23 November, 2021 05:25:35 PM


മന്ത്രി ആദ്യമുദ്ര നിറച്ചു; 1008 നെയ്‌ത്തേങ്ങയുമായി സോമനാചാരി മലചവിട്ടി



ഏറ്റുമാനൂര്‍: 1008 നെയ്‌ത്തേങ്ങകളുമായി സോമന്‍ ആചാരി വീണ്ടും മല ചവിട്ടി. കോട്ടയം നീണ്ടൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാവിലെ ശരണമന്ത്രങ്ങളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വെള്ളാപ്പള്ളിയിൽ സോമന്‍ ആചാരി കെട്ടുനിറച്ചപ്പോള്‍ ആദ്യമുദ്രയില്‍ നെയ് ഒഴിച്ചത് മന്ത്രി വി.എന്‍.വാസവന്‍. സോമനാചാരി കെട്ടുനിറയ്ക്കുന്ന വിവരമറിഞ്ഞ് രാവിലെ എട്ട് മണിക്ക് തന്നെ മന്ത്രി ക്ഷേത്രത്തിലെത്തി. പിന്നാലെ പതിവ് തെറ്റിക്കാതെ മോന്‍സ് ജോസഫ് എംഎല്‍എയും. നെയ്തേങ്ങകള്‍ കെട്ടില്‍ നിറയ്ക്കുന്ന ചടങ്ങില്‍ മോന്‍സ് ജോസഫും പങ്കാളിയായി. ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കെട്ടുനിറയ്ക്കല്‍ ചടങ്ങുകള്‍ നടന്നത്. 


കഴിഞ്ഞ 28 വര്‍ഷമായി മുടങ്ങാതെ മല ചവിട്ടുന്ന സോമന്‍ ആചാരി 2012 ലാണ് കൂടുതല്‍ നെയ്തേങ്ങയുമായി ആദ്യമായി മല ചവിട്ടിയത്. മലയ്ക്ക് പോകാന്‍ സാധിക്കാത്ത ഭക്തര്‍ നിറച്ചു നല്‍കിയ തേങ്ങകളുള്‍പ്പെടെ ആദ്യയാത്രയിൽ 106 മുദ്രകളുള്ള ഇരുമുടിക്കെട്ടുമായിട്ടായിരുന്നു ശബരിമല ദർശനം. തുടർന്ന് ഓരോവർഷവും നെയ്തേങ്ങകളുടെ എണ്ണം കൂടി കൂടി കഴിഞ്ഞ വര്‍ഷം അത് 1007 വരെയായി. ഇക്കുറി അത് 1008ഉം. രാവിലെ എട്ട് മണിക്ക് തുടങ്ങിയ കെട്ടുനിറ രണ്ട് മണിക്കൂറിലധികം നീണ്ടു. പത്തരയോടെ ക്ഷേത്രത്തില്‍നിന്നും നാളികേരം ഉടച്ച് പുറപ്പെട്ട ആറംഗസംഘം പമ്പാസ്നാനവും കഴിഞ്ഞ് നാലര മണിയോടെ മലചവിട്ടിതുടങ്ങി. 


ക്ഷേത്രത്തില്‍ എത്തിയ ഭക്തരെല്ലാം സോമനാചാരിയുടെ കെട്ടുനിറചടങ്ങില്‍ പങ്കാളികളായി. 806 നെയ്തേങ്ങകളുമായി 2019ല്‍ സോമന്‍ ആചാരി ശബരിമല ദര്‍ശനം നടത്തിയതിന് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഈ യാത്രക്കാവശ്യമായ തേങ്ങകൾ ഒറ്റ തെങ്ങിൽ നിന്നാണ് ലഭിച്ചതെന്ന് സോമന്‍ ആചാരി ഓര്‍ക്കുന്നു. നീണ്ടൂർ സുബ്രഹ്മണ്യസ്വാമിയുടെ ഭക്തനും സ്വര്‍ണ്ണപ്പണിക്കാരനുമായ സോമനാചാരി നാട്ടിലെ അറിയപ്പെടുന്ന പാമ്പുപിടിത്തക്കാരന്‍ കൂടിയാണ്. നാട്ടിൽ ഭീതിപരത്തിയ അനവധി പാമ്പുകളെ പിടികൂടി വനത്തിൽ വിട്ടയച്ചതിന് സോമനാചാരിക്ക്‌ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K