01 June, 2022 12:13:22 PM


ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളി; എഞ്ചിനിയർ അറസ്റ്റില്‍



ഹൈദരാബാദ്: ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സംഭവത്തിൽ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയർ അറസ്റ്റിലായി. തിരുപ്പതിയിലാണ് സംഭവം. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതി അഞ്ചുമാസം മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.

2019ലാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ വേണുഗോപാല്‍ പത്മ എന്ന യുവതിയെ കല്യാണം കഴിച്ചത്. വിവാഹത്തിന് പിന്നാലെ ഇയാള്‍ യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങി. ഇതോട ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും പ്രശ്നത്തിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ പ്രശ്നപരിഹാരം സാധ്യമാകാതെ വന്നതോടെ വേണുഗോപാല്‍ പത്മജയ്ക്ക് വിവാഹമോചന നേട്ടീസ് അയക്കുകയും ചെയ്തു. അതിനിടെയാണ് പത്മജയെ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വേണുഗോപാൽ പൊലീസിൽ പരാതിയും നൽകിയിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വേണുഗോപാലും സുഹൃത്തും ചേർന്ന് പത്മജയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ നിറച്ച്‌ തടാകത്തിൽ തള്ളുകയും ചെയ്തു. ജനുവരി അഞ്ചിനായിരുന്നു സംഭവം. വേണുഗോപാലിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് വേണുഗോപാലിനെ ചോദ്യം ചെയ്തപ്പോഴാണ് പത്മജയെ കൊലപ്പെടുത്തിയതാണെന്ന വിവരം തുറന്നുപറഞ്ഞത്. മൃതദേഹം പിന്നീട് തടാകത്തില്‍ നിന്ന് കണ്ടെത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K