16 December, 2020 02:29:47 PM


കേരളത്തില്‍ എല്‍.ഡി.എഫ് തേരോട്ടം; തകര്‍ന്നടിഞ്ഞ് യു.ഡി.എഫ്; ശക്തി തെളിയിച്ച് ബി.ജെ.പി



തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ എല്‍.ഡി.എഫ് മേല്‍ക്കൈ നിലനിര്‍ത്തുന്നു. ആകെയുള്ള ആറ് കോര്‍പറേഷനുകളില്‍ അഞ്ചിടത്തും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. ഒരിടത്ത് യു.ഡി.എഫിനാണ് ലീഡ്. 86 മുനിസിപ്പാലിറ്റികളില്‍ എല്‍.ഡി.എഫ് 34, യു.ഡി.എഫ്-46, ബി.ജെ.പി-2 എന്നിങ്ങനെയാണ് കക്ഷിനില. 14 ജില്ലാപഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് 9, യു.ഡി.എഫ്-5. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡി.എഫ് 115, യു.ഡി.എഫ്-35. ബി.ജെ.പി-1, 941 ഗ്രാമപഞ്ചായത്തുകളില്‍ എല്‍്ഡി.എഫ് 510, എല്‍.ഡി.എഫ് 368, ബി.ജെ.പി 26 എന്നിങ്ങനെയാണ് ലീഡ്. 2015ലെ തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ നിലമെച്ചപ്പെടുത്താന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കൊച്ചി കോര്‍പറേഷനുകളിലാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്. ഇതില്‍ രണ്ടിടത്ത് ഭരണം ഉറപ്പിച്ചു. കണ്ണൂര്‍ യു.ഡി.എഫിനൊപ്പമാണ്. യു.ഡി.എഫ് കോട്ടയായിരുന്ന കൊച്ചിയില്‍ എല്‍.ഡി.എഫ് മുന്നിലെത്തി. എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. വികസന മു്രദാവാക്യം ഉയര്‍ത്തി രംഗത്തുവന്ന 'വി4 കൊച്ചി' എന്ന സംഘടന ഭരണ വിരുദ്ധ വോട്ടുകള്‍ പിടിച്ചത് യു.ഡി.എഫിന് തിരിച്ചടിയായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.വേണുഗോപാല്‍ ബി.ജെ.പിയോട് ഒരു വോട്ടിന് തോറ്റു. ബി.ജെ.പി സീറ്റ് നില മെച്ചപ്പെടുത്തി.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കടമ്പൂര്‍ പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. ആലപ്പുഴയില്‍ മൂന്ന് പഞ്ചായത്തുകളില്‍ ബി.ജെ.പി ഭരണത്തിലെത്തുന്നു. കോട്ടയത്്ത് നിരവധി പഞ്ചായത്തുകളില്‍ നിര്‍ണായക ശക്തിയായി. പഞ്ചായത്തു തലത്തില്‍ ബി.ജെ.പി കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുത്ത് അടിസ്ഥാന തലത്തില്‍ അവരുടെ വളര്‍ച്ച കാണിക്കുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ രണ്ടാമത്തെത്തിയ ബി.ജെ.പിക്ക് മറ്റ് കോര്‍പറേഷനുകളിലും കൂടുതല്‍ സീറ്റുകള്‍ നേടാനായി. നിരവധി പഞ്ചായത്തുകളില്‍ ഭരണം പിടിച്ചു. പാലക്കാടിനു പുറമേ പന്തളം നഗരസഭയിലും ഭരണം പിടിച്ചെടുത്തു.


ജില്ലാ പഞ്ചായത്തുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. എറണാകുളം മലപ്പുറം ജില്ലകളില്‍ യു.ഡി.എഫിനാണ് ലീഡ് വയനാടും കാസര്‍ഗോഡും ഒപ്പത്തിനൊപ്പമാണ്. കിഴക്കമ്പലത്തിന് പുറമേ ഐക്കരനാട് പഞ്ചായത്തും ട്വന്റി20 ഭരണം പിടിച്ചു. ഇവിടെ മുഴുവന്‍ സീറ്റിലും ട്വന്റി20 വിജയിച്ചു. മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളിലും വലിയ മുന്നേറ്റമുണ്ടാക്കി.


എല്‍.ജെ.ഡിയ്ക്ക് നിര്‍ണാകയ സ്വാീധനമുള്ള ഏറാമലയില്‍ ആര്‍.എം.പി- യു.ഡി.എഫ് സഖ്യം വിജയിച്ചു. ഒഞ്ചിയത്തും ആര്‍.എം.പി ഭരണം നിലനിര്‍ത്തി. മധ്യതിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസിന്റെ വരവോടെ എല്‍.ഡി.എഫ് തൂത്തുവാരി. പാലാ നഗരസഭ ചരിത്രത്തില്‍ ആദ്യമായി ചുവന്നു. ജില്ലാ പഞ്ചായത്തലേയും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേയും ഭൂരിപക്ഷം സീറ്റുകളും എല്‍.ഡി.എഫ് പിടിച്ചു. ജോസഫിനെ ഒപ്പംനിര്‍ത്തിയിട്ടും യു.ഡി.എഫിന് ഇടുക്കിയില്‍ മേല്‍ക്കൈ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.


കാഞ്ഞങ്ങാട് നഗരസഭ എല്‍.ഡി.എഫ് നിലനിര്‍ത്തി. ഇവിടെ കോണ്‍ഗ്രസിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും തോറ്റു. ആലപ്പുഴ ജില്ലയില്‍ എല്‍.ഡി.എഫ് ഉണ്ടായിരുന്ന മേല്‍ക്കൈ ഇത്തവണയും നിലനിര്‍ത്തി. കൂടുതല്‍ മുന്‍സിപ്പാലിറ്റികളില്‍ ഭരണം പിടിച്ചു. ജില്ലാപഞ്ചായത്തിലേക്ക് കൂടുതല്‍ സീറ്റുകള്‍ നേടി. കൂടുതല്‍ ഗ്രാമപഞ്ചായത്തുകളിലെ ഭരണവും ലഭിച്ചു. മുനിസിപ്പാലിറ്റികളില്‍ മാത്രമാണ് യു.ഡി.എഫിന് എന്തെങ്കിലും പ്രതിക്ഷയ്ക്ക് വകയുള്ളത്. വൈകിട്ടോടെ അന്തിമ ഫലം വ്യക്തമാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K