10 May, 2022 07:41:58 PM


കോതനല്ലൂര്‍ സ്വദേശിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍



കടുത്തുരുത്തി: കോതനല്ലൂര്‍ സ്വദേശിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. മുട്ടുച്ചിറ കുരിശ്ശുംമൂട് ഭാഗത്ത് ചെത്തുകുന്നേല്‍ വീട്ടില്‍ അനന്തു പ്രദീപ് (23), കുറുപ്പുന്തറ പഴേമഠം കോളനിയില്‍ വള്ളിക്കാഞ്ഞിരത്ത് വീട്ടില്‍ കുട്ടു എന്ന് വിളിയ്ക്കുന്ന ശ്രീജേഷ് (20), അറുന്നൂറ്റിമംഗലം വിന്‍സെന്‍റ് വക വിപിന്‍ നിവാസ് വീട്ടില്‍ വാടകയ്ക്ക് താമസിയ്ക്കുന്ന മുട്ടം ശങ്കരംപള്ളി കരയില്‍ വെഞ്ചാംപുറത്ത് വീട്ടില്‍ അപ്പു എന്ന് വിളിയ്ക്കുന്ന അക്ഷയ് (21), കുറുപ്പുന്തറ പഴേമഠം കോളനിയില്‍ പള്ളിത്തറമാലിയില്‍ വീട്ടില്‍ ശ്രീക്കുട്ടന്‍ എന്ന് വിളിയ്ക്കുന്ന ശ്രീലേഷ് (21), മുട്ടുച്ചിറ പറമ്പ്രം ചാത്തന്‍കുന്ന് ഭാഗത്ത് കൊണ്ടൂകുന്നേല്‍ വീട്ടില്‍ വിഷ്ണു എന്ന് വിളിയ്ക്കുന്ന രതുല്‍ രാജ് (27) എന്നിവരാണ് അറസ്റ്റിലായത്. 

ഓട്ടോറിക്ഷാ തൊഴിലാളിയായ കോതനല്ലൂര്‍ കിഴക്കേപട്ടനാനിക്കല്‍ മാത്യു എന്ന തങ്കച്ചനെയാണ് പ്രതികള്‍ കുത്തിവീഴ്ത്തിയത്. കഴിഞ്ഞ ബുധനാഴ്ച ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ  മാത്യുവിനെ വാഹനത്തിന് സൈഡ് കൊടുത്തില്ലാ എന്ന് പറ‍ഞ്ഞാണ് പ്രതികള്‍ കുത്തിവീഴ്ത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് മാത്യു വീട്ടിലെത്തിയ ദിവസം ബോംബെറിഞ്ഞ് വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു.

വൈക്കം ഡിവൈഎസ്പി എ.ജെ തോമസ്സിന്‍റെ നിര്‍ദ്ദേശാനുസ്സരണം കടുത്തുരുത്തി പോലീസ് ഇന്‍സ്പെക്ടർ എസ്എച്ച്ഒ രഞ്ജിത് കെ വിശ്വനാഥിന്‍റെ നേതൃത്വത്തില്‍ എസ്.ഐ വിപിന്‍ ചന്ദ്രന്‍, എ.എസ്.ഐ റോജിമോന്‍, എ.എസ്.ഐ റജിമോന്‍, എസ് സി പി ഒ മാരായ സജി, ബിനോയി, തുളസി, സി.പി.ഒ മാരായ പ്രവീണ്‍, അരുണ്‍, അനൂപ് അപ്പുക്കുട്ടന്‍, രജീഷ് എന്നിവർ ചേർന്ന് അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K