27 July, 2021 07:43:50 PM


മരംകൊള്ള: സര്‍ക്കാരിനെതിരെ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന് ബിജെപിയുടെ പരാതി



തിരുവനന്തപുരം: മരംകൊള്ളയില്‍ പട്ടികവര്‍ഗ്ഗക്കാരെ വഞ്ചിക്കുകയും കള്ളക്കേസ്സെടുക്കുകയും ചെയ്യുന്ന ഇടതുസര്‍ക്കാര്‍ നടപടിക്കെതിരെ ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം പരാതി നല്‍കി. വയനാട്ടിലും അട്ടപ്പാടിയിലും ഇടുക്കിയിലുമടക്കം പട്ടികവര്‍ഗ്ഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി കെ സുരേന്ദ്രന്‍ പറഞ്ഞു. കുമ്മനം രാജശേഖരന്‍, പി. സുധീര്‍, ഷാജുമോന്‍ വട്ടേക്കാട് എന്നിവര്‍ ആയിരുന്നു മറ്റു നേതാക്കള്‍.


അതേസമയം വയനാട് മുട്ടില്‍ മരംമുറിയില്‍ നടന്നത് വന്‍ വനംകൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. പ്രതികള്‍ വെട്ടിക്കടത്തിയത് സര്‍ക്കാരിന് ഉടമസ്ഥാവകാശമുള്ള ഈട്ടിത്തടികളാണെന്ന് വിവിധ രേഖകള്‍ പരിശോധിച്ചശേഷം കോടതി അസന്നിഗ്ദമായി പ്രഖ്യാപിച്ചു. രേഖകള്‍ വിശദമായി പരിശോധിച്ചതിലൂടെ പ്രതികളുടെ കൈകള്‍ ശുദ്ധമല്ല എന്നു വ്യക്തമാകുന്നതായി കോടതി പറഞ്ഞു.

തടി മില്‍ ഉടമകളായ പ്രതികള്‍ 10000 ക്യൂബിക് മീറ്റര്‍ ഈട്ടിത്തടി നല്‍കാമെന്ന് കൊച്ചിയിലെ മലബാര്‍ ഇന്‍ഡസ്ട്രീസെന്ന തടിക്കച്ചവടക്കാരുമായി ധാരണയിലെത്തിയിരുന്നു. കോടികള്‍ വിലമതിയ്ക്കുന്ന ഇത്രയുമധികം ഈട്ടിത്തടികള്‍ പ്രതകള്‍ എവിടെനിന്ന് സംഘടിപ്പിയ്ക്കുമെന്നും കോടതി ചോദിച്ചു. മരംമുറിയ്ക്കലുമായി ബന്ധപ്പെട്ട് 2020 ഒക്ടോബര്‍ 24 പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവിലുള്ള ആശങ്കയും വിധിന്യായത്തില്‍ കോടതി പങ്കുവെയ്ക്കുന്നു. ഭരണപരമായ ഉത്തരവുകള്‍കൊണ്ട് നിയമങ്ങളെ മറി കടക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിയ്ക്കുന്നതിനാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ പരിശോധനകളിലേക്ക് കടക്കുന്നില്ല.


മരംവെട്ടുമായി ബന്ധപ്പെട്ട് പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിയ്ക്കുന്നതാണ് കോടതി വിധിയിലെ പരമാര്‍ശങ്ങളും. പ്രതികള്‍ തടിവെട്ടുന്നതിനായി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖകളില്‍ തിരിമറി നടത്തിയെന്ന് വ്യക്തമാണ്. സ്ഥലത്തുപോയി പരിശോധന നടത്തി മഹസര്‍ തയ്യാറാക്കേണ്ട വില്ലേജ് ഓഫീസറുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണുണ്ടായിരിയ്ക്കുന്നത്. വില്ലേജ് ഓഫീസര്‍ പ്രതികളുടെ താളത്തിനൊത്ത് തുള്ളുകയാണ് ചെയ്തതെന്നും കോടതി കണ്ടെത്തി.

റവന്യൂ ഉദ്യോഗസ്ഥരെ മാത്രമല്ല മാനന്തവാടി മജിസ്ട്രേറ്റിനെയും തെറ്റിദ്ധരിപ്പിയ്ക്കാന്‍ പ്രതികള്‍ ശ്രമിച്ചു. തടികള്‍ കടത്തിക്കൊണ്ടുപോകാന്‍ റേഞ്ച് ഓഫീസര്‍ക്ക് ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ടുള്ള നിര്‍ദ്ദേശം നല്‍കുന്നതിനായി സമര്‍പ്പിയ്ക്കപ്പെട്ട രേഖകളും കെട്ടിച്ചമയ്ക്കപ്പെട്ടതാണ്. ഇല്ലാത്ത അധികാരമാണ് ഇവിടെ മജിസ്ട്രേറ്റ് പ്രയോഗിച്ചതെന്നും വിധി ന്യായത്തില്‍ പറയുന്നു. മരം നിലനില്‍ക്കുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോ പട്ടയഭൂമിയിലോ ആണെങ്കിലും വ്യക്തമായ നടപടിക്രമങ്ങള്‍ പാലിയ്ക്കാതെ മരങ്ങള്‍ വെട്ടിയത്, അത് സര്‍ക്കാര്‍ മരങ്ങളായി തന്നെയാണ് നിര്‍വഹിച്ചിയ്ക്കുകയെന്ന് കോടതി പറഞ്ഞു.


അത്തരത്തില്‍ പരിഗണിയ്ക്കുമ്പോള്‍ പ്രതികള്‍ വെട്ടിയ ഈട്ടിത്തടി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. മരംമുറി കേസില്‍ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയുള്ള ഉത്തരവിലാണ് പരാമര്‍ശം. പ്രതികളിലൊരാള്‍ക്ക് നേരത്തെ നല്‍കിയിരുന്ന ഇടക്കാല ജാമ്യം പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം കോടതി റദ്ദാക്കുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K