16 November, 2021 12:26:12 PM


ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; അന്വേഷിക്കാന്‍ എട്ട് സംഘങ്ങള്‍



പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാന്‍ എട്ട് സംഘങ്ങള്‍. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന സൂചനയാണുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. എലപ്പുള്ളിയില്‍ നേരത്തെയുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാവാമെന്നാണ് നിഗമനമെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ഡിവൈഎസ്പി പിസി ഹരിദാസന്റെ മേല്‍നോത്തില്‍ ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു ടി എബ്രബാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 

കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. തമിഴ്‌നാട് അതിര്‍ത്തിയായ വാളയാര്‍, നെടുമ്പാശേരി ഭാഗത്തേക്കുള്ള പ്രധാന ടോളായ പാലിയേക്കര അടക്കമുളള ഇടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. പ്രതികള്‍ ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. മമ്പ്രത്തെ ഭാര്യവീട്ടില്‍ നിന്നും ഭാര്യയുമായി ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

കാറില്‍ എത്തിയ സംഘം ബെക്ക് തടഞ്ഞു നിര്‍ത്തി സഞ്ജിത്തിനെ ആളുകള്‍ നോക്കിനില്‍ക്കേ വെട്ടി വീഴ്ത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. എസ് ഡി പിഐ പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നില്‍ എന്ന് ബിജെപി ആരോപിച്ചു. നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. കൊല്ലപ്പെട്ട സഞ്ജിത്തിന്റെ പേരില്‍ കസബ പൊലീസ് സ്റ്റേഷനില്‍ 11 കേസുകളുണ്ട്. ഒരു വര്‍ഷംമുമ്പ് സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നാല് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K