11 May, 2022 06:16:55 PM


'ഹണിട്രാപ്പ് സൂത്രധാരൻ, ജില്ലക്ക് വെളിയിൽ ബോസ്': ഗുണ്ടാ നേതാവ് അരുണ്‍ ഗോപന്‍ പിടിയില്‍



കോട്ടയം : കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, ക്വട്ടേഷൻ, മയക്കുമരുന്ന്കടത്തല്‍ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയായ കോട്ടയം കുടമാളൂര്‍ മന്നത്തൂര്‍ വീട്ടില്‍ ഗോപകുമാര്‍ മകന്‍ അരുണ്‍ ഗോപന്‍(31) അറസ്റ്റിൽ. കോട്ടയം ജില്ലയിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍  നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്നത് ഇയാളായിരുന്നു. 

2020ല്‍  കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്ത കേസിലെ പ്രധാന സൂത്രധാരൻ ആയിരുന്നു ഇയാൾ.  കൂടാതെ ഏറ്റുമാനൂരിൽ എക്സൈസ് പിടികൂടിയ 65 കിലോഗ്രാം കഞ്ചാവ് കേസിലും മുഖ്യസൂത്രധാരൻ ഇയാളായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ വാഹന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടും, തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ തുടങ്ങിയ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്.


ഇയാൾ ഒന്നര വർഷക്കാലം കേരളത്തിൽ നിന്നും കടന്നുകളഞ്ഞ് മറ്റു പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബംഗ്ലൂരിലും  ഇയാള്‍ക്കെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട്. ജില്ലയിലെ ക്രിമിനലുകളെ പിടികൂടുന്നതിനായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തിൽ ഒരു ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാൾ പിടിയിലായത്. 

വടക്കൻ ജില്ലകൾ കേന്ദ്രികരിച്ച് ബോസ് എന്ന പേരിൽ കുട്ടികൾക്കിടയിലും, യുവാക്കൾക്കിടയിലും ലഹരിമരുന്നു വിൽപ്പന നടത്തിയും, പലിശക്ക് പണം നൽകിയും ഗുണ്ടായിസത്തിലൂടെയും മറ്റും പിടിച്ചുപറി നടത്തിയും അവർക്കിടയിൽ ബോസായി അറിയപ്പെടുകയായിരുന്നു. നാർക്കോട്ടിക് സെല്‍ ഡി.വൈ.എസ്പി. എം.എം.ജോസിന്റെ  നേതൃത്വത്തിൽ എസ്ഐമാരായ റെനീഷ് ഇല്ലിക്കൽ കോട്ടയം വെസ്റ്റ് എസ്.ഐ ശ്രീജിത്ത്  സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം എസ് നായർ, ശ്രാവണ്‍ കെ ആർ, അനീഷ്‌ വി.കെ, ബൈജു കെ.ആര്‍ , അരുണ്‍ എസ് , നിതാന്ത് കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K