27 April, 2017 12:04:56 AM


കൈയ്യേറ്റമൊഴിപ്പിക്കല്‍ എതിര്‍ക്കുന്നവരെ സംരക്ഷിക്കുന്നത് ഗൂഢാലോചനയോ?




മ്മുടെ നാട്ടിൽ  അനധികൃതകൈയേറ്റങ്ങൾ നിരവധിയാണ്. അതിനുനേരെ കണ്ണടയ്ക്കുകയാണ് അധികാരികളുടെ രീതി. നാട്ടിലെ പ്രമാണിമാർ കയ്യേറ്റക്കാരായി വരുന്നതിനാൽ വലതുപക്ഷസർക്കാരുകൾ മൗനം നടിക്കുന്നത് സ്വാഭാവികം. എന്നാൽ അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ആർജ്ജവമുള്ളവരാണ് ഇടതുപക്ഷമെന്നു നാട്ടിലാരെങ്കിലും ധരിച്ചുവശായിട്ടുണ്ടെങ്കിൽ അത് തിരുത്താൻ സമയമായിരിക്കുന്നു. 

ആ പ്രമാണിമാരുടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നില്ല എന്നതു  ഒരു കാര്യം. കൈയേറ്റങ്ങളുടെ അകത്തളങ്ങളിലേക്ക് നോക്കിയാൽ ഇടതുപക്ഷപ്രവർത്തകരുടെ കൈയേറ്റങ്ങളും യാഥാർഥ്യമാണെന്നു കാണുമെന്നുള്ളത് മറ്റൊരുകാര്യം! 

അച്യുതാനന്ദൻ സർക്കാരിന്റെ മൂന്നാർ, എം ജി റോഡ് ഒഴിപ്പിക്കലുകൾ അട്ടിമറിക്കപ്പെട്ടതാണെന്ന് അന്നേ സംശയിച്ചിരുന്നതാണ്.ആ സംശയം ഉറപ്പാക്കുന്നവിധത്തിലാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍. റവന്യൂവകുപ്പോ വകുപ്പുമന്ത്രിയോ മുഖ്യമന്ത്രിയറിയാതെ ഒരു നിലപാടു സ്വന്തമായി സ്വീകരിക്കുമെന്ന് അരിയാഹാരംകഴിക്കുന്നവര്‍ വിശ്വസിക്കില്ല. അതും ഇരട്ടച്ചങ്കനെന്നു ഖ്യാതിയുള്ളൊരാള്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍!   

അപ്പോള്‍ പിന്നെയെങ്ങിനെയാണ് 144 പ്രഖ്യാപിച്ചത് ആഭ്യന്തരവകുപ്പു കൈയ്യാളുന്ന മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറയുക? ഇവിടെയെന്തൊക്കെയാണ് നടക്കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി റവന്യൂ മന്ത്രിയോട് വിശദീകരണം ചോദിച്ചിട്ടില്ല. അതുപോലെ സര്‍ക്കാരിന്‍റെ കീഴില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന വാക്കുകളും മറ്റും ചൊരിഞ്ഞ് അപഹാസ്യനാകുകയും ചെയ്യുന്നു. മൂന്നാറിലെ  കൈയ്യേറ്റക്കാരിലൊരാളെന്ന് നാടടക്കം പറയപ്പെടുന്ന എം എം ലംബോദരന്‍ സഹോദരനായിട്ടുള്ള മന്ത്രി എം എം മണിയോടു ചോദിച്ചിട്ടേ എന്തു നടപടിയുമെടുക്കാവൂ എന്നു നിര്‍ദ്ദേശിക്കുന്നു. 

ഇടതുപക്ഷസഹയാത്രികനായ ഒരു പ്രമുഖചലച്ചിത്രതാരമുള്‍പ്പെടെയുള്ളവര്‍ക്ക് മൂന്നാറില്‍ കയ്യേറ്റഭൂമിയുണ്ടെന്ന കാര്യം അങ്ങാടിപ്പാട്ടാണ്. ഇതു മൂന്നാറിലെ കാര്യം. ഇതുപോലെ കേരളത്തിന്‍റെ എവിടെയെല്ലാം കയ്യേറ്റങ്ങളുണ്ടെന്ന് അന്വേഷിക്കേണ്ടതാണ്. ഇടതുപക്ഷത്തിന്‍റെ കോട്ടയല്ലാത്ത മൂന്നാറില്‍ ഇതാണവസ്ഥയെങ്കില്‍ കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളിലുള്ള റവന്യൂഭൂമിമുഴുവന്‍ ഇവര്‍ കൈയ്യേറിയിരിക്കണമല്ലോ! അതാണു പറഞ്ഞത് ഇക്കാര്യത്തില്‍ സംസ്ഥാനവ്യാപകമായി ഒരു സമഗ്രാന്വേഷണം ആവശ്യമാണെന്ന്. 

ആകെക്കൂടിനോക്കുമ്പോള്‍ പാര്‍ട്ടിസെക്രട്ടറി ആയിരിക്കുമ്പോഴും മുഖ്യമന്ത്രി ആയിരിക്കുമ്പോഴും കൈയ്യേറ്റം ഒഴിപ്പിക്കുന്ന വിഷയത്തില്‍ പിണറായി വിജയന്‍റെ നിലപാട് ദുരൂഹതയുണര്‍ത്തുന്നു. സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമാണെങ്കില്‍ റവന്യൂമന്ത്രിയെ പുറത്താക്കണം. അല്ലാതെ വെറുതെയുള്ള വര്‍ത്തമാനം പറയരുത്.

സര്‍ക്കാരിന്‍റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു, മന്ത്രി മണി മുഖ്യമന്ത്രിയെ ബ്ലാക്മെയില്‍ ചെയ്യുന്നു എന്നൊക്കെയാണ് ജനം വിശ്വസിക്കുന്നത്. എല്ലാം ശരിയാക്കാമെന്നു പറഞ്ഞധികാരത്തില്‍ വന്ന സര്‍ക്കാരിന് പൊതുജനത്തിന്‍റെ വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാനെങ്കിലും ഈ വിഷയത്തില്‍ ഒരു പുനര്‍ചിന്തനം നല്ലതല്ലേ ?



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K