27 January, 2020 10:01:22 PM


7 സെക്കന്‍റിനകം കുറ്റവാളികളെപ്പറ്റി വിവരങ്ങള്‍: നൂതന സാങ്കേതിക വിദ്യകളുമായി കേരളാ പോലീസ്



തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള പദ്ധതിയുമായി കേരളാ പോലീസ്. സെന്‍ട്രല്‍ ഇന്‍റര്‍ഷന്‍ മോണിറ്ററിംഗ് സിസ്റ്റം പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ പദ്ധതി നടപ്പാക്കുന്ന ഇന്ത്യയില്‍ ആദ്യത്തെ സംസ്ഥാനമാണ് കേരളം. പുതിയ സംവിധാനം നടപ്പിലാകുന്നതോടെ ഏതെങ്കിലും സ്ഥാപനം ആരെങ്കിലും ആക്രമിച്ചാല്‍ മൂന്ന് മുതല്‍ ഏഴ് സെക്കന്‍റിനകം സിഐഎംഎസ് കണ്‍ട്രോള്‍ റൂമില്‍ സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കം കാണാന്‍ കഴിയും.


സി.ഐ.എം.എസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആക്രമണമുണ്ടായ സ്ഥാപനത്തിന് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഉടന്‍തന്നെ ഈ വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെടും. പോലീസ് സ്റ്റേഷനില്‍ നിന്ന് സ്ഥാപനത്തില്‍ എത്തിച്ചേരാനുള്ള ദൂരം, സമയം, ലൊക്കേഷന്‍ മാപ്പ് മുതലായ വിവരങ്ങള്‍ കൈമാറുകയും ചെയ്യും. തത്സമയം തന്നെ പോലീസ് എത്തി എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യും. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം കേരള പോലീസ് തയാറാക്കിയ ഈ പദ്ധതി കെല്‍ട്രോണിന്‍റെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.


24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.ഐ.എം.എസ് കണ്‍ട്രോള്‍ റൂം കേരള പൊലീസിന്‍റെയും കെല്‍ട്രോണിന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാകും പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍, ഫ്ളാറ്റുകള്‍, ഓഫീസുകള്‍, ബാങ്കുകള്‍, എ.ടി.എം കൗണ്ടറുകള്‍ തുടങ്ങി ഏത് സ്ഥാപനങ്ങളെയും സി.ഐ.എം.എസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കാവുന്നതാണ്. സി.ഐ.എം.എസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചാല്‍ കണ്‍ട്രോള്‍ റൂമിലുള്ള പ്രത്യേകതരം ഹാര്‍ഡ് വെയറും വീഡിയോ മാനേജ്മെന്‍റ് സിസ്റ്റവും സ്ഥാപനത്തില്‍ സ്ഥാപിക്കുന്ന ലോക നിലവാരമുള്ള സെന്‍സറുകളും ക്യാമറകളും ഇന്‍റര്‍ഫേസിങ് യൂണിറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ കണക്ഷന്‍ നിലനില്‍ക്കുന്ന സ്ഥാപനം ഏത് സമയത്തും പോലീസ് കണ്‍ട്രോള്‍ റൂമിന്‍റെ നിരീക്ഷണത്തിലായിരിക്കും.


പദ്ധതി നടപ്പിലാകുന്നതോടെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്കും സ്ഥാനം ലഭിക്കും. സ്ഥാപനം സി.ഐ.എം.എസുമായി കണക്ട് ചെയ്താല്‍ എല്ലാ മൂന്ന് മിനിട്ടിലും ഒരിക്കല്‍ സ്ഥാപനവും കണ്‍ട്രോള്‍ റൂമുമായി സിസ്റ്റം ഹെല്‍ത്ത് ചെക്ക്അപ് നടത്തും.  അതുകൊണ്ട് സ്ഥാപനത്തിലെ ഏതെങ്കിലും എക്യുപ്മെന്‍റ് പ്രവര്‍ത്തനരഹിതമായാല്‍ തല്‍ക്ഷണം ആ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയുകയും ഉടന്‍തന്നെ സര്‍വീസ് എഞ്ചിനീയര്‍ സ്ഥലത്തെത്തി അത് പരിഹരിക്കുകയും ചെയ്യും. ഈ വിവരം സ്ഥാപനമുടമയ്ക്ക് എസ്.എം.എസ് ആയി അറിയിപ്പ് ലഭിക്കുന്നതുമാണ് .


