29 November, 2021 12:50:22 PM


വിഷാദ രോഗം മൂർച്ഛിച്ചു; രണ്ട് മക്കളെയടക്കം 5 പേരെ വെട്ടിക്കൊന്ന് യുവാവ്



അഗര്‍ത്തല: വിഷാദരോഗം മൂർച്ഛിച്ചയാൾ പ്രകോപിതനായി സ്വന്തം മക്കളെയടക്കം അഞ്ച് പേരെ വെട്ടിക്കൊന്നു. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടും. ത്രിപുരയിലെ ഖോവേയിലാണ് സംഭവം നടന്നത്. പ്രദീപ് ദേവ്റായി എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാൾ കടുത്ത വിഷാദരോഗത്തിന് അടിമയാണെന്ന് പൊലീസ് പറയുന്നു.

വിഷാദ രോഗം മൂലം മറ്റുള്ളവരോട് സംസാരിക്കുന്നത് പ്രദീപ് അവസാനിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് പ്രകോപിതനായുള്ള ആക്രമണം. വെള്ളിയാഴ്ച്ച രാത്രി പെട്ടെന്ന് പ്രകോപിതനായ പ്രദീപ് മൺവെട്ടി ഉപയോഗിച്ച് കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു.  രണ്ട് പെൺമക്കളേയും മൂത്ത സഹോദരനേയുമാണ് പ്രദീപ് വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിന്റെ ഭാര്യ മീന ചികിത്സയിലാണ്. പ്രദീപിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചിരുന്നതിനാലാണ് മീനയുടെ ജീവൻ രക്ഷപ്പെട്ടത്.

മക്കളേയും സഹോദരനേയും കൊലപ്പെടുത്തിയ ശേഷം മൺവെട്ടിയുമായി വീടിന് പുറത്തിറങ്ങിയ പ്രദീപ് അയൽവീടുകളിലും ഓടിക്കയറാൻ ശ്രമിച്ചു. പേടിച്ചരണ്ട അയൽവാസികൾ വാതിൽ അടക്കുകയായിരുന്നു. അയൽവാസികളിൽ ചിലർ പ്രദീപിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റു ചിലർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഈ സമയത്ത് സമീപത്ത് എത്തിയ ഓട്ടോറിക്ഷയേയും പ്രദീപ് ആക്രമിച്ചു. ഓട്ടോയിലുണ്ടായിരുന്ന കൃഷ്ണ ദാസ്, മകൻ കരൺബീർ എന്നിവരെ കയ്യിലുണ്ടായിരുന്ന മൺവെട്ടി കൊണ്ട് വെട്ടി. കൃഷ്ണദാസ് സംഭവസ്ഥലത്തു വെച്ചു തന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കരൺബീർ ചികിത്സയിലാണ്.

പൊലീസെത്തി പ്രദീപിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സത്യജിത്ത് മാലിക് എന്ന പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. പ്രദീപിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ സത്യജിത് മാലിക് എന്ന ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് മരണപ്പെട്ടു. നിരവധി പേർക്ക് പ്രദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K