16 June, 2022 08:06:13 PM


കുളിമുറിയിലെ വെളിച്ചം കണ്ട് മൊബൈലുമായി നോക്കാൻ പോയതെന്ന് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി



പാലക്കാട്: മൊബൈല്‍ ക്യാമറ ഉപയോഗിച്ച് അയൽവാസിയായ പാർട്ടി പ്രവർത്തകയുടെ കുളിമുറിദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുന്‍ സിപിഎം നേതാവ് 14 ദിവസത്തേക്ക് റിമാൻഡിൽ. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍നിന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത കൊടുമ്പ് അമ്പലപ്പറമ്പ് സിപിഎം ബ്രാഞ്ച് മുന്‍ സെക്രട്ടറി ഷാജഹാനെയാണ് (38) അറസ്റ്റ് രേഖപ്പെടുത്തിയശേഷം റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണുപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നു. രാത്രി സ്ത്രീയുടെ വീടിന്റെ കുളിമുറിയുടെ ഭാഗത്ത് വെളിച്ചം കണ്ടതിനെത്തുടര്‍ന്ന്, മൊബൈല്‍ ഫോണുമായി പോവുകയായിരുന്നുവെന്നും ഇയാൾ പൊലീസ് പറഞ്ഞു. 

കുളിമുറിയുടെ വെന്റിലേറ്ററിലൂടെ കൈ വരുന്നത് കണ്ടപ്പോഴാണ് യുവതി ബഹളം വെച്ചത്. ഈസമയം പ്രതി ഓടിപ്പോയെങ്കിലും പിന്നീട് വീടിന്റെ പരിസരത്തുനിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. സഹായത്തിനായി ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണിൽ വിളിച്ചപ്പോൾ ബെല്ലടിച്ചത് ഈ ഫോണിലായിരുന്നു. തുടർന്ന് ഈ ഫോണ്‍ സഹിതം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസിനെത്തുടര്‍ന്ന് ഷാജഹാനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K