11 February, 2021 06:37:23 PM


ഏറ്റുമാനൂര്‍ ഉത്സവം 14ന് കൊടിയേറും: കര്‍ശനനിയന്ത്രണം; പ്രവേശനം പാസ് മൂലം



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 14ന് കൊടിയേറി 23ന് ആറാട്ടോടെ അവസാനിക്കും. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്തജനസുരക്ഷയെ മുൻനിർത്തി തിരക്ക് ഒഴിവാക്കുന്നതിന് കര്‍ശനനിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


#    കൊടിയേറ്റ് മുതൽ ആറാട്ട് വരെയുള്ള എല്ലാ ചടങ്ങുകളുടെയും പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നു. പാസ്സുകൾ കല്യാണമണ്ഡപത്തിന് സമീപം പ്രവർത്തിക്കുന്ന ക്ഷേത്രഉപദേശകസമിതി ആഫീസിൽ നിന്നും മുൻകൂട്ടി വിതരണം ചെയ്യും. ക്ഷേത്ര ഉപദേശകസമിതി ആഫീസിൽ നിന്നും ഒരാൾക്ക് 1 എന്ന ക്രമത്തിൽ 1, 8 ഉത്സവദിവസങ്ങളിലെ പ്രവേശന പാസ്സുകൾ മുൻകൂട്ടി ലഭിക്കുന്നതാണ്.


#    ഉത്സവ ദിവസങ്ങളിൽ (ആറാട്ട് ദിവസം ഒഴികെ) വെളു പ്പിന് 4 മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കും. 4 മുതൽ 7 മണി വരെയുള്ള സമയത്ത് പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കുകയില്ല .


#    കൊടിയേറ്റ് ദർശിക്കുന്നതിനായി ഭക്തജനങ്ങൾക്ക് പ്രത്യേകമായി അടയാളപ്പെടുത്തുന്ന സ്ഥലങ്ങളിൽ നിൽക്കേണ്ടതാണ് . കൊടിമരചുവട്ടിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പോലീസ്, വാളന്‍റിയേഴ്സ് എന്നിവരുടെ നിർദ്ദേങ്ങൾ ഭക്തജനങ്ങൾ അനുസരിക്കേണ്ടതാണ്.


#    രാവിലെ 7.30 മുതൽ ശ്രീബലി സമയത്ത് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തും. പറ, അൻപൊലി വഴിപാടുകൾ നടത്തുവാനുള്ളവരെയും മറ്റ് വഴിപാടുകൾ നടത്താനുള്ളവരെയും മാത്രമേ ക്ഷേത്രമതിൽക്കകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.


#    ഉത്സവബലി ദർശനത്തിന് ഒരു ദിവസം 300 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഉത്സവബലി പുറത്തെ പ്രദക്ഷിണ സമയത്ത് ഭക്തജനങ്ങൾക്ക് ശീവേലിപ്പാതയ്ക്ക് വെളിയിൽ നിന്ന് ചടങ്ങ് ദർശിക്കാം. ദേവനോടും തന്ത്രിയോടും ഒപ്പമുള്ള പ്രദക്ഷിണം ഒഴിവാക്കണം. പുറത്തെ പ്രദക്ഷിണത്തിന് ശേഷം ആർക്കും അകത്തേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല.


#    വൈകിട്ടത്തെ കാഴ്ചശ്രീബലി സമയത്തും പറ, അൻപൊലി വഴിപാടുകൾ നടത്താനുള്ളവരെയും ചുറ്റുവിളക്ക് മറ്റ് വഴിപാടുകൾ നടത്താനുള്ളവരെയും മാത്രമേ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കുകയുള്ളൂ .


#    1 മുതൽ 8 വരെയുള്ള ഉത്സവദിവസങ്ങളിൽ രാവിലെ 2000, വൈകിട്ട് 2000 എന്ന കണക്കിൽ 4000 പേരെയും 8 -ാം ഉത്സവം ഏഴരപ്പൊന്നാന ദർശനത്തിന് 5000 പേരെയും 9 , 10 ഉത്സവദിവസങ്ങളിൽ 5000 പേർക്കുമായി പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു. ആസ്ഥാന മണ്ഡപത്തിൽ ദർശനം ആരംഭിക്കുന്ന രാത്രി 9 മണി മുതൽ ഭക്തജനങ്ങളെ 50 പേരടങ്ങുന്ന ചെറുസംഘങ്ങളായി ക്ഷേത്രമതിൽക്കകത്തേയ്ക്ക് പ്രവേശിപ്പിക്കുകയുള്ളൂ. പ്രധാന ഗോപുരവാതിലിൽ നിന്നും നേരെ ആസ്ഥാന മണ്ഡപത്തിന് മുന്നിലെത്തി ദർശനം നടത്തി കൃഷ്ണൻ കോവിലിന് മുന്നിലൂടെ പുറത്തേയ്ക്ക് പോകേണ്ടതാണ്.


