26 November, 2021 10:26:07 AM


മധുരതരമായ പ്രണയ കാവ്യങ്ങളിലൂടെ രചനാവൈഭവം തെളിയിച്ച ഗാനരചയിതാവിന് വി‌ട

- ഗോപന്‍ ശാസ്തമംഗലം



ധുരതരമായ പ്രണയ സിനിമാകാവ്യങ്ങളിലൂടെ തന്‍റെ രചനാവൈഭവം തെളിയിച്ചിട്ടുള്ള ഗാനരചയിതാവ് ബിച്ചു തിരുമല ഇനി ഓര്‍മ്മ. ചരിത്രപരവും പൗരാണികവും  സാംസ്ക്കാരികവുമായ ചിന്തകൾ തന്‍റെ തൂലികയിലൂടെ പാട്ടുകളാക്കാൻ ബിച്ചു തിരുമലയ്ക്ക് അന്യാദൃശ്യമായൊരു കഴിവ് തന്നെയുണ്ട്. കാല്പനികതയും പഴംചൊല്ലുകളും മിത്തുകളും നാട്ട് ഭാഷകളും അദ്ദേഹത്തിന്റെ പല ഗാനങ്ങളിലും കാണാം. ഹാസ്യരസ പ്രധാനമായ ഒട്ടനവധി ഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. പ്രണയരതിയിൽ തീർത്ത മനോഹര ഗാന ശിൽപ്പങ്ങൾ മലയാള സിനിമാ ഗാനശാഖയ്ക്ക് അദ്ദേഹം നൽകി.


കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ബിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളത്തിലെ മികച്ചവയെന്ന് എണ്ണപ്പെടുന്ന നൂറുകണക്കിനു ചലച്ചിത്രഗാനങ്ങൾക്കു വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ എഴുതി. ചുരുങ്ങിയ സമയത്തിൽ സിനിമയുടെ കഥാസന്ദർഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകൾ നടത്തുന്നതിൽ പ്രഗത്ഭനായിരുന്നു. 


മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു – 1981 ലും (തൃഷ്ണ,– 'ശ്രുതിയിൽനിന്നുയരും...', തേനും വയമ്പും– 'ഒറ്റക്കമ്പി നാദം മാത്രം മൂളും...' ), 1991 ലും (കടിഞ്ഞൂൽ കല്യാണം- 'പുലരി വിരിയും മുമ്പേ...', 'മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം...'). സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി.


1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടില്‍ ജഡ്ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടിയമ്മയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതൻ കൂടിയായിരുന്ന മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള സ്നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി. പിന്നണിഗായിക സുശീലദേവി, വിജയകുമാർ, ഡോ.ചന്ദ്ര, ശ്യാമ, സംഗീത സംവിധായകന്‍ ദർശൻരാമൻ എന്നിവരാണ് സഹോദരങ്ങൾ. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു(സംഗീത സംവിധായകൻ).


ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകള‍െഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ 'ബല്ലാത്ത ദുനിയാവ്' എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേത്തി. ഏറെ നാളത്തെ കഷ്ടപ്പാടുകൾക്കൊടുവിൽ സംവിധായകൻ എം. കൃഷ്ണൻ നായരുടെ സഹായിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. 'ശബരിമല ശ്രീധർമശാസ്താവ്' എന്ന ചിത്രത്തിൽ സംവിധാനസഹായി ആയി. ആ കാലത്ത് ബിച്ചു ഒരു വാരികയിൽ എഴുതിയ കവിത 'ഭജഗോവിന്ദം' എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും 'ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം...' എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.


