11 December, 2021 03:15:18 PM


സ്വർണ്ണക്കടത്ത് സംഘങ്ങളുമായി നേതാക്കളുടെ ബന്ധം പാർട്ടിക്ക് കളങ്കമെന്ന് സിപിഎം സമ്മേളനം



കണ്ണൂർ: സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി ചില നേതാക്കൾക്കുള്ള ബന്ധം പാർട്ടിക്ക് കളങ്കമായി എന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം. പേരാവൂരിൽ പാർട്ടി അനുമതി ഇല്ലാതെ സഹകരണ സൊസൈറ്റി ചിട്ടി നടത്തി നിക്ഷേപകരെ വഞ്ചിച്ചതും വീഴ്ചയാണ്. സർക്കാർ കാര്യങ്ങളിൽ പാർട്ടി അധികാര കേന്ദ്രമാകുന്ന നില ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി സമ്മേളന പ്രതിനിധികളെ ഓർമ്മിപ്പിച്ചു.

മുൻ പാർട്ടി പ്രവർത്തകരായ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർ ഉൾപെട്ട സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ആരോപണങ്ങളിൽ ഇവർക്ക് സംരക്ഷണം ഒരുക്കുന്നത്ത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ക്വട്ടേഷൻ ബന്ധം തുടരുന്നതിനാൽ കൂത്തുപറമ്പ് മേഖലയിൽ ചിലർക്കെതിരെ നേരത്തെ പാർട്ടി നടപടി എടുത്തകാര്യം പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് കൊല്ലത്തിനിടെ പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന തരത്തിൽ ജില്ലയിൽ ഒട്ടേറെ സംഭവങ്ങളുണ്ടായെന്ന് റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ വിമർശനം ഉയർന്നു. 

സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിൽ പാർട്ടി അനുമതിയില്ലാതെ ചിട്ടി നടത്തി നിക്ഷേപകരുടെ കോടികൾ വഞ്ചിച്ച സംഭവം ആ മേഖലയിൽ സിപിഎമ്മിന് അവമതിപ്പുണ്ടാക്കി. നിക്ഷേപകർക്കൊപ്പമാണ് പാർട്ടിയെന്നും പണം തിരികെ കൊടുക്കാനുള്ള പ്രവർത്തനം നടത്തുമെന്നും റിപ്പോർട്ട് പറയുന്നു. പാർ‍ട്ടി അച്ചടക്ക ലംഘനമുണ്ടായ സംഭവങ്ങളിൽ ഉടൻ നടപടി എടുത്തിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

തുടർ ഭരണം പാർട്ടിക്കാരെ കൂടുതൽ ഉത്തരവാദിത്തം ഉള്ളവരാക്കണമെന്ന് മുഖ്യമന്ത്രി പ്രതിനിധികളെ ഓർമ്മിപ്പിച്ചു. പ്രാദേശിക അധികാര കേന്ദ്രമാകാൻ നോക്കരുത്. അനാവശ്യ ശുപാർശകളുമായി പൊലീസ് സ്റ്റേഷനുകളിൽ പോകരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഇന്ന് മുഴുവൻ സമയവും പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി ഇരിക്കും. നാളെയാണ് സമ്മേളനത്തിന്റെ സമാപനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K