13 January, 2017 10:54:04 PM


പിണറായിവധം ആട്ടക്കഥ: ഇനിയെങ്കിലും നിർത്തിക്കൂടെ ഈ വൃത്തികെട്ട അരങ്ങേറ്റം ?




ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇരിക്കുന്ന കസേരയുടെ മഹത്വം പിണറായിയെ ആരും പഠിപ്പിക്കേണ്ടതില്ല. പഴത്തൊലി  കളയാനുള്ളതാണെന്നും പഴം കഴിക്കാനുളളതാണെന്നും നല്ലപോലെ അറിയാവുന്ന ആളാണ്. മാധ്യമങ്ങൾക്കു എക്കാലവും നല്ലൊരു ഇരയായിരുന്നു. കഴിവതും മിണ്ടാതെ കഴിക്കുന്ന ആളാണ്. കാരണം ഒരു പണിയുമില്ലാതെ എന്തു തോന്നിവാസവും വിളിച്ചുപറഞ്ഞു നടക്കുന്നവർക്ക് മറുപടി പറഞ്ഞു നടക്കലല്ല പിണറായിയുടെ പണി. പ്രകോപിപ്പിക്കാൻ ആര് ശ്രമിച്ചാലും ഫലമില്ല.

മാധ്യമങ്ങളോട് പണ്ട് നായനാർ പറഞ്ഞിട്ടുണ്ട്. ഇതാ, എല്ലിൻ കഷ്ണം. കടിച്ചു പറിച്ചോടൊന്ന് ! അതുപോലെ ഇട്ടു കൊടുക്കുന്ന എല്ലിൻ കഷണങ്ങൾ കടിച്ചു വലിക്കാൻ വേറെ ആളെ നോക്കണം. ഇതു വേറെ പാർട്ടിയാണ് എന്ന് പറയുമ്പോലെ, ഇത് വേറെ ആളാണ്... അങ്ങനൊന്നും നിന്ന് തരില്ല.

കേരളത്തിലെ കമ്മ്യുണിസ്റ് പാർട്ടിയെ തകർക്കണം എന്ന ഉദ്ദേശത്തോടെ, വൈരനിര്യാതന ബുദ്ധിയോടെ വലതുപക്ഷവും അവരുടെ പിണിയാൾ മാധ്യമങ്ങളും വളഞ്ഞിട്ടു ആക്രമിച്ചപ്പോൾ എല്ലാവരും കരുതി പിണറായി യുഗം അവസാനിച്ചെന്ന്. കൂട്ടത്തിൽ നിന്നു ചില തലയെടുപ്പുള്ള സ്ഥാപകാംഗങ്ങളും ആവശ്യത്തിന് എണ്ണയൊഴിച്ചു കൊടുത്തു... എവിടെ! ചിതയിൽ നിന്ന് ചിറകുകൾ പൂ പോലെ വിടർത്തെഴുന്നേറ്റു മറ്റൊരു യുഗം രചിക്കുകയാണ് പിണറായി. 

പാർട്ടി സെക്രട്ടറിയുടെ നിലയിൽ നിന്ന് മാറിയിട്ടില്ല എന്നാണു പ്രതിപക്ഷ ആരോപണം. പച്ചക്കള്ളമല്ലേ അത്? പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ നായനാരും വിഎസ്സും ഒക്കെ പരുക്കന്മാരായിരുന്നു. അത് ആ സ്ഥാനത്തിന്റെ പ്രശ്നമാണ്. വലിയ തലവേദനയാണ് വിഭാഗീയതയിൽ പെട്ടുകിടക്കുന്നൊരു പാർട്ടിയെ നയിച്ചുകൊണ്ടുപോകാൻ.

