08 September, 2020 07:54:57 PM


യുഡിഎഫ് കെ എം മാണിയുടെ ആത്മാവിനെ മുറിപ്പെടുത്തി - ജോസ് കെ മാണി



കോട്ടയം: പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പൈതൃകം ചാര്‍ത്തിക്കൊടുത്തപ്പോള്‍ കെ.എം മാണിയുടെ ആത്മാവിനെയാണ് മുറിപ്പെടുത്തിയതെന്ന് ജോസ് കെ മാണി എംപി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭാവി തീരുമാനമുണ്ടാവുമെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ എം മാണിയുടെ രോഗവിവരം പുറത്തുവന്നതിനു പിന്നാലെ പി ജെ ജോസഫ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ആരംഭിച്ചു.


പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് കേരള കോണ്‍ഗ്രസിന്‍റെ പൈതൃകം ചാര്‍ത്തിക്കൊടുത്തപ്പോള്‍ കേരള കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനത്തിനാണ് മുറിവേറ്റത്. കേരളാ കോണ്‍ഗ്രസ്സിനെ പുറത്താക്കി അപമാനിച്ചവര്‍ ഈ പ്രസ്താവനയിലൂടെ വീണ്ടും അപമാനിച്ചിരിക്കുകയാണ്. കെ എം മാണിയുടെ രാഷ്ട്രീയപൈതൃകത്തിന്‍റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മാണി സാറിന്‍റെ മഹത്വത്തെക്കുറിച്ച്‌ ഇന്ന് പലരും ആവര്‍ത്തിക്കുന്നത് കേട്ടു. അവരൊക്കെ ചെയ്തതിനെക്കുറിച്ച്‌ മാണി സാര്‍ തന്നെ പറഞ്ഞിട്ടുണ്ട്.


കേരളാ കോണ്‍ഗ്രസിന്‍റെ ആത്മാഭിമാനം ആര്‍ക്കും അടിയറവുവയ്ക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ രാഷ്ട്രീയ ഗൂഢാലോചന അരങ്ങത്തേയ്ക്ക് വരുന്നതാണ് ഇന്ന് കണ്ടത്. മാണി സാറിന്‍റെ ജീവിതാന്ത്യം കേരളാ കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ അന്ത്യമാവണമെന്ന് ആഗ്രഹിച്ചവരുടെ അജണ്ട വ്യക്തമായിരിക്കുന്നു. നാല് പതിറ്റാണ്ടിലേറെ യുഡിഎഫിന്‍റെ ഭാഗമായ കേരളാ കോണ്‍ഗ്രസ് (എം) ഒരിക്കല്‍പ്പോലും മുന്നണിയെ ചതിച്ചിട്ടില്ല. ചതി കേരളാ കോണ്‍ഗ്രസ്സിന്‍റെ സംസ്‌കാരമല്ല. രൂപീകരണകാലം മുതല്‍ ഒപ്പംനിന്ന മാണിസാറിന്‍റെ പ്രസ്ഥാനത്തോട് രാഷ്ട്രീയവഞ്ചനയാണ് കാട്ടിയതെന്നും ജോസ് കെ മാണി പറഞ്ഞു.


തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉള്‍പ്പടെ യുഡിഎഫിലുണ്ടായ എല്ലാ ധാരണകളും കൃത്യമായി പാലിച്ച പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് (എം). കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ കാര്യത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്ത ധാരണ ഉണ്ടെന്ന് വരുത്താനുള്ള നീക്കമാണ് നടന്നത്. കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫില്‍നിന്നും പുറത്തുപോയതല്ല. യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ഇനി ഈ മുന്നണിയില്‍ വേണ്ട എന്നും പ്രഖ്യാപിച്ച്‌ പടിയടച്ച്‌ പുറത്താക്കുകയാണുണ്ടായത്. അതിന്‍റെ പിന്നിലുള്ള അജണ്ടയാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.


കേരളാ കോണ്‍ഗ്രസ് (എം) ചതിച്ചെന്ന് ആരോപിക്കുന്നവര്‍ നിര്‍ണായകമായ പാലാ ഉപതിരഞ്ഞെടുപ്പില്‍ തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ടില ചിഹ്നം ലഭിക്കാതിരിക്കാന്‍ കത്തെഴുതുകയും, തിരഞ്ഞെടുപ്പ് ദിവസത്തില്‍പ്പോലും പരസ്യപ്രസ്താവന നടത്തി യുഡിഎഫിന്‍റെ പരാജയം ഉറപ്പുവരുത്തുകയും ചെയ്ത ജോസഫ് വിഭാഗത്തിന്‍റെ കടുത്ത രാഷ്ട്രീയവഞ്ചനയെക്കുറിച്ച്‌ ഒരക്ഷരം മിണ്ടുന്നില്ല. ഇതുമായി ബന്ധപ്പെട്ട് യുഡിഎഫിന് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയുമെടുക്കാതെ യുഡിഎഫ് നേതൃത്വം കൈകെട്ടി നോക്കിയിരിക്കുകയായിരുന്നുവെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. തോമസ് ചാഴികാടന്‍ എംപി, ഡോ.എന്‍ ജയരാജ് എംഎല്‍എ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K