12 March, 2020 10:45:45 PM


വാട്ട് എ വണ്ടർ'ഫൂൾ' മതങ്ങൾ... ? കൊവിഡിന് മുന്‍പില്‍ പകച്ച് ദൈവപ്പുരകളും

- അനിലൻ നമ്പൂതിരി



കൊവിഡിന് മുമ്പില്‍ മതങ്ങള്‍ പകച്ചു നില്‍ക്കുന്നു. ദൈവപ്പുരകള്‍ പൂട്ടിയിട്ട് മതക്കച്ചവടക്കാർ ഓടിയൊളിക്കുന്നു. ആചാരങ്ങളും പാരമ്പര്യങ്ങളും സൗകര്യം പോലെ ലംഘിക്കാം - ലംഘിച്ചാൽ ഒന്നും സംഭവിക്കില്ലെന്ന് നടത്തിപ്പുകാർ തന്നെ പറയുന്നു. വൈറസ് പടരുമെന്ന ഭീതിയില്‍ ദേവാലയങ്ങളിലേക്ക് വരേണ്ടെന്ന് പോലും നിര്‍ദേശം. വാട്ട് എ വണ്ടർ 'ഫൂൾ' മതങ്ങൾ ... !


ശാസ്ത്രത്തിന് മുമ്പില്‍ മതങ്ങളും മനുഷ്യ ദൈവങ്ങളും ദേവാലയങ്ങളും ഭയന്നു വിറങ്ങലിച്ച് നില്‍ക്കുകയാണ്. ലോകവ്യാപകമായി കൊവിഡ്-19 പടര്‍ന്ന് പിടിക്കുമ്പോള്‍ ഇതുവരെ പറഞ്ഞുപരത്തിയ വിശ്വാസങ്ങള്‍ക്കൊന്നും ഒരര്‍ത്ഥവുമില്ലെന്ന് തെളിയിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. വിൽപ്പനച്ചരക്കാക്കുന്ന ആചാരാനുഷ്ഠാനങ്ങളെക്കാള്‍ മനുഷ്യജീവനാണ് പ്രാധാന്യമെന്ന് മത മാഫിയകളും മനസ്സിലാക്കിക്കഴിഞ്ഞു. മനുഷ്യൻ ജീവിച്ചിരുന്നാലല്ലേ വിശ്വാസ 'ഉഡായിപ്പുകൾ' നടത്താനാവൂ എന്ന പരമസത്യം ദൈവക്കച്ചവടക്കാർ തിരിച്ചറിഞ്ഞു.


മനുഷ്യരെ തമ്മില്‍ തല്ലിക്കുന്ന ആചാര - അനാചാര വിശ്വാസങ്ങളെക്കാള്‍ ശാസ്ത്രത്തോട് സഹകരിച്ച് മനുഷ്യ സേവകരാകുക എന്ന പരമ സത്യം മനസ്സിലാക്കാനുള്ള ഒരു സാഹചര്യമാണ് കൊവിഡ് വൈറസ് വ്യാപനത്തിലൂടെ ലോകത്തിന് വന്നിരിക്കുന്നത്. അത്ഭുതധ്യാന ഗുരുക്കന്മാരും കുട്ടിച്ചാത്തന്‍ സേവക്കാരും രോഗശാന്തി കച്ചവടക്കാരും പകച്ചു നില്‍ക്കുന്നിടത്താണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചും രോഗികളെ പരിചരിക്കുന്നത്. പള്ളി പിടിച്ചെടുക്കാൻ കോടാലി എടുക്കുന്നവരൊക്കെ കൊറോണ എന്ന് കേട്ടപ്പോഴെ കുപ്പായമൂരിക്കളഞ്ഞ് നാടുവിട്ടു. ആൾക്കൂട്ട സമരങ്ങൾ വേണ്ടെന്നു വെച്ച് ദൈവം തങ്ങളുടേതെന്നു പറഞ്ഞ് തെരുവിൽ കൊലവിളിയും സമരവുമായി ഇറങ്ങിയവർക്ക് ഇപ്പോൾ വേണ്ടത് കുരിശും ഈശോയുമല്ല, സ്വജീവൻ മാത്രമാണെന്നു വന്നിരിക്കുന്നു. മതവ്യാപാരികൾ രാഷ്ട്രീയവിലപേശലും അവസാനിപ്പിച്ചതോടെ സെക്രട്ടറിയേറ്റു പടിക്കലെ സമരപ്പന്തലുകളും ആളൊഴിഞ്ഞു.


