29 November, 2021 08:39:33 AM


കോഴിക്കോട് നടുറോഡിൽ യുവതിക്ക് ക്രൂരമർദ്ദനം, അസഭ്യ വര്‍ഷം: ഭർത്താവ് പിടിയിൽ



കോഴിക്കോട്: നടുറോഡിൽ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലം കാട്ടുവയൽ കോളനിയിലെ നിധീഷ് (38) ആണ് പിടിയിലായത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. മത്സ്യകട നടത്തുന്ന നടക്കാവ് സ്വദേശി ശാമിലിയെയാണ് ഭർത്താവ് നിധീഷ് ക്രൂരമായി ആക്രമിച്ചത്. ഒപ്പം ജോലി ചെയ്യുകയായിരുന്ന രണ്ട് യുവതികളെയും പ്രതി ആക്രമിച്ചിരുന്നു. 

യുവതിയുടെ മുഖത്ത് ആസിഡൊഴിക്കുമെന്നും കൊല്ലുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2000 രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതോടെ മീന്‍കടയിലെത്തി ഭര്‍ത്താവ് തന്നെ മര്‍ദിക്കുകയായിരുന്നെന്ന് യുവതി പറയുന്നത്. 

മീന്‍തട്ട് തട്ടിത്തെറിപ്പിച്ചു. സ്കൂട്ടർ തകർത്തു. കരിങ്കല്ലെടുത്ത് തന്‍റെ ദേഹത്ത് എറിഞ്ഞതായും കഴുത്തിന് പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി യുവതി പറഞ്ഞു. ആക്രമണത്തില്‍ യുവതിയുടെ മുഖത്തും ചെവിയിലും ഉള്‍പ്പെടെ പരിക്കേറ്റിരുന്നു. മദ്യപിച്ചെത്തി പതിവായി വഴക്കുണ്ടാക്കുന്നതിനാല്‍ ഒരുമാസമായി ഇരുവരും രണ്ടിടത്തായാണ് താമസിച്ച് വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് വയനാട്ടില്‍ വച്ച് പിടിയിലായത്. നടക്കാവ്‌ സി.ഐ ഹരിപ്രസാദ്‌, എസ്‌.ഐ കൈലാസ്‌ നാഥ്‌ എന്നിവരുടെ നേതൃത്വത്ത്വലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K