12 June, 2022 04:59:14 PM


കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; സംഘതലവൻ ആന്ധ്രയിൽ കേരള പോലീസിന്‍റെ പിടിയിൽ



കൊച്ചി: കേരളത്തിലേക്കു കഞ്ചാവ് കടത്തുന്ന സംഘത്തിന്‍റെ ഉറവിടം തേടി ആന്ധ്രയിൽ കേരള പോലീസിന്റെ പരിശോധന. സംഘ തലവൻ ആന്ധ്ര സ്വദേശി റെയ്‌ഡിൽ പിടിയിലായി. ആന്ധ്രപ്രദേശ്  പഡേരു സന്താരി സ്വദേശി ബലോർദ ബോഞ്ചി ബാബുവിനെയാണ് ജില്ലാ പോലീസ് മേധാവി  കെ  കാർത്തിക്കിന്‍റെ  നേതൃത്വത്തിലുള്ള  പ്രത്യേക അന്വേഷണസംഘം  ആന്ധ്ര-ഒഡിഷ  ബോർഡറിലെ  നക്സൽ ബാധിത പ്രദേശത്തെ ഒളി സങ്കേതത്തിൽ നിന്നും  സാഹസികമായി പിടികൂടിയത്.

കഴിഞ്ഞ നവംബറിൽ ബോഞ്ചി ബാബുവിന്‍റെ കേരളത്തിലെ കഞ്ചാവ് വിതരണക്കാരെ പ്രത്യേക അന്വേഷണ സംഘം അങ്കമാലിയാൽ അറസ്റ്റ്ചെയ്തിരുന്നു. ഇവരിൽ നിന്ന് 225 കിലോ കഞ്ചാവ് പിടികൂടി. അതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മാസങ്ങൾ  നീണ്ട അന്വേഷത്തിനൊടുവിൽ അന്വേഷണ  സംഘം  ദിവസങ്ങളോളം പഡേരുവിൽ ക്യാമ്പ്  ചെയ്താണ്  അറസ്റ്റ്  ചെയ്തത്‌.

പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ച സംഘത്തെ ആന്ധ്ര പോലീസിന്‍റെ  സഹായത്തോടെ തടഞ്ഞ ശേഷമാണ് പ്രതിയെ കേരളത്തിലെത്തിച്ചത്. ബിരുദധാരിയാണ്‌  പ്രതി. വിവിധ സംസ്ഥാനങ്ങളിലേക്ക് ആയിരക്കണക്കിന് കിലോ കഞ്ചാവാണ് ഇയാൾ ഉൾപ്പെടുന്ന സംഘം വിതരണം ചെയ്തിട്ടുളളത്. കേരളത്തിലെ കഞ്ചാവ് വിൽപനക്കാർ ആന്ധ്രയിലെത്തി കച്ചവടം ഉറപ്പിച്ച ശേഷം ഇയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

തുടർന്ന് വാഹനം ഇവരുടെ സംഘം തന്നെ ഉൾക്കാട്ടിലേക്ക് കൊണ്ടുപോയി കഞ്ചാവ് നിറച്ച് തിരികെ എത്തിക്കും. അതുമായി കേരളത്തിലേക്ക് പോരുകയാണ് ചെയ്യുന്നത്. രണ്ടായിരം മുതൽ മൂവായിരം രൂപവരെയാണ് ആന്ധ്രയിൽ കഞ്ചാവിന്‍റെ വില. പത്തിരിട്ടിക്കാണ് കേരളത്തിലെ വിൽപന.

ഇങ്ങനെ കൊണ്ടുവന്ന 800 കിലോയോളം കഞ്ചാവാണ് ഒന്നരവർഷത്തിനിടയിൽ റൂറൽ പോലീസ് പിടികൂടിയത്. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി.പി. ഷംസ് , ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ ടി.എം സൂഫി , ഏ.എസ്.ഐ ആന്റോ , എസ്. സി. പി.ഒ മാരായ റോണി അഗസ്റ്റിൻ,  ജിമ്മോൻ ജോർജ്, ശ്യാംകുമാർ , പ്രസാദ് തുടങ്ങിയവരാണ്  എന്നിവരാണ് പ്രത്യേക  അന്വേഷണ  സംഘത്തിലുണ്ടായിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K