മതാചാരങ്ങള്‍ കാലാനുസൃതമായി മാറ്റണമെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കോവിഡ്-19ന്‍റെ വ്യാപനം മൂലം തെളിയിക്കപ്പെട്ടത്. ആചാരങ്ങള്‍ ഒന്നിനും അനിവാര്യമല്ലെന്ന് തെളിയിച്ച സംഭവങ്ങളാണ് ലോകം മുഴുവന്‍ നടന്നുകൊണ്ടിരിക്കുന്നത്. അങ്ങനെയല്ലെന്ന് ഒറ്റപ്പെട്ട ചില ഞരങ്ങലുകൾ ഉയരുന്നുണ്ടെങ്കിലും.


ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഏറെ മാറ്റം വന്നു കഴിഞ്ഞു. പരമ്പരാഗതമായി നടന്നുവന്ന ഒട്ടുമിക്ക ചടങ്ങുകളും മാറ്റിവെക്കുകയോ, വേണ്ടെന്ന് വെക്കുകയോ ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ മതനേതാവും ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനുമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെ ജനങ്ങള്‍ പങ്കെടുക്കുന്ന കുര്‍ബാനയില്‍ നിന്ന് പോലും വിട്ട് നില്‍ക്കുകയാണ്. ഓണ്‍ലൈന്‍ വഴി കുര്‍ബാന കണ്ടാല്‍ മതിയെന്നാണ് വിശ്വാസികളോടുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനം. ഓൺലൈനും വീഡിയോയും ഉള്ളത് ഭാഗ്യം! ഈ കുംഭമാസത്തിലെ കാഠിന്യമേറിയ ചൂടിൽ ലക്ഷങ്ങൾ വാരിയെറിഞ്ഞ് ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ആനയെഴുന്നള്ളത്ത് ഒഴിവാക്കിയതുകൊണ്ട് മിണ്ടാപ്രാണിയായ ഒരു സാധുമൃഗത്തിനു ലഭിച്ച ആശ്വാസം ചില്ലറയല്ല. കുംഭം - മീനം മാസങ്ങളിൽ ഏറിയ സമയവും ആനകളെ നീർച്ചാലുകളിൽ കഴിയാൻ അനുവദിക്കുകയാണു വേണ്ടത്. അതൊഴിവാക്കിയാൽ ഒരു ദേവതാ സങ്കൽപ്പവും ശ്രീകോവിലിൽ നിന്നിറങ്ങി ഓടുകില്ലെന്ന് നാം തിരിച്ചറിവു നേടിക്കഴിഞ്ഞുവല്ലോ.


കുര്‍ബാന കാണാത്തതിന്‍റെ പേരില്‍ വിശ്വാസികളെ ശിക്ഷിക്കുകയും അവര്‍ക്കെതിരെ മനുഷ്യത്വരഹിതമായ ശിക്ഷ നടപ്പാക്കുകയും ചെയ്തിരുന്ന കത്തോലിക്ക സഭയാണ് കൊവിഡ്-19 പകര്‍ച്ച വ്യാധി പകര്‍ന്നു പിടിച്ചപ്പോള്‍ സ്ഥാപനവത്കരിക്കപ്പെട്ട ആചാരങ്ങളില്‍ നിന്നും, അനുഷ്ഠാനങ്ങളില്‍ നിന്നും പിന്മാറുന്നത്. ഇന്ത്യയിലെ എല്ലാ ക്രൈസ്തവ സഭകളും സമാനമായ നിര്‍ദേശങ്ങള്‍ വിശ്വാസികള്‍ക്കായി പുറപ്പെടുവിച്ചു കഴിഞ്ഞു. യേശുക്രിസ്തു ജനിച്ചുവെന്നവകാശപ്പെടുന്ന ബെത്‌ലഹേമിലെ തിരുപിറവി ദേവാലയം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വൈറസ് ബാധ തടയുന്നതിന്‍റെ ഭാഗമായിട്ടാണ്. പാലസ്തീന്‍ ആരോഗ്യമന്ത്രാലയമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രാര്‍ത്ഥിച്ച് അസുഖങ്ങള്‍ ഭേദപ്പെടുത്തുന്നുവെന്ന് അവകാശപ്പെടുന്ന എല്ലാ മതവിശ്വാസികളുടെയും പ്രാര്‍ത്ഥനാലയങ്ങളും രോഗസൗഖ്യ കേന്ദ്രങ്ങളും താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ്. ഇവയുടെ നടത്തിപ്പുകാര്‍ തന്നെ വൈറസ് ബാധയെ തുടര്‍ന്ന് ഒളിച്ചിരിക്കുകയോ നാടുവിടുകയോ ചെയ്തിരിക്കുകയാണ്. സ്വന്തം തടി രക്ഷിക്കാനുള്ള വെപ്രാളത്തേക്കാൾ വലുതല്ലല്ലോ അന്യന്‍റെ രക്ഷ. അതൊക്കെ വെറും പടം മാത്രം!


