13 December, 2021 08:33:16 AM


ഭരണപ്രതിസന്ധി; ഫയലുകൾ സ്വീകരിക്കാതെ രാജ്ഭവൻ; കുരുക്ക് മന്ത്രിയുടെ നേര്‍ക്കും



തിരുവനന്തപുരം: ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ആറ് ദിവസമായി ഭരണത്തലവൻ ഇല്ലാത്ത സാഹചര്യമാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവൻ ഉദ്യാഗസ്ഥര്‍ക്ക് ഗവര്‍ണ്ണര്‍ നല്‍കിയിരിക്കുന്നത്. ഇതിനിടെ വിസിയെ നിശ്ചയിക്കാനുള്ള പാനലില്‍ തന്‍റെ നോമിനിയെ മാറ്റണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി നേരിട്ട് ആവശ്യപ്പെട്ടുവെന്ന ഗവര്‍ണ്ണറുടെ പരാമര്‍ശവും വിവാദമായി.

എട്ടാം തീയതിയാണ് ചാൻസിലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതിനിടയില്‍ നടന്ന അനുരഞ്ജനനീക്കങ്ങളൊക്കെ തള്ളിയ ഗവര്‍ണ്ണര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം തുടരുകയാണ്. ചാൻസിലര്‍ പദവി ഒഴിയരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ അത് അംഗീകരിക്കുന്നില്ല.

രാഷ്ട്രീയ ഇടപടെല്‍ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പ് നല്‍കിയാല്‍ മാത്രമേ തീരുമാനം പുനപരിശോധിക്കൂവെന്നാണ് ഗവര്‍ണ്ണര്‍ പറയുന്നത്. പക്ഷേ തിരുത്തേണ്ട ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതോടെ പ്രശ്നപരിഹാരം നീളുകയാണ്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടില്ല. വിസിമാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വിവിധ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇതൊക്കെ തീര്‍പ്പാക്കേണ്ടത് ചാൻസിലറായ ഗവര്‍ണ്ണറാണ്. 

സര്‍വകലാശാലകളുടെ ഒരു ഫയലും സ്വീകരിക്കരുതെന്ന് ഗവര്‍ണ്ണര്‍ രാജ്ഭവൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഗവര്‍ണ്ണറെ അനുനയിപ്പിക്കാനുള്ള ഫോര്‍മുലകളൊന്നും തന്നെ സര്‍ക്കാരും മുന്നോട്ട് വയ്ക്കുന്നില്ല. ഇതിനിടയിലാണ് ഉന്നതവിദ്യാഭ്യസ മന്ത്രിക്കെതിരായ ഗവര്‍ണ്ണറുടെ പരാമര്‍ശം വിവാദത്തിലായത്. കണ്ണൂര്‍ വിസി നിയമനത്തില്‍ സര്‍ക്കാരിന്‍റെ നോമിനിയെ ഗവര്‍ണ്ണറുടെ നോമിനിയായി അവതരിപ്പിക്കണമെന്ന് സെര്‍ച്ച് കമ്മിറ്റിയില്‍ മന്ത്രി ആവശ്യപ്പെട്ടെന്നാണ് ആരോപണം.

നേരത്തെ കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്‍കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടതെന്നും മന്ത്രി രാജി വയ്ക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. വിസിക്ക് പുനര്‍ നിയമനം നല്‍കാൻ മന്ത്രിയാണ് ആവശ്യപ്പെട്ടതെങ്കില്‍ അത് സത്യപ്രതിഞ്ജാ ലംഘനമായി മാറി മന്ത്രിക്ക് തന്നെ കുരുക്കാകാനും സാധ്യതയുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K