28 November, 2021 07:17:24 PM


നടക്കാനല്ല രാവിലെ പോകുന്നത്, മാല പൊട്ടിക്കാന്‍; വില്‍ക്കുന്നത് ഭാര്യ: ദമ്പതിമാര്‍ പിടിയില്‍



പത്തനംതിട്ട: പ്രഭാത സവാരിക്ക് ഇറങ്ങുന്ന സ്ത്രീകളുടെ മാല പൊട്ടിച്ച് വിൽക്കുന്ന സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. തിരുവല്ല കുറ്റൂരിൽ ഒന്നര വർഷമായി വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ മിത്രമഠം കോളനി നിവാസികളായ ലെതിൻ ബാബു (33), ഭാര്യ സൂര്യമോൾ (26) എന്നിവരാണ് പിടിയിലായത്. നടക്കാൻ ഇറങ്ങുന്ന സ്ത്രീകളെ നിരീക്ഷിച്ച ശേഷം ആളില്ലാത്തതും വെളിച്ചം കുറഞ്ഞതുമായ സ്ഥലം കണ്ടെത്തി ബൈക്കിലും, നടന്നുമെത്തി മാലപൊട്ടിക്കുകയാണ് ലെതിൻ ചെയ്തിരുന്നത്. ലെതിൻ മോഷ്ടിച്ചുകൊണ്ടുവരുന്ന മാല സൂര്യമോൾ സ്വകാര്യ സ്ഥാപനത്തിൽ പണയംവെച്ച് പണം തട്ടുകയാണ് ചെയ്തിരുന്നത്.

അടുത്തിടെയായി തിരുവല്ലയിലും ചെങ്ങന്നൂരിലുമായി പ്രഭാത സവാരിക്ക് ഇറങ്ങുന്നവരുടെ മാല പൊട്ടിക്കുന്ന സംഭവം വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞെങ്കിലും ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഒരു റൂട്ടിലെ സിസിടിവി ക്യാമറങ്ങൾ പരിശോധിച്ചതിൽനിന്നാണ് പ്രതികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലം കണ്ടെത്താൻ കഴിഞ്ഞത്. തുടർന്ന് ആശാ വർക്കർമാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും സഹായത്തോടെ ദമ്പതികളുടെ വിവരം ശേഖരിക്കുകയും പൊലീസ് സ്ഥലത്തെത്തി പിടികൂടുകയുമായിരുന്നു.

നേരത്തെ രാമങ്കരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കേസിൽ ഉൾപ്പെട്ടതോടെ ലെതിനും ഭാര്യയും കുറ്റൂരിലെത്തി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മാല മോഷണം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ലെതിൻ രാജ് എന്ന് പൊലീസ് പറയുന്നു. പുലർച്ചെ നടക്കാൻ ഇറങ്ങുന്ന സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഭവങ്ങൾ ഏറിയതോടെ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയുടെ നിർദേശ പ്രകാരം പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

തിരുവല്ല ഡിവൈഎസ്.പി ടി രാജപ്പൻ പത്തനംതിട്ട ഡിവൈഎസ്.പി കെ സജീവ് എന്നിവരെ ഉൾപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. എസ്ഐമാരായ ബി രമേശൻ, അനീഷ് എബ്രഹാം, കെ രാജൻ, സന്തോഷ് കുമാർ, എസ് സിപിഒ ജോബിൻ ജോൺ, ഷഫീഖ്, വി ജെ വിജേഷ് കുമാർ, ആർ ശ്രീലാൽ, അനൂപ്, കെ എൻ ഉഷാകുമാരി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K