12 June, 2022 09:15:24 PM


പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ശേഷം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ പി.എം ആര്‍ഷോ അറസ്റ്റിൽ



കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയെ സെന്‍ട്രല്‍ അസി.കമ്മിഷണര്‍ അറസ്റ്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.  2018ല്‍ നിസാമുദീന്‍ എന്ന വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കൊച്ചി നോര്‍ത്ത് സ്‌റ്റേഷനിലെ കേസില്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

തുടര്‍ന്ന് ഒളിവിലാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ച ആര്‍ഷോയെ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായി കഴിഞ്ഞ മാസം തെരഞ്ഞെടുത്തത് വിവാദമായിരുന്നു. ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായതോടെയാണ് ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും ആര്‍ഷോ പ്രതിയാണ്.

സമര കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും പ്രതിയായ പി.എം.ആര്‍ഷോ കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയാണ്. ഈ വര്‍ഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി അര്‍ഷോയുടെ ജാമ്യം റദ്ദാക്കുന്നത്. 2018ല്‍ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളില്‍ തുടര്‍ന്നും അര്‍ഷോ പ്രതിയായി. 

ഇതോടെ ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബഞ്ച് പി.എം. അര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്. എന്നാല്‍ പൊലീസ് ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ച വിദ്യാര്‍ത്ഥി നേതാവ് പെരിന്തല്‍മണ്ണയില്‍ എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ ഉടനീളം പങ്കെടുത്തു. സമ്മേളനം അവസാനിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇത് വലിയ വിവാദങ്ങള്‍ക്ക് സൃഷ്ടിച്ചിരുന്നു.

എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എംജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലും അര്‍ഷോ പ്രതിയാണ്. ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് അര്‍ഷോക്കെതിരെ അന്ന് ഉയര്‍ന്നത്. അപ്പോഴും എസ്എഫ്‌ഐ ആര്‍ഷോക്ക് പിന്തുണ നല്‍കിയിരുന്നു. എറണാകുളം ലോ കൊളെജില്‍ റാഗിംഗ് പരാതിയിലും ആര്‍ഷോ പ്രതിയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K