05 May, 2019 11:21:59 AM


സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കായി മന്ദിരം നിര്‍മ്മിക്കുന്നു




തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നേരിടുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ലക്ഷങ്ങൾ മുടക്കി പ്രസിഡന്‍റിനും അംഗങ്ങള്‍ക്കും ഔദ്യോഗിക വസതി പണിയുന്നത് ചര്‍ച്ചയാവുന്നു. ശബരിമല വിവാദങ്ങളെത്തുടര്‍ന്ന് വരുമാനം കുത്തനെ ഇടിഞ്ഞ ദേവസ്വം ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക സഹായമാണ് നിലവില്‍ ആശ്രയമെന്നിരിക്കെയാണ് പുതിയ നിര്‍മ്മാണപ്രവര്‍ത്തനം.  ബോർഡ് ആസ്ഥാനത്ത് കഴിഞ്ഞ 30-ന് തറക്കല്ലിടൽ നടന്ന മൂന്ന് മന്ദിരങ്ങളുടെ നിര്‍മാണം ഉടനടി പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ദൈനംദിനം ചെലവുകള്‍ക്ക് പണം തികയാത്ത സ്ഥിതി വന്നേക്കാമെന്നതു പരിഗണിച്ച് ചെലവ് കുറയ്ക്കണമെന്ന് അക്കൗണ്ട്സ് ഓഫീസര്‍ ജനുവരി 30ന് നല്‍കിയ നിര്‍ദ്ദേശവും ബോര്‍ഡിന് മുന്നിലുണ്ട്. നേരത്തെയെടുത്ത തീരുമാനമാണിതെന്നും അതിഥി മന്ദിരമില്ലാത്തതിന്‍റെ അസൗകര്യം ഓംബുഡ്സ്മാന്‍ അടക്കം ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് നിര്‍മാണമെന്നും അംഗം കെ.പി ശങ്കരദാസ് വ്യക്തമാക്കി. 2018-19ല്‍ ബോര്‍ഡിന് കീഴിലെ വിവിധ ഡിവിഷനുകളിലായി 67,28,42,852 കോടി രൂപയായിരുന്നു  മരാമത്ത് ജോലികള്‍ക്കായി ചെലവിട്ടത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈയിനത്തിലുളള ചെലവ് ഇരട്ടിയിലേറെ വര്‍ദ്ധിച്ചതായാണ് കണക്ക്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K