നടൻ മധു സംവിധാനം ചെയ്ത 'അക്കൽദാമ' എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ ശ്യാം സംഗീതം നൽകി ബ്രഹ്മാനന്ദൻ പാടിയ 'നീലാകാശവും മേഘങ്ങളും...' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു . സംഗീത സംവിധായകൻ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകൾ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും നിരവധി ഗാനങ്ങൾ ചെയ്തു. എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകിയ ഏക സിനിമയായ 'യോദ്ധ'യിലെ വരികളെഴുതിയതും ബിച്ചുവാണ്.  'പടകാളി ചണ്ഡി ചങ്കരി പോർക്കലി...', 'കുനുകുനെ ചെറു കുറുനിരകൾ...', 'മാമ്പൂവേ മഞ്ഞുതിരുന്നോ...' എന്നിങ്ങനെ 'യോദ്ധ'യിലെ മൂന്നു പാട്ടുകളും സൂപ്പർഹിറ്റായി.


'ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ,  എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ...' ബിച്ചുവിന്റെ എക്കാലത്തും സൂപ്പർഹിറ്റായ ഗാനങ്ങളിലൊന്നാണിത്. 'ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ...',  'ഉണ്ണിയാരാരിരോ തങ്കമാരാരിരോ....', 'രാവു പാതി പോയ് മകനേ ഉറങ്ങു നീ...', 'കണ്ണനാരാരോ ഉണ്ണി കൺമണിയാരാരോ...', 'കണ്ണോടു കണ്ണോരം നീ കണിമലരല്ലേ...', 'എൻപൂവേ പൊൻപൂവേ ആരീരാരം പൂവേ...' ഇത്തരത്തിൽ മലയാളചലച്ചിത്രങ്ങളിലെ മാധുര്യമൂറുന്ന നിരവധി താരാട്ടുപാട്ടുകളും ബിച്ചുവിന്റേതായുണ്ട്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ആദ്യകാല കാർട്ടൂൺ പരമ്പരകളിൽ ഒന്നായ 'ജംഗിൾബുക്കി'ൽ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ച 'ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ...' എന്ന അവതരണ ഗാനം മോഹൻ സിത്താര ഈണമിട്ട് ബിച്ചു എഴുതിയതാണ്. 'പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി...' എന്ന കുസൃതി ഒളിപ്പിച്ച വരികളും മറ്റാരുടേതുമല്ല.  'ആളൊരുങ്ങി അരങ്ങൊരുങ്ങീ....', 'ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടീ....', 'തത്തപ്പെണ്ണേ തഞ്ചത്തിൽ വാ....', 'കട്ടുറുമ്പേ വായാടി നെയ്യുറുമ്പേ....',  'എട്ടപ്പം ചുടണം ചുട്ടപ്പം വരണം....', 'ചെപ്പടിക്കാരനല്ലാ അല്ലല്ലാ....', 'കാക്കാ പൂച്ച കൊക്കരക്കോഴി വാ ഒട്ടകം ആന മൈനേ....' ബിച്ചുവിന്റെ എണ്ണംപറഞ്ഞ കുട്ടിപ്പാട്ടുകളിൽ ചിലതാണിവ. മലയാള സിനിമയിൽ മോഹൻലാലിന്റെ സ്ഥാനം ഉറപ്പിച്ച 'മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന ചിത്രത്തിന് ആ പേരു തിരഞ്ഞെടുത്തതും ബിച്ചു ആ സിനിമയ്ക്കായി എഴുതിയ പാട്ടിന്റെ വരികളിൽ നിന്നാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിനായി ബിച്ചു എഴുതിയ 'മഞ്ചാടിക്കുന്നിൽ...', 'മഞ്ഞണി കൊമ്പിൽ...', 'മിഴിയോരം നനഞ്ഞൊഴുകും...' എന്നീ മൂന്നു ഗാനങ്ങളും ഏറെ ശ്രദ്ധേയമായി.


ഫാസിൽ, ഐ.വി ശശി, സിബി മലയിൽ, സിദ്ധിഖ് ലാൽ തുടങ്ങിയ സംവിധായരുടെയെല്ലാം ആദ്യ സിനിമകളിലെ പാട്ടെഴുതിയത് ബിച്ചു ആയിരുന്നു. 'ശക്തി' എന്ന സിനിമയ്ക്കു തിരക്കഥ എഴുതി. വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു ഗാനങ്ങളുടെ അമൂല്യശേഖരം അദ്ദേഹത്തിന്റെ തിരുമല വേട്ടമുക്ക് കട്ടച്ചൽ റോഡിലെ 'സുമതി' എന്ന വീട്ടിലുണ്ട്. ചൈനീസ് ഗാനങ്ങളും ബിച്ചുവിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു.