#    എഴുന്നള്ളിപ്പിന് മുൻപിൽ 100 മീറ്റർ അകലെ മാത്രമേ ഭക്തരെ നിൽകുവാൻ അനുവദിക്കുകയുള്ളൂ. എഴുന്നള്ളിപ്പ് കണ്ട് തൊഴുത്  പറ , അൻപൊലി വഴിപാടുകൾ സമർപ്പിച്ച് എത്രയും വേഗം പുറത്തേക്ക് പോകേണ്ടതാണ് .


#    ആറാട്ട് ദിവസം രാവിലെ 6 മുതൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12ന് ആറാട്ട് എഴുന്നള്ളിപ്പ്. 12 മുതൽ വൈകിട്ട് 5 വരെ ആറാട്ട് ദർശനം ആനകൊട്ടിലിൽ പത്യേകം അലങ്കരിച്ച മണ്ഡപത്തിൽ. ഈ സമയം ഭക്തജനങ്ങൾക്ക് പറ, അൻപൊലി വഴിപാടു കൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിക്കും.


#    ആറാട്ട് ദിവസം വൈകിട്ട് 5 ന് ആറാട്ട് പുറത്തേക്ക് എഴുന്നള്ളിക്കും. എഴുന്നള്ളിപ്പ് വീഥിയിൽ ആറാട്ട് കടവ് വരെയും തിരിച്ച് ക്ഷേത്രസന്നിധിയിൽ എത്തുന്നതുവരെയും പറ , അൻപൊലി വഴിപാടുകൾ സ്വീകരിക്കുന്നതല്ല.


#    ആറാട്ട് എഴുന്നള്ളിപ്പ് കടന്നു വരുമ്പോഴും തിരിച്ച് എഴുന്നള്ളുമ്പോഴും ദീപങ്ങൾ തെളിയിച്ച് ഭഗവാനെ എതിരേല്ക്കാവുന്നതാണ്. എന്നാൽ സംഘം ചേർന്നുള്ള സ്വീകരണപരിപാടികൾ ഒഴിവാക്കേണ്ടതാണ്.


#    ക്ഷേത്ര ഗോപുരങ്ങളിൽ പ്രധാന ഗോപുരമായ പടിഞ്ഞാറെ ഗോപുരത്തിലൂടെ അകത്ത് പ്രവേശിക്കേണ്ടതും കൃഷ്ണൻ കോവിലിലൂടെ പുറത്തേക്ക് പോകേണ്ടതുമാണ്. മറ്റ് വാതിലുകൾ തുറക്കുന്നതല്ല. കൊടിയേറ്റ് സമയത്ത് കൃഷ്ണൻകോവിൽ ഗെയിറ്റിലൂടെയും തെക്ക് വശം സ്റ്റേജിന് സമീപമുള്ള വാതിലിലൂടെയും പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു.


#    ആറാട്ട് എഴുന്നള്ളിപ്പിനോടൊപ്പം 20 ആളുകൾക്ക് മാത്രമാണ് അനുവാദമുള്ളത്. ആകയാൽ ചടങ്ങുകളുമായി ബന്ധമുള്ളവരെ മാത്രമേ ആറാട്ട് എഴുന്നള്ളിപ്പിനോടൊപ്പം പോകുവാനും തിരികെ വരുവാനും അനുവദിക്കുകയുള്ളു.
തന്ത്രി, മേൽശാന്തി, പരികർമ്മികൾ എന്നിവർക്ക് മാത്രമേ ആറാട്ട് കടവിൽ ഇറങ്ങുവാൻ പാടുള്ളൂ. ആറാട്ട് കടവിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഭക്തർക്ക് ആറാട്ട് കടവിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K