തെരെഞ്ഞെടുപ്പുകാലത്തു മാത്രം ഉയർന്നു വന്നിരുന്ന ലാവ്‌ലിൻ അതുകൊണ്ടുതന്നെ നനഞ്ഞ പടക്കമാണെന്ന് ജനത്തിനു ബോധ്യമായി. പോളിറ്റ് ബ്യുറോയിൽ നിന്ന് പുറത്താക്കപ്പെട്ട മുതിർന്ന നേതാവ് സംശയത്തിന്റെ ഒരു രേഖ വരച്ചു സ്വന്തം പാർട്ടി സെക്രട്ടറിയെ നിർത്തിയില്ലായിരുന്നെങ്കിൽ പിണറായിക്ക് ഒരുപക്ഷേ, ഇത്രയും പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവരുമായിരുന്നില്ല!

നീതിയുടെ മേലാപ്പ് മുകളിൽ ഉളളതുകൊണ്ടു ആ നേതാവിന്റെ ചെലവിൽ തന്നെ മുഖ്യമന്ത്രിക്കസേര  കിട്ടിയെന്നതിൽ പിണറായിക്ക് ഒരഭിമാനക്ഷതിയും ഉണ്ടാകേണ്ട കാര്യമില്ല. കാലത്തിന്റെ നിർദ്ദേശമാണത്...

സഖാവേ എന്ന് വിളിച്ചപ്പോഴും വിജയേട്ടാ എന്ന് വിളിച്ചപ്പോഴും സഹമന്ത്രിയോട് സി എം എന്ന് വിളിക്കൂ എന്നു സ്നേഹപൂർവ്വം ശാസിച്ചു നിർദ്ദേശിച്ച പിണറായിക്ക് മുഖ്യമന്ത്രി കസേരയുടെ മഹത്വം അറിയില്ലെന്ന് പറഞ്ഞാൽ സമ്മതിച്ചു തരാൻ ഇത്തിരി പ്രയാസമാണ്... പ്രോട്ടോക്കോൾ ലംഘിക്കപ്പെടുന്നു... സ്ഥലത്തുനിന്നു പോയതിനെക്കുറിച്ചു മാധ്യമങ്ങൾ പൊങ്കാലയിട്ടു. നിസ്സാരമായ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞു നടക്കലല്ല മുഖ്യമന്ത്രിയുടെ ജോലി... അക്കാര്യത്തിൽ നരസിംഹറാവുവും നരേന്ദ്രമോദിയും പിണറായിക്ക് കൂട്ടുണ്ട്...

മദ്ധ്യപ്രദേശിൽ മീറ്റിങ്ങിനു പ്രശ്നമുണ്ടെന്നു കേട്ടപ്പോൾ മടങ്ങിയത് മുഖ്യമന്ത്രിയുടെ മഹത്വം അറിയാവുന്നതുകൊണ്ടാണ് (ആ അവസരത്തിൽ എം വി രാഘവനാണ് മുഖ്യമന്ത്രിയെങ്കിൽ അവിടെ വിലക്ക് ലംഘിച്ചു ചെല്ലുകയും ആറുപേർ തല്ലിയാൽ ഒരുത്തനെയെങ്കിലും തിരിച്ചു തല്ലുകയും ചെയ്യുമായിരുന്നു...)

ഈയിടെ സംഭവിച്ചത് സമയം പാലിക്കുന്ന മുഖ്യമന്ത്രി അടുത്ത യോഗത്തിലെ സമയം തെറ്റാതിരിക്കാനാണ് ഇറങ്ങിപ്പോയത്. വെറുതെയല്ല, സഹമന്ത്രിയെ - കടകംപള്ളി സുരേന്ദ്രനെ -  സംസാരിക്കാൻ അവിടെ ഇരുത്തിയിട്ടാണ്.

ഒന്നും മനസിലാക്കാതെ പിണറായി വധം നാടകം തുടരുന്ന മാധ്യമങ്ങളോട് ഒന്നേ പറയാനുള്ളൂ... നഷ്ടപ്പെടുന്നത് നിങ്ങളുടെ വിശ്വാസ്യതയാണ്... ഇതിനൊക്കെ മറുപടി പറഞ്ഞു നടക്കുകയല്ല, അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ്  ചെയ്യേണ്ടത്; പിണറായി അത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതും...



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K