21 July, 2020 12:18:39 AM


മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ ഡ്രീം കേരള പദ്ധതിയില്‍നിന്നും 'ഔട്ട്'



തിരുവനന്തപുരം: ഡ്രീം കേരള പദ്ധതിയില്‍നിന്നും മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ പുറത്താക്കി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അരുൺ ബാലചന്ദ്രന് എതിരെയും ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ സ്ഥാനത്ത് നിന്നും പുറത്താക്കിയെങ്കിലും ഡ്രീം കേരള പദ്ധതിയുടെ നിർവഹണ സമിതിയിൽ അരുൺ തുടരുകയായിരുന്നു. ഇക്കാര്യം ന്യൂസ് 18 വാർത്തയാക്കിയതിനു പിന്നാലെയാണ് അരുണിനെ പുറത്താക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.


നോർക്കവഴി നടപ്പാക്കുന്ന ഡ്രീം കേരളയുടെ പദ്ധതി നടത്തിപ്പിനുള്ള നിർവഹണസമിതിയിലെ അംഗമായിരുന്നു അരുൺ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായുള്ള അടുപ്പമാണ് അരുണിനെ മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ സ്ഥാനത്തും ഡ്രീം കേരളയിലും എത്തിച്ചത്. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതനും അരുണിനെ ഡ്രീം കേരളയിൽ ഉൾപ്പെടുത്താൻ ചരടുവലി നടത്തിയെന്ന സൂചനകളും പുറത്തു വരുന്നിരുന്നു. 


കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനു വേണ്ടിയാണ് ഡ്രീം കേരള പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സമിതിയുടെ ആദ്യ യോഗം ഈ മാസം 23 ന് ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂലായ് രണ്ടിനാണ് അരുൺ ബാലചന്ദ്രനെ ഉൾപ്പെടുത്തിയുള്ള സമതി രൂപീകരിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.


ദിനേശ് അറോറയാണ് ഡ്രീം കേരള ചെയർമാൻ. നോർക്ക റൂട്‌സ് സി.ഇ.ഒ. ഹരികൃഷ്ണൻനമ്പൂതിരിയാണ് കൺവീനർ. സ്വപ്‌നകേരളം നടത്തിപ്പിന് മുഖ്യമന്ത്രി അധ്യക്ഷനായുള്ള സ്റ്റിയറിങ് കമ്മിറ്റിയും ഡോ. കെ.എം. എബ്രഹാം അധ്യക്ഷനായ വിദഗ്‌ധസമിതിയും രൂപവത്കരിച്ചിട്ടുണ്ട്. മന്ത്രിമാരും വിവിധ വകുപ്പുസെക്രട്ടറിമാരും അംഗങ്ങളാണ്. അരുൺബാലചന്ദ്രൻ അംഗമായ എക്‌സിക്യൂഷൻ കമ്മിറ്റിയിൽ ഒമ്പത് ഐ.എ.എസുകാരും രണ്ട് ഐ.പി.എസുകാരും  ഉൾപ്പെടെ 14 അംഗങ്ങളാണുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K