11 September, 2020 01:48:01 PM


ഉപതിരഞ്ഞെടുപ്പ് വേണ്ട; തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടും; സർവകക്ഷി യോഗത്തിൽ ധാരണ



തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനും ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനും സർവകക്ഷി യോഗത്തിൽ ധാരണ. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സായി നടന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.


"14ാം കേരള നിയമസഭയുടെ കാലാവധി 2021 മെയ് മാസത്തിലാണ് അവസാനിക്കുന്നത്. നിയമസഭയിലേക്കൊരു പൊതു തിരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കാനുള്ള സാധ്യതയാണുള്ളത്. അതു കണക്കാക്കിയാല്‍ 2021 മാര്‍ച്ച് പത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരാനാണ് സാധ്യത. ഉപതിരഞ്ഞെടുപ്പ് നവംബര്‍ പകുതിയോടെ നടന്നാല്‍ മൂന്ന് പൂര്‍ണ്ണമാസങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് പ്രവർത്തിക്കാന്‍ ലഭിക്കുക. മൂന്നര മാസത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭ അംഗത്തിന് കാര്യമായ ഒരു പ്രവര്‍ത്തനവും കാഴ്ചവെക്കാന്‍ സാധിക്കില്ല"-മുഖ്യമന്ത്രി പറഞ്ഞു.


‌കുട്ടനാട് മണ്ഡലത്തില്‍ തോമസ് ചാണ്ടിയുടെ മരണം മൂലം ഒഴിവുണ്ടാകുന്നത് 2019 ഡിസംബര്‍ 20നാണ്. ചവറ മണ്ഡലത്തില്‍ ഒഴിവുണ്ടാകുന്നത് 2020 മാർച്ച് 8നും. കുട്ടനാട് മണ്ഡലത്തില്‍ ഒഴിവുണ്ടായി ആറ് മാസം കഴിഞ്ഞു. ഇതിനോടൊപ്പം കോവിഡ് വ്യാപനം വലിയ പ്രശ്‌നമായി തുടരുകയാണ്. സര്‍ക്കാര്‍ സംവിധാനമാകെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. മൂന്ന് മാസം മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നിയമസഭാംഗത്തെ തിരഞ്ഞെടുക്കാന്‍ ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉചിതമാണോ എന്ന വിഷയമാണ് സർവ്വ കക്ഷി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വെച്ചത്. പൊതുതിരഞ്ഞെടുപ്പിനൊപ്പം ഈ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന അഭിപ്രായമാണ് യോഗത്തില്‍ അവതരിപ്പിച്ചത്. എല്ലാ കക്ഷികളും ഉപ തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നാണ് ഐകകണ്ഠ്യേന ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.


തദ്ദേശ തിരഞ്ഞെടുപ്പ് ഭരണ സമിതിയുടെ 5 വര്‍ഷ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 2020 നവംബറില്‍ പുതിയ ഭരണ സമിതികള്‍ അധികാരം ഏല്‍ക്കേണ്ടതുണ്ട്. കുട്ടനാട് തിരഞ്ഞടുപ്പുമായി തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടെുപ്പിനെ കാണാനാവല്ല. രണ്ടും തമ്മില്‍ കാതലായ വ്യത്യാസമുണ്ട്. 5 വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുക്കുക എന്ന ഭരണ ഘടനാ ചുമതല നിര്‍വ്വഹിക്കുന്നതും മൂന്ന് മാസത്തേക്ക് ജനപ്രതിനിധിയെ തിരഞ്ഞെടുക്കുക എന്നതും താരതമ്യം ചെയ്യാന്‍ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ 16ന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. സര്‍വകക്ഷി യോഗത്തിലെ തീരുമാനം കമ്മീഷനെ പാര്‍ട്ടികള്‍ അറിയിക്കും. കോവിഡ് വ്യാപനവും പാര്‍ട്ടികളുടെ അഭിപ്രായ ഐക്യവും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ്  കമ്മീഷനോട് അഭ്യർത്ഥിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K