷ്കരണം യാഥാർത്ഥ്യമായത് ഇപ്പോഴത്തെ ഗവൺമെന്റ് വന്നതിന് ശേഷമാണ്. ആരോഗ്യ വകുപ്പിലും തൊഴിൽ വകുപ്പിലും പരിഷ്കരണം നടപ്പിലായി കഴിഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നടപടികൾ അന്തിമഘട്ടത്തിലാണ്. നേഴ്സുമാരുടെ ആത്മവിശ്വാസവും സാമൂഹിക അംഗീകാരവും തസ്തിക പരിഷ്കരണത്തിലൂടെ വർദ്ധിക്കുമെന്നതിൽ സംശയമില്ല. ഇനി സ്റ്റാഫ് നഴ്സില്ല, പകരം നഴ്സിങ് ഓഫീസർമാർ ആണ് ഉള്ളത്. ഇതിന്റെ ചുവടു പിടിച്ച് എല്ലാ തസ്തികകളിലും മാറ്റങ്ങൾ ഉണ്ടായി.

230 നേഴ്സുമാർക്ക് ഹെഡ് നേഴ്സുമാരായി നിയമനം കഴിഞ്ഞ മാർച്ചിൽ തന്നെ നൽകി കഴിഞ്ഞു. സാമ്പത്തിക ആനുകൂല്യങ്ങൾ അർഹരായവർക്ക് ലഭിക്കുന്നുമുണ്ട്. കോവിഡ് മഹാമാരിയേൽപിച്ച കനത്ത പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പള പരിഷ്കരണം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സമയബന്ധിതമായി നടപ്പിലാക്കി. നേഴ്സുമാർക്ക് മെച്ചപ്പെട്ട പരിഗണനയാണ്
ലഭിച്ചിട്ടുള്ളത്.

22 വർഷത്തെ ഹയർ ഗ്രേഡ് അനുവദിച്ചതും യൂണിഫോം അലവൻസിലെ വർദ്ധനയുമെല്ലാം കെ ജി എൻ എ മുന്നോട്ട് വച്ച നിർദേശങ്ങളാണ്. ആരോഗ്യവകുപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തസ്തിക സൃഷ്ടിക്കപ്പെട്ട കാലഘട്ടമാണ് കഴിഞ്ഞു പോയത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യ വകുപ്പിലുമായി 2,329 സ്റ്റാഫ് നേഴ്സ് തസ്തികകളും 31 ഹെഡ് നേഴ്സ് തസ്തികകളും സൃഷ്ടിച്ചു. കൂടാതെ നേഴ്സിംഗ് സൂപ്രണ്ടുമാരുടെ 9 തസ്തികയും ഒരു ചീഫ് നേഴ്സിംഗ് ഓഫീസർ തസ്തികയും 19 നേഴ്സിംഗ് അദ്ധ്യാപക തസ്തികകളും പുതുതായി സൃഷ്ടിച്ചു. ഇ.എസ്.ഐ മേഖലയിൽ 18 നേഴ്സുമാരുടെ തസ്തികകൾ സൃഷ്ടിച്ചു. ഏറ്റവും കൂടുതൽ പ്രൊമോഷനുകൾ അനുവദിച്ചതും ഈ കാലത്താണ്. പുതിയ തസ്തികകൾ ഉൾപ്പടെ എല്ലാ ഒഴിവുകളിലേക്കും പി എസ് സി മുഖേന നിയമനം നടത്തി.

ഹോമിയോ മേഖലയിലെ നേഴ്സുമാരുടെ യൂണിഫോം പരിഷ്കരണവും യാഥാർത്ഥ്യമാക്കി. അവർക്ക് നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ഓഫ് അനുവദിച്ചതും അടുത്തിടെയാണ്.  എല്ലാ ജില്ലയിലും മെഡിക്കൽ കോളേജ് എന്നതും യാഥാർത്ഥ്യമായിരിക്കുകയാണ്. മൂന്നര ലക്ഷത്തിലധികം നേഴ്സുമാർ രജിസ്റ്റർ ചെയ്തിട്ടുള്ള കേരളത്തിൻറെ അഭിമാന സ്ഥാപനമാണ് കേരള നേഴ്സിംഗ് കൗൺസിൽ. നേഴ്സിംഗ് കൗൺസിലിന് സ്വന്തമായി ആസ്ഥാന മന്ദിരം ഉണ്ടാവണമെന്നുള്ളത് ദീർഘനാളായുള്ള ആവശ്യമാണ്. ഈ ആവശ്യത്തിലേക്കായി 18.5 സെൻറ് സ്ഥലം തിരുവനന്തപുരത്ത് പബ്ലിക് ഹെൽത്ത് ലാബിന് സമീപം സർക്കാർ അനുവദിച്ചിട്ടുണ്ട്. വിവിധ കാറ്റഗറികളായി ആറായിരത്തോളം തസ്തികകൾ പുതുതായി സൃഷ്ടിച്ചിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K