24 April, 2022 10:30:28 PM


മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്‍ അന്തരിച്ചു



പാലക്കാട്‌: മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ (89) അന്തരിച്ചു. സംസ്ഥാന ഗവർണർ, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, യു.ഡി.എഫ് കൺവീനർ, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായ ഏക മലയാളിയാണ്. മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി. അരുണാചല്‍, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതല വഹിച്ചു.

1985 മുതല്‍ 2001 വരെ 16 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. 2001-04 വരെ ധനകാര്യ-എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്നു. 1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായും 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ  ജനിച്ച ശങ്കരനാരായണൻ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. ശങ്കരൻ നായരും ലക്ഷ്മിയമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ : രാധ, ഏകമകൾ : അനുപമ.

പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗം ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1977-ൽ തൃത്താലയിൽ നിന്നാണ് ആദ്യമായി കേരള നിയമസഭയിൽ എത്തുന്നത്. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982-ൽ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ.പത്മനാഭനോട് പരാജയപ്പെട്ടു. 1991-ൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K