08 September, 2021 07:47:23 PM


വ്യക്തി വൈരാഗ്യം തീർക്കാൻ സർക്കാർ സംവിധാനങ്ങൾ നിൽക്കില്ല' - മന്ത്രി വാസവൻ



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ എ. ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ ഇ ഡി അന്വേഷിക്കണമെന്ന കെ ടി ജലീലിന്‍റെ ആവശ്യം തള്ളി സഹകരണ മന്ത്രി വി എൻ വാസവനും രംഗത്ത്. സഹകരണ ബാങ്കിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കേണ്ട പ്രശ്നങ്ങളില്ലെന്ന് മന്ത്രി വാസവൻ പറഞ്ഞു. ഈ വിഷയത്തിൽ പറയാനുള്ളത് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ക്രമക്കേട് അന്വേഷിക്കാനും നടപടി സ്വീകരിക്കാനും സംസ്ഥാനത്ത് സംവിധാനമുണ്ട്. എ ആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട പരാതികള്‍ വന്നത് സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയമാണിത്. ഇക്കാര്യം സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെതിരായ ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാതെ മറുപടി നല്‍കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പ് ബാങ്കില്‍ പരിശോധന നടത്തിയിരുന്നു. അന്ന് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ സഹായം തേടി. ആവശ്യമായ സഹായം നല്‍കുകയും ചെയ്തു. പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ജോയിന്റ് രജിസ്ട്രാറോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കിടയിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. അന്ന് ഒരു പരാതി നല്‍കിയിരുന്നു. അത് വകുപ്പിന്റ പരിഗണനയിലാണ്.

കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തിന് മുമ്പും അതില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ല. സഹകരണ മേഖലയ്‌ക്കെതിരെ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടയില്‍ കെ ടി ജലീല്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് അത് അദ്ദേഹമാണ് പരിശോധിക്കേണ്ടതെന്നും മന്ത്രി പ്രതികരിച്ചു. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഏതറ്റം വരെയും പൊരുതും എന്ന് പറഞ്ഞ കെ ടി ജലീല്‍ വ്യക്തിപരമായ ആരോപണമാണ് ഉന്നയിച്ചതെന്നും അത് സഹകരണ മേഖലയെ തകര്‍ക്കില്ലേ എന്നുമുള്ള ചോദ്യത്തോടും മന്ത്രി പ്രതികരിച്ചു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സര്‍ക്കാരിനു നിന്നു കൊടുക്കാനാകില്ലെന്നും വിഷയങ്ങളുടെ ശരിതെറ്റുകള്‍ നോക്കിയാണ് സര്‍ക്കാര്‍ നിലപാടു സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതുവരെ ഇത്തരത്തില്‍ നിലപാടു സ്വീകരിച്ചിട്ടില്ല, ഇനി സ്വീകരിക്കുകയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇഡിയെ ക്ഷണിച്ചു വരുത്തുന്നത് ശരിയായ നടപടിയല്ല. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി വിശദമായി പ്രതികരിച്ചിട്ടുണ്ട്. അതില്‍ കൂടുതലൊന്നും പറയാനില്ല. സഹകരണ വകുപ്പിന് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളുണ്ടെങ്കില്‍ അന്വേഷിക്കാനുള്ള സംവിധാനമുണ്ട്. സംസ്ഥാന തലത്തിലുള്ള സംവിധാനത്തിലൂടെ ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുകയും ക്രമവിരുദ്ധമായ നടപടികളുണ്ടായിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും. കരുവന്നൂര്‍ ബാങ്കിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരുന്നു. ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. പൊലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്. - മന്ത്രി പറഞ്ഞു.

എ ആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലും ശക്തമായ അന്വേഷണം തന്നെ നടക്കും. ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടാന്‍ സമയമെടുത്തേയ്ക്കും പത്തു വര്‍ഷത്തെ ക്രമക്കേടുകളുണ്ടെന്നാണ് ആരോപണം. ഇത്രയധികം വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍, ബാലന്‍സ് ഷീറ്റുകള്‍, മറ്റ് രേഖകളൊക്കെ പരിശോധിക്കുന്നതിനു കാലതാമസമുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി സ്വീകരിക്കും. കൂടുതല്‍ അേന്വഷണം ആവശ്യമാണെങ്കില്‍ നടത്തുകയും ചെയ്യുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ ഇ. ഡി അന്വേഷിക്കണമെന്ന മുൻ മന്ത്രി കെ ടി ജലീലിന്‍റെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. സഹകരണമേഖല ഇ ഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയിലുള്ള വിഷയം ആണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ജലീലിനെ ഇ ഡി കുറേ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇ ഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ട്. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തതുമാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പിന്നാലെ മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാമെന്നും ഉപദേശിക്കാമെന്നും അതിനുള്ള എല്ലാ അധികാരവും ഉണ്ടെന്നും ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തിറങ്ങി. ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്ക് എതിരെയും അദ്ദേഹത്തിന്‍റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്ക് എതിരെയും അനധികൃത സ്വത്തു സമ്പാദനത്തിന് എതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും ജലീല്‍ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K