18 June, 2020 05:47:30 PM


ശബരിമല വിമാനത്താവളം: 2263 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി



തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി. ചെറുവള്ളി എസ്റ്റേറ്റിലെ 2263.13 ഏക്കറാണ് ഏറ്റെടുക്കുക. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി റവന്യു വകുപ്പ് ഉത്തരവിറക്കി. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമായിരിക്കും നടപടി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വർഷങ്ങളായി തർക്കമുള്ളതാണ്.


ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 77 വകുപ്പ് പ്രകാരം കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഏറ്റെടുക്കുക. സുപ്രീംകോടതി വരെ അപ്പീൽ പോയാണ് ഭൂമിയേറ്റെടുക്കാൻ സർക്കാർ തയാറെടുക്കുന്നത്. ഹാരിസൺ മലയാളത്തിൽ നിന്നും നേരത്തെ ബിലീവേഴ്സ് ച‍ർച്ച വാങ്ങിയ ഭൂമി സ‍ർക്കാർ ഭൂമിയാണ് എന്ന് നേരത്തെ എം ജി രാജമാണിക്യം ഐഎഎസ് റിപ്പോർട്ട് സമ‍ർപ്പിച്ചിരുന്നു. ശബരിമലയിൽ ​ഗ്രീൻഫിൽഡ് വിമാനത്താവളം നി‍ർമ്മിക്കാനാണ് സർക്കാരിന്റെ തീരുമാനം.


ശബരിമല വിമാനത്താവളത്തിനായി എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ 2263 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഭരണാനുമതിക്കായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കു സമർപ്പിച്ചത്. വിമാനത്താവളം സ്പെഷൽ ഓഫിസർ വി. തുളസീദാസ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവർ തയാറാക്കിയ പദ്ധതിക്കു ധനം, നിയമം, റവന്യു തുടങ്ങിയ വകുപ്പുകൾ അനുമതി നൽകിയിരുന്നു.


ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ നേരത്തെ പണം കെട്ടിവച്ച് ഭൂമിയേറ്റെടുക്കാനുള്ള സാധ്യത സ‍ർക്കാർ പരിശോധിച്ചിരുന്നു. എന്നാൽ ഇടതുമുന്നണിയിൽ സിപിഐ അടക്കമുള്ള കക്ഷികളും പ്രതിപക്ഷവും ഇതിനെതിരെ പ്രതിഷേധവുമായി രം​ഗത്തു വന്നിരുന്നു. പല ജില്ലകളിലും സർക്കാർ ഭൂമിയെ ചൊല്ലിയുള്ള കേസുകൾ നിലവിലുള്ളതിനാൽ ചെറുവള്ളിയിൽ മാത്രം പണം നൽകി ഭൂമിയേറ്റെടുക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും എന്നായിരുന്നു സിപിഐ അടക്കമുള്ള കക്ഷികൾ ഉയർത്തിയ വിമ‍ർശനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K