24 March, 2020 10:40:51 PM


'സ്വകാര്യവാഹനങ്ങള്‍ക്ക് അനുമതി നല്‍കിയത് ആരും അവസരമാക്കരുത്' - മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യത്തെ ദിവസംതന്നെ രാജ്യമാകെ ലോക്ക്ഡൗണിലേക്ക് പോയിതിന്‍റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള ഇടപെടലിന് നാം തയ്യാറാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, അനാവശ്യമായ യാത്രകളും പുറത്തിറങ്ങലുമായി അതിനു വിരുദ്ധമായ ചില കാഴ്ചകള്‍ നമ്മുടെ നാട്ടില്‍ ഇന്ന് കണ്ടുവെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത് ഉത്തരവായി പുറത്തിറങ്ങിയിരുന്നു. എങ്കിലും പ്രധാനപ്പെട്ട കാര്യങ്ങള്‍ വ്യക്തതയ്ക്കുവേണ്ടി മുഖ്യമന്ത്രി ആവര്‍ത്തിച്ചു.


അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുന്നതിനാണ് സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകിയത്. അത് അവസരമായെടുക്കരുത്. സ്വകാര്യ വാഹനങ്ങളിൽ യാത്ര നടത്തുന്നവരിൽ നിന്ന് യാത്രാവിവരം വ്യക്തമാക്കുന്ന സത്യവാങ്മൂലം വാങ്ങും. വീട്ടിൽ നിന്നിറങ്ങുമ്പോൾത്തന്നെ ഫോം പൂരിപ്പിച്ച് കൈയിൽ കരുതണം. ഫോമിൽ രേഖപ്പെടുത്തുന്ന കാര്യത്തിനല്ല യാത്രയെങ്കിൽ നടപടിയുണ്ടാവും. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ ഒരു മുതിർന്ന ആൾക്കുകൂടിയാണ് യാത്രയ്ക്ക് അനുമതിയുള്ളത്.


പൊതുസ്ഥലത്ത് അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുകയാണ്. ആൾക്കൂട്ടം ഒരുതരത്തിലും അനുവദിക്കില്ല. ഇതിനെതിരെ പോലീസ് നടപടി കൂടുതൽ ശക്തമാക്കും. കാസർകോട് ജില്ലയിൽ രാവിലെ 11 മുതൽ അഞ്ച് മണി വരെയും മറ്റു ജില്ലകളിൽ രാവിലെ ഏഴു മുതൽ അഞ്ച് മണി വരെയും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കും.


കാസർകോട് ജില്ലയിൽ ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്. വിനോദം, ആർഭാടം എന്നിവയുമായി ബന്ധപ്പെട്ട ഒരു കടയും തുറക്കില്ല. കടയിൽ പോകുന്നവർ കൃത്യമായ സുരക്ഷാ സംവിധാനങ്ങളോടെ വേണം സാധനങ്ങൾ വാങ്ങേണ്ടത്. സാധനം വാങ്ങിയാലുടൻ മടങ്ങുകയും വേണം. ചിലർ ഈ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്നുണ്ട്. സാധനങ്ങളുടെ വിലകൂട്ടാനോ പൂഴ്ത്തിവയ്ക്കാനോ പറ്റില്ല. ഇതിനായി പരിശോധന സംവിധാനം ശക്തിപ്പെടുത്തും. ഇത്തരക്കാരെ കണ്ടെത്തിയാൽ ഒരു ദാക്ഷണ്യവുമില്ലാത്ത നടപടിയുണ്ടാവും.


അവശ്യസർവീസിന്റെ ഭാഗമായി ജോലിക്കെത്തേണ്ടവർക്ക് പോലീസ് പാസ് നൽകും. മാധ്യമ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐ. ഡി കാർഡുകൾ മതി. രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന മാധ്യമ പ്രവർത്തകർക്ക് ഇവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല.


കാസർകോട് ജില്ലയിലെ എം. എൽ. എമാരുമായി ഓഡിയോ കോൺഫറൻസ് നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ പ്രാദേശികമായി കടകളിൽ ഭക്ഷ്യധാന്യങ്ങൾ ആവശ്യത്തിനുണ്ടോയെന്ന് കച്ചവടക്കാരുമായി ബന്ധപ്പെട്ട് കണ്ടെത്താൻ എം. എൽ. എമാരോട് നിർദ്ദേശിച്ചു. ഐസൊലേഷനിൽ കഴിയുന്നവർക്ക് ആവശ്യമെങ്കിൽ കൗൺസലിംഗ് നൽകുന്നതിന് പറ്റിയ ആളുകളെ എം. എൽ. എമാരുടെ നേതൃത്വത്തിൽ കണ്ടെത്തും. പ്രാദേശികമായി ഐസൊലേഷൻ കേന്ദ്രങ്ങൾ ഒരുക്കുന്നതിന് പറ്റിയ കെട്ടിടങ്ങൾ കണ്ടെത്താനും നിർദ്ദേശിച്ചിട്ടുണ്ട്.


വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ ബാത്ത് അറ്റാച്ച്ഡ് മുറിയിൽ ഒറ്റയ്ക്ക് കഴിയണം. ആവശ്യമായ സൗകര്യം വീടുകളിലില്ലാത്തവർ പൊതു ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറണം. എം. എൽ. എമാർ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ നടത്തേണ്ട കാര്യങ്ങൾ ചർച്ച ചെയ്യണം. വിവിധതരം വിഷമം അനുഭവിക്കുന്നവർ, പ്രായമായവർ, ഭിന്നശേഷിക്കാൻ എന്നിവരെല്ലാം ഒരു പഞ്ചായത്തിൽ എത്രപേരുണ്ടെന്ന് തിട്ടപ്പെടുത്തണം. നിത്യവൃത്തിക്ക് വഴിയില്ലാത്തവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമുണ്ടെങ്കിൽ സന്നദ്ധപ്രവർത്തകരും വാർഡ്തല സമിതിയും കണ്ടെത്തി സഹായം എത്തിക്കണം.


വീടുകളില്ലാതെ കട വരാന്തയിലും റോഡരികിലും രാത്രിയിൽ കിടന്നുറങ്ങുന്നവരുടെ വിവരം തദ്ദേശസ്ഥാപനങ്ങൾ ശേഖരിക്കും. ഇവരെ ഒരു കേന്ദ്രത്തിൽ താമസിപ്പിച്ച് ഭക്ഷണം നൽകും. ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ഒറ്റക്കെട്ടായാണ് ഈ മഹാമാരിയെ നേരിടാൻ രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരുടെ പരിശ്രമത്തെ നാം കൃതജ്ഞയയോടെ ഓർക്കണം. 


തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവർത്തനവും ഇന്നത്തെ സാഹചര്യത്തിൽ ക്രമീകരിക്കും. പച്ചക്കറി കൊണ്ടുവരുന്നതിനും അത് ഇറക്കുന്നതിനും റീട്ടെയിൽ കടകളിലേക്ക് കയറ്റി അയയ്ക്കുന്നതിനും ആവശ്യമായ സംവിധാനം ഒരുക്കും. കുടുംബാരോഗ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർക്ക് ആശുപത്രിയ്ക്കടുത്ത് താമസസൗകര്യം ഒരുക്കാൻ പരിശ്രമിക്കും. ഇവരെ വീടുകളിലെത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾ വാഹന സൗകര്യം ഒരുക്കുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങളിൽ കട നടത്തുന്നവർക്ക് വാടകയടയ്ക്കാൻ രണ്ടു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.


മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് തടസമുണ്ടാകാതെ ശ്രദ്ധിക്കും. പഞ്ചായത്തുകളിലെ പദ്ധതി അംഗീകരിക്കുന്നതിന് ഡി. പി. സി മിനിമം ക്വാറം യോഗം ചേർന്ന് അനുമതി നൽകും. കോവിഡ് ചികിത്‌സയ്ക്ക് പ്രത്യേക ആശുപത്രികൾ സംസ്ഥാനത്ത് സജ്ജീകരിക്കും. കൂട്ടിരിപ്പുകാർ ഇല്ലാത്ത രോഗികൾക്കൊപ്പം സന്നദ്ധപ്രവർത്തകരെ ഏർപ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തും. ഇപ്പോൾ ഉയരുന്ന വിവിധ ആവശ്യങ്ങളിൽ സന്നദ്ധ സേവനം നടത്താൻ യുവജനങ്ങൾ മുന്നോട്ടു വരണം.


കോവിഡ് വ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് മടങ്ങി വരുന്നവർ 14 ദിവസം ഐസൊലേഷൻ കെട്ടിടത്തിൽ ക്വാറന്‍റയിനിൽ കഴിയണം. മറ്റു സംസ്ഥാനത്തുള്ള മലയാളികളായ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരുന്നതിന് അവിടങ്ങളിലെ സർക്കാരുമായി ബന്ധപ്പെട്ട് ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K