16 May, 2022 09:46:13 PM


കുടുംബവഴക്കിനിടെ മർദ്ദനമേറ്റ് റിട്ട എസ് ഐ മരിച്ചു; ബി എസ് എഫ് റിട്ട ഉദ്യോഗസ്ഥനായ മകൻ കസ്റ്റഡിയിൽ



ഏറ്റുമാനൂർ : കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മകൻ പിടിച്ചു തള്ളിയ അച്ഛൻ മരിച്ചു. റിട്ട.എസ്.ഐയായ ഏറ്റുമാനൂർ പുന്നത്തുറ വെസ്റ്റ് മാടപ്പാട് കുമ്പളത്തറയിൽ മാധവൻ (77) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ മകൻ ജിതേഷിനെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

മരിച്ച മാധവനും, രണ്ടാം ഭാര്യയും മകൻ ജിതേഷും, ഭാര്യയും കുട്ടികളും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. ബി.എസ്.എഫിൽ നിന്നും റിട്ടയർ ചെയ്ത ജിതേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ്. തിങ്കളാഴ്ച വൈകിട്ട് മാധവനും ജിതേഷിന്റെ ഭാര്യയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്നു മാധവൻ ജിതേഷിന്റെ ഭാര്യയെ മർദിച്ചിരുന്നതായി പൊലീസ് പറയുന്നു. 

വൈകിട്ട് വീട്ടിലെത്തിയ മാധവനും ജിതേഷും തമ്മിൽ ഇതേച്ചൊല്ലി വാക്ക് തർക്കമുണ്ടായി. സംഘർഷത്തിനിടെ ജിതേഷ് മാധവനെ മർദിക്കുകയും, പിടിച്ച് തള്ളുകയുമായിരുന്നു. തുടർന്നു പരിക്കേറ്റ മാധവനെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. വിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ പൊലീസ് സംഘം ജിതേഷിനെ കസ്റ്റഡിയിൽ എടുത്തു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രാജേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K