27 July, 2021 09:16:17 PM


'പോലീസുകാര്‍ റെഡ് വോളന്‍റിയര്‍ ആയാല്‍, കോണ്‍ഗ്രസിന്‍റെ കുട്ടികള്‍ നിരത്തിലിറങ്ങും' - സുധാകരന്‍



തിരുവനന്തപുരം: കെടിയു ആസ്ഥാനത്ത് നടക്കുന്ന വിദ്യാര്‍ത്ഥി സമരം ഏറ്റെടുത്ത് പ്രതിപക്ഷം. വിദ്യാര്‍ത്ഥി സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയെ അപലപിക്കാത്ത, വിദ്യാര്‍ത്ഥികളുടെ ആവശ്യം കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അര്‍ഹനാണോ എന്ന് പൊതുസമൂഹം വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.


ഭരണവിലാസം സംഘടനകളായി അധഃപതിച്ച വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുവാന്‍ ഇന്ന് കെ എസ് യു മാത്രമാണുള്ളതെന്ന് സുധാകരന്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സമൂഹത്തിന് വേണ്ടി, നിയമസഭയിലും സഭക്ക് പുറത്തും പ്രതിപക്ഷം ഈ സമരം ഏറ്റെടുക്കുമെന്ന് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 


കെ സുധാകരന്‍റെ ഫേസബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ചുവടെ.


"വിദ്യാര്‍ത്ഥി സമൂഹത്തിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളിലായി നടന്നു വരുന്ന KTU സമരം പ്രതിപക്ഷം ഏറ്റെടുക്കുന്നു. KTU ആസ്ഥാനത്തിന് മുന്നില്‍ നിരാഹാര സമരം നടത്തിയ NSUI ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസിനെ ഉപയോഗിച്ചു സമരങ്ങളെ അടിച്ചൊതുക്കാമെന്ന മിഥ്യാധാരണയില്‍ നിന്ന് ആഭ്യന്തര വകുപ്പ് പുറത്ത് വരണം. ബലപ്രയോഗങ്ങള്‍ സമരങ്ങളെ കൂടുതല്‍ ശക്തമാക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും സര്‍ക്കാര്‍ ഓര്‍ക്കുക.


കോവിഡ് കാലത്ത് ഓഫ്ലൈന്‍ പരീക്ഷകള്‍ നടത്തിയതിലൂടെ 150ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. വിദ്യാര്‍ത്ഥികളുടെ നിരന്തരമായ ആവശ്യത്തിനൊടുവില്‍ KSU പ്രഖ്യാപിച്ച സമരത്തെ ധാര്‍ഷ്ട്യത്തോടെയാണ് സര്‍വകലാശാലയും സര്‍ക്കാരും നേരിട്ടത്. തുടര്‍ച്ചയായി പരാതികള്‍ വൈസ് ചാന്‍സലര്‍ക്കും മുഖ്യമന്ത്രിക്കും വിദ്യാര്‍ത്ഥികള്‍ അയച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഈ അവസ്ഥയിലാണ് വിദ്യാര്‍ത്ഥി സമൂഹത്തിനു വേണ്ടി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാന്‍ KSU നിര്‍ബന്ധിതമായത്. സമരത്തെ വളരെ ക്രൂരമായാണ് ഭരണകൂടം നേരിട്ടത്.


കൊല്ലത്തെ TKM എഞ്ചിനീയറിങ് കോളേജില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചു. അക്രമത്തില്‍ പരിക്കേറ്റ KSU പ്രവര്‍ത്തകനെ സന്ദര്‍ശിച്ചിരുന്നു. ക്യാമ്ബസിനുള്ളില്‍ കയറി നരനായാട്ട് നടത്താന്‍ ആരാണ് പോലീസിന് അനുവാദം നല്‍കിയത്?


വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയെ അപലപിക്കാത്ത, വിദ്യാര്‍ത്ഥികളുടെ ആവശ്യം കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അര്‍ഹനാണോ എന്ന് പൊതുസമൂഹം വിലയിരുത്തുക. കഴിഞ്ഞ എട്ടു ദിവസമായി നടത്തുന്ന വിദ്യാര്‍ത്ഥി സമരത്തെ വെറുമൊരു അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് പിണറായി കരുതരുത്.


മറ്റു സംസ്ഥാനങ്ങളില്‍ പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് മുറവിളി കൂട്ടിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ പലതും കേരളത്തിലെ പരീക്ഷ നടത്തിപ്പില്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ല. ഭരണവിലാസം സംഘടനകളായി അധഃപതിച്ച വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍, അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുവാന്‍ ഇന്ന് കേരളത്തില്‍ KSU മാത്രമാണുള്ളത്. സര്‍ക്കാര്‍ തിണ്ണമിടുക്ക് കാണിച്ചു നടത്തിയ പരീക്ഷകള്‍ ഹൈകോടതി റദാക്കിയെന്ന വാര്‍ത്തകളും പുറത്തോട്ടു വരുന്നുണ്ട്. KSU നടത്തിയ സമരം ന്യായത്തിന് വേണ്ടിയാണെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു. സമരത്തെ മുന്നിലും നിന്നും നയിക്കാന്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിലെത്തിയ എറിക് സ്റ്റീഫനെയും മറ്റുള്ള സമരപോരാളികളെയും കെപിസിസി അഭിനന്ദിക്കുന്നു.


AKG സെന്ററില്‍ നിന്നും മാരാര്‍ജി ഭവനില്‍ നിന്നും വിരിയിച്ചെടുക്കുന്ന ക്രിമിനലുകളെ ഏത് വിധേനെയും സംരക്ഷിക്കാന്‍ തയ്യാറാകുന്ന പിണറായി സര്‍ക്കാര്‍, KSU വിന്റെ കുട്ടികളെ തല്ലി ഒതുക്കാമെന്നു കരുതേണ്ട. പോലീസുകാര്‍ റെഡ് വോളന്റിയര്‍മാരുടെ പണി ചെയ്യാനിറങ്ങിയാല്‍, രാഷ്ട്രീയമായി അവരെ നേരിടാന്‍ KSUവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങും. വിദ്യാര്‍ത്ഥി സമൂഹത്തിന് വേണ്ടി, നിയമസഭയിലും സഭക്ക് പുറത്തും പ്രതിപക്ഷം ഈ സമരം ഏറ്റെടുക്കും."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K