എം കൃഷ്ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചപ്പോഴാണ് സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചത്. സി ആര്‍ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങള്‍ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്നെഴുതിയ എന്‍ പി അബുവിന്റെ സ്ത്രീധനവും പുറത്തു വന്നില്ല. നടന്‍ മധു നിര്‍മ്മിച്ച "അക്കല്‍ദാമ"യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആദ്യ കവിതാസമാഹാരമായ അനുസരണയില്ലാത്ത മനസ്സിന് 1990 ലെ വാമദേവന്‍ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 1989ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍.


ശ്രദ്ധേയമായ ചില ഗാനങ്ങൾ :


ശ്യാം (130)
കണ്ണും കണ്ണും 
നിഴലായ് ഒഴുകി വരും
ഓളങ്ങൾ താളം തല്ലുമ്പോൾ
ശ്രുതിയിൽ നിന്നുയരും
മൈനാകം
തെയ്യാട്ടം ധമനികളിൽ 
ഏതോ ജന്മബന്ധം
ഒരു മധുരക്കിനാവിൻ
കണ്ണാന്തളിയും
കസ്തൂരിമാൻകുരുന്നേ
തൂവെൺതൂവൽ 
ഓർമ്മയിൽ ഒരു ശിശിരം
ചിന്നകുട്ടി ഉറങ്ങീല്ലേ 
ജാലകങ്ങൾ മൂടി 
എ.ടി.ഉമ്മർ (97) 
വാകപ്പൂമരം ചൂടും 
തുഷാര ബിന്ദുക്കളേ
നീലജലാശയത്തിൽ 
രാഗേന്ദു കിരണങ്ങൾ 
അന്തരിന്ദ്രിയ ദാഹങ്ങൾ 
ഉണ്ണി ആരാരിരോ 
ഒരു മയിൽപ്പീലിയായ് 
പിരിയുന്ന കൈവഴികൾ 
കൊമ്പിൽ കിലുക്കും കെട്ടി 
കാറ്റ് താരാട്ടും 
ജലാശംഖു പുഷ്പം 
വെള്ളിച്ചില്ലും വിതറി 
പൂവിരിഞ്ഞില്ല 
കാളിന്ദീ തീരം തന്നിൽ 
ആന കൊടുത്താലും 
രവീന്ദ്രൻ (82)
തേനും വയമ്പും 
ഒറ്റക്കമ്പി നാദം 
ഏഴു സ്വരങ്ങളും 
സമയരഥങ്ങളിൽ
ഇതുവരെ ഈകൊച്ചു കളിവീണയിൽ 
ലീലാതിലകം 
പാലാഴി പൂമങ്കേ 
കൊഞ്ചി കൊഞ്ചി മൊഴിഞ്ഞതും 
സുന്ദരി ഒന്നൊരുങ്ങി വാ 
മനസ്സിൽ നിന്നും മനസ്സിലേക്കൊരു 
പുലരി വിരിയും മുമ്പേ 
മക്കളെ പാതിമലരെ 
ഒളിക്കുന്നുവോ 
ചമ്പക്കുളം തച്ചനുന്നം 
ചാച്ചിക്കോ 
പനിനീരുമായ് 
കടുവയെ കിടുവ പിടിക്കുന്നു 
ശോകമൂകമായ് 
കള്ളൻ ചക്കേട്ടു 
ആൽബങ്ങൾ :
വസന്തഗീതങ്ങൾ (1984)
