20 May, 2022 05:12:54 PM


പ്രവാസിയുടെ കൊലപാതകം; അന്വേഷണം പെരിന്തൽമണ്ണ സ്വദേശി 'യഹിയ'യെ കേന്ദ്രീകരിച്ച്



മലപ്പുറം: വിദേശത്ത് നിന്ന്‌ നാട്ടിലെത്തിയ പ്രവാസിയെ തട്ടിക്കൊണ്ട് പോയി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിൻ്റെ അന്വേഷണം ആക്കപ്പറമ്പ് സ്വദേശി യഹിയയെ കേന്ദ്രീകരിച്ച്. ക്രൂരമായ മർദ്ദനത്തിന് ഒടുവിൽ മൃതപ്രായനായ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് യഹിയ ആണ്. കാറിൽ കൊണ്ട് വന്ന് സ്ട്രക്ചറിൽ കിടത്തുന്ന സിസിടിവി ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. ഇതിൽ യഹിയയുടെ മുഖം വ്യക്തമാണ്.

ഫോൺ നമ്പർ നൽകി മുങ്ങിയ യഹിയ ആണ് പൊലീസ് അന്വേഷണത്തിൻ്റെ ഇപ്പോഴത്തെ കേന്ദ്രബിന്ദു. യഹിയയുടെ കൂടെ ഉള്ളതെന്ന് കരുതുന്ന മൂന്ന് പേരെയും പൊലീസ് ചോദ്യം ചെയ്തു. കേസിൽ കൂടുതൽ പേരുണ്ട് എന്ന നിഗമനത്തിൽ ആണ് പൊലീസ്. ചിലർ തമിഴ്നാട്ടിലേക്ക് കടന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. സ്വർണക്കടത്ത് തന്നെ ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം. യഹിയക്ക് പിന്നിൽ ഒരു സംഘം ഉണ്ടെന്നും പൊലീസ് കരുതുന്നു.

അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീലാണ് ക്രൂര മര്ദനത്തിനിരയായി പെരിന്തൽമണ്ണയിൽ ചികിത്സയിലിരിക്കെ മരിച്ചത്. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി 4 ദിവസങ്ങൾക്ക് ശേഷം  ക്രൂരമർദനമേറ്റ് അബോധാവസ്ഥയിലാണ്  പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അബ്ദുൽ ജലീലിനെ പ്രവേശിപ്പിച്ചത്. ദേഹമാസകലം മൂർച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളും മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. മസ്തിഷ്ക രക്ത സ്രാവവും  വൃക്കകൾ പ്രവർത്തന രഹിതമായതും മരണത്തിന് കാരണമായി.

വഴിയരികിൽ പരിക്കേറ്റ് കിടന്നയാളാണെന്ന് പറഞ്ഞാണ് യഹിയ അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ചത്. നെടുമ്പാശേരി വിമാനം ഇറങ്ങിയത് മുതൽ എല്ലാം ദുരൂഹമാണെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ രാവിലെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച അബ്ദുൽ ജലീൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അർധരാത്രിയാണ് മരിച്ചത്.  ഏതെങ്കിലും തരത്തിൽ ശത്രുക്കൾ ഉള്ളയാളല്ല ജലീൽ എന്ന് ബന്ധുക്കൾ പറയുന്നു. ക്രൂര മർദനങ്ങൾക്കിരയായിട്ടുണ്ടെന്നും ‌വിശദമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K