2020 മാര്‍ച്ച് 31 വരെ പള്ളികളിലെ ഊട്ട്‌നേര്‍ച്ച, ധ്യാനങ്ങള്‍, വിശ്വാസപരിശീലന ക്ലാസുകള്‍, കണ്‍വെന്‍ഷനുകള്‍, തീര്‍ത്ഥാടനം ഇവയെല്ലാം ഒഴിവാക്കാന്‍ ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. കുര്‍ബാന മാത്രം പള്ളിയില്‍ നടത്തിയാല്‍ മതി. നാവില്‍ നല്‍കിയിരുന്ന കുര്‍ബാന അപ്പവും വീഞ്ഞും കൈയില്‍ നല്‍കിയാല്‍ മതി. സമാധാനം പരസ്പരം കൈമാറുന്നതിന്‍റെ ഭാഗമായുള്ള 'കൈയ്യസൂരി' നല്‍കുന്നത് ഒഴിവാക്കി കൂപ്പ്‌കൈ ആശംസിച്ചാല്‍ മതിയെന്നാണ് ഒരു പ്രധാന നിര്‍ദേശം. ദേവാലയ വാതില്‍ക്കല്‍ ഹന്നാന്‍ വെള്ളം സൂക്ഷിക്കേണ്ടതില്ല. ദേവാലയത്തിലെ തിരുസ്വരൂപങ്ങള്‍ ഇവ തൊട്ടുമുത്തുകയോ, ചുംബിക്കുകയോ ചെയ്യരുത്. പകരം, കൈക്കൂപ്പി വണങ്ങിയാല്‍ മതി. കേരള സര്‍ക്കാരും ആരോഗ്യവകുപ്പും പറയുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നൊക്കെയാണ് സഭകളുടെ നിര്‍ദേശം. എന്‍റെ കർത്താവേ, ഇക്കാലമത്രയും ഈ 'കോപ്രായങ്ങൾ' നടത്തിയിട്ട് വിശ്വാസികൾക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നല്ലേ ഇതിനർത്ഥം. ക്രിസ്തുവിനെ പത്രോസ് വെറും മൂന്ന് വട്ടമാണ് തളളിപ്പറഞ്ഞത്. ഇപ്പോഴത്തെ ദൈവ കച്ചവടക്കാര് മൂവായിരം വട്ടം തള്ളിപ്പറയും. ജനങ്ങളുടെ പോക്കറ്റടിക്കാൻ മാത്രം നടത്തുന്ന പിടിച്ചു പറി എന്നല്ലാതെ ക്രൈസ്തവ വിശ്വാസത്തിൽ ഇമ്മാതിരി ചടങ്ങുകൾക്കെന്ത് കാര്യം? ഇതൊക്കെ അപ്പച്ചന്‍റെ ഓരോ തമാശകൾ മാത്രം!


വിവിധ ക്രൈസ്തവസഭകൾ സംസ്ഥാനത്ത് നടത്തിവന്നിരുന്ന രോഗസൗഖ്യ ധ്യാനകേന്ദ്രങ്ങള്‍ പൂര്‍ണ്ണമായി അടച്ചിരിക്കുകയാണ്. സമാന കച്ചവടങ്ങൾ നടത്തുന്ന മറ്റ് സഭകളുടേയും ടീംസിന്‍റെയും സ്വകാര്യ ഫ്രാഞ്ചൈസികളും അടഞ്ഞു കിടക്കുകയാണ്. തടി കേടായാൽ പിന്നെ ഇരുപ്പായി പോകുമെന്ന പേടി. ധ്യാനകേന്ദ്രങ്ങളിൽ നടത്തി വന്ന രോഗശാന്തിയും, കൗണ്‍സിലിംഗുമൊക്കെ പൂട്ടി കെട്ടി. ഇവയെല്ലാം താല്‍ക്കാലികമായി നിര്‍ത്തിയെന്നാണ് നടത്തിപ്പുകാരുടെ നിലപാട്. തീര്‍ത്ഥാടനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ ഓണ്‍ലൈനിലും, യൂട്യൂബിലും കണ്ടാല്‍ മതിയെന്ന് തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ നിര്‍ദേശം. സര്‍വ്വരോഗ സൗഖ്യവും മറ്റത്ഭുതങ്ങളും നടത്തുന്നുവെന്ന് അവകാശപ്പെട്ടിരുന്ന കൃപാസനം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന അറിയിപ്പും വന്നുകഴിഞ്ഞു.