മാമാങ്കം etc.
പൂവിളി (1990)
നെയ്യാറ്റിൻകരെ etc.
മുത്തോണം 
പെൺകൊടികൾ etc.
എസ്.പി.വെങ്കിടേഷ് (73)
പനിനീർചന്ദ്രികേ
മീനവേനലിൽ 
ഊട്ടിപ്പട്ടണം 
പാൽനിലാവിനും
മുത്തമിട്ട നേരം 
പാൽസരണികളിൽ 
കൊക്കും പൂഞ്ചിറകും 
ജോൺസൺ (56)
ആരറിവും 
കൊല്ലംകോട്ടു തൂക്കം 
ജെറി അമൽദേവ് (47)
മഞ്ഞണിക്കൊമ്പിൽ 
മഞ്ചാടികുന്നിൽ 
മിഴിയോരം 
കണ്ണോട് കണ്ണോരം 
ആളൊരുങ്ങി അരങ്ങൊരുങ്ങി 
ആയിരം കണ്ണുമായി 
പെണ്ണിന്റെ ചെഞ്ചുണ്ടിൽ 
കെ.ജെ.ജോയ് (45)
ഒരേ രാഗ പല്ലവി 
കുറുമൊഴി കൂന്തലിൽ 
എൻ സ്വരം പൂവിടും 
ഏഴാം മാളിക മേലെ 
താളം താളത്തിൽ 
ആയിരം മാതളപ്പൂക്കൾ 
സ്വർണ്ണ മീനിന്റെ 
മിഴിയിലെന്നും നീ ചൂടും 
ഔസേപ്പച്ചൻ (33)
ഉണ്ണികളേ ഒരു കഥ പറയാം 
വാഴപ്പൂങ്കിളികൾ 
കണ്ണാം തുമ്പി പോരാമോ 
പൂവിനും പൂങ്കുരുന്നാം 
തുമ്പമെല്ലാം പമ്പകടന്നു 
മുത്തണി മുന്തിരിമണി 
ഇളയരാജ (31)
ആലിപ്പഴം പെറുക്കാൻ 
മിന്നാമിനുങ്ങും 
വാലിട്ടെഴുതിയ നീലകടക്കണ്ണിൻ
കൽക്കണ്ടം ചുണ്ടിൽ 
പൂങ്കാറ്റിനോടും 
കൊഞ്ചി കരയല്ലേ 
രാപ്പാടി പക്ഷിക്കൂട്ടം 
ആലാപനം 
സ്നേഹത്തിൻ പൂഞ്ചോല 
ഓലത്തുമ്പത്തിരുന്നൂഞ്ഞലാടും
ജി. ദേവരാജൻ (24)
പ്രണയസരോവര തീരം 
അമ്പമ്പോ ജീവിക്കാൻ വയ്യേ 
ചന്ദന പൂന്തെന്നൽ 
എസ്. ബാലകൃഷ്ണൻ (30)
ഏകാന്ത ചന്ദ്രികേ 
ഉന്നം മറന്ന് 
അവനവൻ കുരുക്കുന്ന 
കണ്ണീർ ക്കായലിലേതോ 
പൂക്കാലം വന്നു 
മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ 
നീർപ്പളുങ്കുകൾ 
പവനരച്ചെഴുതുന്നു 
പാതിരാവായ് നേരം 
ഊരു വലം വരും 
ലല്ലലം പാടുന്ന 
ദക്ഷിണാ മൂർത്തി സ്വാമി 
മുരുക ഭക്തിഗാനങ്ങൾ (ആൽബം)
മഹിഷാസുരന്റെ പ്രതിയോഗി,
ഓംകാര പൊരുളെ ഗണേശ etc
1980 ൽ പുറത്തിറക്കിയ "ദീപം മകരദീപം" എന്ന അയ്യപ്പ ഭക്തിഗാനത്തിന്റെ രചനയും സംഗീതവും ബിച്ചു തിരുമലയാണ്. കുളത്തൂപ്പുഴയിലെ ബാലകനെ തുടങ്ങിയ പാട്ടുകൾ അടങ്ങിയ ആൽബം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K