26 July, 2022 06:05:53 PM


വത്തിക്കാന് വഴങ്ങി ബിഷപ്പ് ആന്‍റണി കരിയിൽ; രാജിക്കത്ത് കൈമാറി



കൊച്ചി: സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ബിഷപ്പ് ആന്‍റണി കരിയിൽ രാജി സന്നദ്ധത അറിയിച്ചതായി സൂചന. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് കരിയിൽ രാജി സന്നദ്ധത അറിയിച്ചത്. രാജി വത്തിക്കാൻ അംഗീകരിച്ചാൽ അതിരൂപതയിൽ അഡ്മിനിസ്ട്രേറ്റിവ് ഭരണം പ്രഖ്യാപിച്ചേക്കും. തീരുമാനങ്ങൾ സിറോ മലബാർ സിനഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

സിറോ മലബാർ സഭയിൽ നിലനിന്നിരുന്ന ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിനായാണ് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ലെയൊപോൾഡ് ജിറെല്ലി കൊച്ചിയിലെത്തിയത്. എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തായിരുന്നു ചർച്ചകൾ. വത്തിക്കാൻ സ്ഥാനപതിയും അതിരൂപത മെത്രാപോലീത്തൻ വികാരി ആന്‍റണി കരിയിലുമായുള്ള കൂടിക്കാഴ്ച മൂന്നു മണിക്കൂറോളം നീണ്ടുനിന്നു.

ചർച്ചകൾക്കൊടുവിൽ രാജ്യസന്നത അറിയിച്ചുകൊണ്ട് കൈപ്പടയിൽ എഴുതിയ കത്ത് വത്തിക്കാൻ പ്രതിനിധിക്കു കൈമാറി. താൽകാലികമായി അതിരൂപതയിൽ അഡ്മിനിസ്ട്രേറ്റിവ് ഭരണം പ്രഖ്യാപിച്ചേക്കും. വത്തിക്കാൻ സ്ഥാനപതി കത്ത് മാർപ്പാപ്പക്ക് കൈമാറും. ശേഷം തീരുമാനങ്ങൾ സിറോ മലബാർ സിനഡ് ഔദ്യോഗികമായി പ്രഖ്യപിക്കുകയും നടപ്പാക്കുകയും ചെയ്യും.

കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് വത്തിക്കാൻ ഉത്തരവ് നടപ്പാക്കാൻ കരിയൽ വിസമ്മതിച്ചതാണ് ഇപ്പോഴുള്ള നടപടികളിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം. കര്‍ദിനാള്‍ ജോർജ്ജ് ആലഞ്ചേരിക്കെതിരെ പല വിഷയത്തിലും ബിഷപ്പ് ആന്‍റണി കരിയില്‍ നിലപാട് എടുത്തിരുന്നു. കുര്‍ബാന ഏകീകരണ വിഷയത്തില്‍ ഏകീകൃത കുര്‍ബാന അംഗീകരിക്കില്ലെന്ന് ബിഷപ്പ് ആന്‍റണി കരിയില്‍ പരസ്യ നിലപാടും സ്വീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ വിമത വിഭാഗത്തിനായി പലതവണ വത്തിക്കാനുമായി കത്തിടപാടിലൂടെ അതിരൂപതയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും ബിഷപ്പ് ആന്റണി കരിയില്‍ മുന്‍കയ്യെടുത്തിരുന്നു.

കുർബാന ഏകീകരണം നടപ്പാക്കണം എന്ന് വത്തിക്കാൻ അന്ത്യശാസനം നൽകിയെങ്കിലും അതും നടപ്പായില്ല. വത്തിക്കാൻ നിർദ്ദേശിച്ച ദിവസം ഇത് നടപ്പാക്കാൻ കഴിയില്ലെന്നും ഈ വർഷം അവസാനത്തോടെ മാത്രമേ കുർബാന ഏകീകരണം സഭയിൽ നടപ്പാക്കാൻ ആകു എന്നുമായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയുടെ നിലപാട് . ഇതും സഭ നേതൃത്വത്തെയും വത്തിക്കാനേയും അലോസരപ്പെടുത്തിയിരുന്നു.

സഭ ഭൂമിഇടപാട് വിഷയത്തിലും വിമത വൈദികരെ പിന്തുണച്ചുവെന്ന ആരോപണവും ആന്‍റണി കരിയില്‍ നേരിട്ടിരുന്നു. ഇത്തരത്തില്‍ പലകാര്യങ്ങള്‍ സ്ഥാനമാറ്റത്തില്‍ എത്തിച്ചേര്‍ന്നുവെന്നാണ് ലഭിക്കുന്ന സൂചന. വത്തിക്കാന്‍ ഇത്തരമൊരു നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ വത്തിക്കാനിലേക്ക് കത്തയച്ചിട്ടുണ്ട്. തിങ്കളാഴ്ച കരിയലിനെ പിന്തുണയ്ക്കുന്ന ഇരുന്നൂറോളം വൈദികർ അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിലെ ആർച്ച് ബിഷപ്പിന്റെ ഹൗസിൽ ഒത്തുകൂടി. കരിയിലിനെ അതിരൂപതയുടെ തലപ്പത്ത് നിന്ന് മാറ്റിയത് അംഗീകരിക്കില്ലെന്ന് വൈദികർ പ്രമേയം പാസാക്കി.

കുർബാന അർപ്പിക്കുന്നതിനെച്ചൊല്ലി കേരള കത്തോലിക്കാ സഭയിൽ പതിറ്റാണ്ടുകളായി തർക്കം നിലനിന്നിരുന്നു. ഒരു വിഭാഗം വൈദികർ ജനങ്ങൾക്ക് അഭിമുഖമായി കുർബാന അർപ്പിക്കുമ്പോൾ മറുവിഭാഗം അൾത്താരയ്ക്ക് അഭിമുഖമായി കുർബാന അർപ്പിക്കുന്നു. മറ്റു ചില രൂപതകളിൽ രണ്ടും ചേർന്നതാണ്. കുർബാന നടത്തുന്നതിൽ ബിഷപ്പുമാരും വൈദികരും തമ്മിൽ ഭിന്നതയുണ്ട്. കുർബാന അർപ്പിക്കുന്ന ഏകീകൃത രീതി അനുസരിച്ച് എല്ലാ രൂപതകളിലെയും സഭയിലെ വൈദികരും ബിഷപ്പുമാരും സേവനത്തിലുടനീളം അൾത്താരയ്ക്ക് അഭിമുഖമായി ആചാരം അനുഷ്ഠിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K