ഇക്കാലമത്രയും എന്തിന്‍റെ പേരിലാണ് ഇത്തരം ആചാരങ്ങള്‍ നടത്തിപോരുന്നതെന്നതിനെക്കുറിച്ച് കൃത്യമായ മറുപടിയോ, യുക്തിഭദ്രമായ കാര്യങ്ങളോ, മതനേതാക്കള്‍ക്ക് പറയാനില്ല. രോഗം പടരുന്ന അവസ്ഥയില്‍ ശാസ്ത്രത്തെ സമീപിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് പറയാതെ പറഞ്ഞ് വെക്കുകയാണ് മതനേതാക്കള്‍. മനുഷ്യന്‍റെ അജ്ഞതയേയും, നിസഹായതയേയും തുരന്ന് തിന്നുന്ന ഈ പരാന്ന ജീവികളുടെ തനി നിറം തിരിച്ചറിയാൻ പറ്റിയ നേരമാണിത്.


ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ ഭാഗമായി നടത്തുന്ന കലാപരിപാടികള്‍,എഴുന്നെള്ളത്ത്, എന്നിവ ഒഴിവാക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ചില പ്രത്യേക സാഹചര്യങ്ങളിൽ ആചാരങ്ങൾ കളങ്കപ്പെടുമെന്ന് തീവ്രമായി  വാദിച്ചവർ, ഇപ്പോൾ ഭക്തർ തന്നെ വരേണ്ടന്ന് പറയുന്നു! അതിലാർക്കും പരാതിയില്ല, സമരമില്ല, നാമജപഘോഷയാത്രയുമില്ല, അടിപിടിയും അലമ്പുമില്ല... എന്താല്ലേ?


വൈറസ് പടരുന്നതിന്‍റെ പേരില്‍ ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും സൗദി അറേബ്യ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ വിലക്ക് ബാധകമാണ്. കൊറോണ വൈറസ് പടരുന്നത് തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളുടെയും, ലോകാരോഗ്യ സംഘടനയുടെയും പിന്തുണ നല്‍കിയാണ് ഉംറ ആവശ്യങ്ങള്‍ക്കുള്ള പ്രവേശനവും മദീനയിലെ പ്രവാചകന്‍റെ പള്ളി സന്ദര്‍ശിക്കുന്നതിനുമുള്ള താല്‍ക്കാലികമായ വിലക്കേര്‍പ്പെടുത്തിയതെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഉത്തരവില്‍ പറയുന്നുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിനംപ്രതി ലക്ഷകണക്കിന് ആള്‍ക്കാരാണ് ഉംറയ്ക്കും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നത്.


അന്യന്‍റെ കുറ്റവും കുറവും ജാതകവശാൽ കണ്ടു പിടിക്കുന്ന ജോത്സ്യന്മാരും വരാഹി - കുട്ടിച്ചാത്തൻ - മഷിനോട്ടം ടീംസുമൊക്കെ ഓട്ടം തുടങ്ങി കഴിഞ്ഞു. വെറുതെ ഇവരുടെ പിറകെ നടന്ന് ചെരുപ്പ് തേയ്ക്കുന്നതിൽ അർത്ഥമില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. ദേവപ്രശ്നത്തിന്‍റെ പേരിൽ നാട്ടിലെ ജനങ്ങളെ വിരട്ടി നിലവിലെ അമ്പലം പൊളിച്ച് പുതിയ കോൺക്രീറ്റ് സൗധങ്ങൾ നിർമ്മിക്കാൻ വിശ്വാസികളുടെ പണം തട്ടാൻ ക്ഷേത്രത്തിന്‍റെ ദുർഗതി മൂലം നാട്ടിൽ വലിയ ദുരന്തങ്ങൾ പ്രവചിക്കുന്ന ദേവപ്രശ്നവ്യാപാരികൾക്കു പോലും തങ്ങൾക്കു ചുറ്റുമുള്ള മനുഷ്യരുടെ പ്രശ്നങ്ങൾക്കു പരിഹാരം നിർദ്ദേശിക്കാനാവില്ലെന്നു വരുമ്പോൾ... ഹൈന്ദവ വിശ്വാസമനുസരിച്ച് "മാനവ സേവ തന്നെ ഏറ്റവും ശ്രേഷ്ഠമായ മാധവ സേവ" എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.


കൂട്ടത്തിൽ പറയട്ടെ - സോഷ്യൽ മീഡിയകളിൽ പണച്ചെലവില്ലാതെ നടത്തുന്ന തള്ളുകളല്ലാതെ പബ്ലിസിറ്റി മാനിയാക്കുകളായ സനാതന ധർമ്മ പ്രചാരണക്കാർക്കും മനുഷ്യാവകാശത്തൊഴിലാളികൾക്കും ഇവിടെ യാതൊന്നും ചെയ്യാൻ കഴിയുന്നില്ല. അതും ഒരു പാഠം; നല്ല പാഠം!



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K