27 March, 2022 12:36:32 PM


ബീച്ചിൽ കാമുകനെ കെട്ടിയിട്ട് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നു പേര്‍ അറസ്റ്റില്‍



ചെന്നൈ: ആൾത്തിരക്കില്ലാത്ത ബീച്ചിൽ കാമുകനെ കെട്ടിയിട്ട് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത് പോലീസ്. രാമനാഥപുരം ജില്ലയിലെ കമുതി സ്വദേശികളായ പത്മേശ്വരൻ (24), ദിനേശ് കുമാർ (24), അജിത്ത് (22) എന്നിവരെയാണ് ചെന്നൈ പോലീസ് പിടികൂടിയത്. രാമനാഥപുരത്ത് സായൽകുടിക്ക് സമീപമുള്ള മുക്കൈയൂർ ബീച്ചിൽ വെച്ച് ബുധനാഴ്ചയായിരുന്നു 21 കാരിയായ വിരുദുനഗർ സ്വദേശിനയായ യുവതി പീഡനത്തിനിരയായത്.

കോളേജ് വിദ്യാർത്ഥിനിയായ യുവതി കാമുകനൊപ്പം ബീച്ചിലെത്തിയതായിരുന്നു. ആൾത്തിരക്കില്ലാതിരുന്ന ബീച്ചിൽ പ്രതികൾ ഇവരെ ആക്രമിക്കുകയായിരുന്നു. കാമുകനെ മർദിച്ച് അവശനാക്കി കെട്ടിയിട്ട ശേഷം പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടയിൽ യുവതിയുടെ സ്വർണാഭരണങ്ങളും ഇവർ കൈക്കലാക്കി. ഇവരിൽ നിന്നും രക്ഷപ്പെട്ടോടിയ യുവതിയും കാമുകനും വീടുകളിൽ തിരിച്ചെത്തിയെങ്കിലും ആരെയും വിവരമറിയിച്ചിരുന്നില്ല. എന്നാൽ മനോവിഷമം സഹിക്കാനാവാതെ കാമുകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്.

ആത്മഹത്യാ ശ്രമം അന്വേഷിക്കാനെത്തിയ പോലീസുകാരോട് ഇയാൾ നടന്നതെല്ലാം തുറന്നുപറയുകയായിരുന്നു. ഇതിന് പിന്നാല യുവതി വിരുദുനഗർ പോലീസ് മേധാവിക്ക് രേഖാമൂലമുള്ള പരാതിയും നൽകി. യുവതിയുടെ പരാതിയിന്മേൽ രാമനാഥപുരം പോലീസിന്റെ പ്രത്യേക സംഘം കേസെടുത്ത് പ്രത്യേകം അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിൽ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്തുകയും അവിടേക്ക് ചെല്ലുകയുമായിരുന്നു.

തങ്ങളെ തേടിയെത്തിയ പോലീസ് സംഘത്തിലെ രണ്ട് പേരെ പ്രതികളായ പത്മേശ്വരനും ദിനേശ് കുമാറും വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് സാഹസികമായാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്. ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരെ രാമനാഥപുരത്തെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. കേസിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയും പിടിയിലായതിന് പിന്നാലെ തിരുപ്പൂരിൽ നിന്ന് മൂന്നാം പ്രതിയായ അജിത്തിനെയും പോലീസ് പിടികൂടി. ഇവർക്കെതിരെ രാമനാഥപുരം, വില്ലുപുരം ജില്ലകളിലായി ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K