സെന്‍ട്രല്‍ ഇന്‍റര്‍ഷന്‍ മോണിറ്ററിംഗ് സിസ്റ്റം (സി.ഐ.എം.എസ്)


സെക്കന്റുകള്‍ക്കുള്ളില്‍ വിവരം എത്തിക്കാനും വിവിധ കേന്ദ്രങ്ങളിലേക്ക് നിര്‍ദേശം നല്‍കാനും സഹായിക്കുന്ന ആധുനിക സംവിധാനമാണിത്. വ്യാപാര സ്ഥാപനത്തിലോ വീട്ടിലോ മോഷ്ടാക്കള്‍ അതിക്രമിച്ചു കയറിയാല്‍ ഉടന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയും. സി.ഐ.എം.എസ് പരിരക്ഷയുള്ള സ്ഥലങ്ങളില്‍ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ മൂന്നു മുതല്‍ ഏഴു സെക്കന്‍ഡിനകം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ നിര്‍ദേശവും സംഭവങ്ങളുടെ ലൈവ് വീഡിയോയും ലഭിക്കും.


ഇതോടൊപ്പം ലോക്കല്‍ കണ്‍ട്രോള്‍ റൂമിലേക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്കും അനിഷ്ട സംഭവം നടക്കുന്ന സ്ഥലത്തിന്‍റെ റൂട്ട് മാപ്പും ടെലിഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറും. ഒരുപക്ഷേ അക്രമികള്‍ മടങ്ങും മുമ്പ് പോലീസിന് അവിടെ എത്തിച്ചേരാന്‍ സാധിക്കും. സെന്‍സര്‍, ക്യാമറ, കണ്‍ട്രോള്‍ പാനല്‍ എന്നിവയാണ് സി.ഐ.എം.എസിന് ആവശ്യം. മൊബൈല്‍ ഫോണുകള്‍ പോലെ ജി.എസ്.എം സംവിധാനത്തിലാണ് വിവരങ്ങള്‍ കൈമാറുക. ആരെങ്കിലും അതിക്രമിച്ചു കടന്നാല്‍ ക്യാമറയും സെന്‍സറുകളും പ്രവര്‍ത്തനക്ഷമമാകുകയും ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് തല്‍സമയം എത്തുകയും ചെയ്യും. ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലുള്ളവര്‍ക്ക് കാണാമെന്നതിനാല്‍ തെറ്റായ സന്ദേശം വന്നാലും തിരിച്ചറിയാനാകും.


ദൃശ്യങ്ങള്‍ മൂന്നു മാസം വരെ സൂക്ഷിക്കാനാകും. പത്തു ലക്ഷം ഉപഭോക്താക്കളെ വരെ ഉള്‍ക്കൊള്ളാന്‍ ആദ്യഘട്ടത്തില്‍ കഴിയും. രണ്ട് കമ്പനികളുടെ ഇന്റര്‍നെറ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. ഓരോ ഉപഭോക്താവിന്‍റെയും ആവശ്യമനുസരിച്ച് സെന്‍സറുകളുടെയും ക്യാമറയുടെയും എണ്ണത്തില്‍ വ്യത്യാസം വരും. കുറഞ്ഞത് 80,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. കൂടാതെ പ്രതിമാസം 500 രൂപ മുതല്‍ 1000 രൂപ വരെ ഫീസ് കെല്‍ട്രോണ്‍ ഈടാക്കും. വ്യാപാര സ്ഥാപനങ്ങളിലും എ.ടി.എമ്മുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറയും. കൊടും ക്രിമിനലുകളെ തിരിച്ചറിയുന്ന ഫേസ് റെക്കഗ്നിഷന്‍ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാന്‍ ആലോചനയുണ്ട്. അക്രമി സംഘത്തില്‍ ഇങ്ങനെയൊരാള്‍ ഉണ്ടെങ്കില്‍ പോലീസിന് പെട്ടെന്ന് തിരിച്ചറിയാനാകും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K