04 November, 2020 02:07:26 PM


ലൈഫ് മിഷന്‍റെ പദ്ധതി വിവരങ്ങൾ ശിവശങ്കര്‍ സ്വപ്നയ്ക്ക് കൈമാറി; കൂടുതല്‍ തെളിവുകൾ



കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആറ് പുതിയ കരാറുകൾകൂടി സ്വപ്ന വഴി നൽകാൻ ശിവശങ്കർ കരുക്കൾ നീക്കിയെന്നാണ് ഇഡിയ്ക്ക് ലഭിച്ചിരിക്കുന്ന പുതിയ വിവരം. കഴിഞ്ഞ ദിവസം അട്ടക്കുളങ്ങര ജയിലിൽ സ്വപ്നയെ ചോദ്യം ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമായത്. സ്വപ്ന വഴി കരാറുകാരെ കണ്ടെത്തുകയും ഇവരിൽ നിന്ന് കമ്മീഷൻ കൈപ്പറ്റുകയുമായിരുന്നു ലക്ഷ്യമെന്ന് ഇഡി കരുതുന്നു. 


വടക്കാഞ്ചേരി പദ്ധതിയ്ക്ക്  സമാനമായ രീതിയിൽ കൂടുതൽ സ്ഥലങ്ങളിൽ ഇത് നടപ്പാക്കാൻ ശിവശങ്കർ ലക്ഷ്യമിടുകയും ഗൂഢാലോചന നടത്തുകയും ചെയ്തു. ലൈഫ് മിഷൻ്റെ കൂടുതൽ പദ്ധതി വിവരങ്ങൾ ശിവശങ്കർ സ്വപ്നക്ക് കൈമാറി. ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസിന് സ്വപ്ന വഴി ആറോളം സ്ഥലത്തെ കരാർ ആണ് നൽകിയത്.  ഹൈദരാബാദിലെ കമ്പനിയുടെ ഓഫീസിൽ  ഇ.ഡി.ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തു. ഇതു സംബന്ധിച്ച് ശിവശങ്കറിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനും ഇ.ഡി ലക്ഷ്യമിടുന്നുണ്ട്.


ശിവശങ്കർ മുൻകൈ എടുത്ത് ഐടി വകുപ്പിൽ നടപ്പാക്കുന്ന പദ്ധതികളും ഇഡിയുടെ നിരീക്ഷണത്തിലാണ്. കെ- ഫോൺ, ഇ- മൊബിലിറ്റി , ടെക്നോപാർക്കിലെ ടോറസ് ഡൗൺടൗൺ, സ്മാർട് സിറ്റി  പദ്ധതികളെക്കുറിച്ചാണ് അന്വേഷണം. ഇതിൽ സ്മാർട് സിറ്റി ഒഴികെയുള്ളതെല്ലാം ഈ സർക്കാറിൻ്റെ മാത്രം പദ്ധതികളാണ്. പദ്ധതികൾക്ക് പിന്നിൽ സ്ഥാപിത താൽപര്യങ്ങളുണ്ടെന്ന് ഇ ഡി യുടെ നിഗമനം.


1500 കോടി മുതൽ 4500 കോടി വരെ ചെലവാകുന്ന പദ്ധതികളാണ് ഇവയെല്ലാം. ഇതിന് ആരാണ് കരാർ ഏറ്റെടുത്തത്, ടെണ്ടർ വ്യവസ്ഥകൾ എന്തൊക്കെ, ടെണ്ടർ വിശദാംശങ്ങൾ, ഭൂമി ഏറ്റെടുക്കൽ വിശദാംശങ്ങളും തുകയും, കൺസൾട്ടൻസി -നിർമ്മാണ കരാർ നൽകിയത് ആർക്ക്, അതിൻ്റെ വിശദാംശങ്ങൾ എന്നിവയെല്ലാം നൽകണമെന്ന് ഇഡി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനകം ചീഫ് സെക്രട്ടറിക്ക് വിശദാംശങ്ങൾ സമർപ്പിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K