13 October, 2021 08:13:47 AM
മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി അന്തരിച്ചു
കോഴിക്കോട്: പ്രമുഖ മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി (വടക്കുങ്ങര മുഹമ്മദ് കുട്ടി-86) അന്തരിച്ചു. ബുധനാഴ്ച പലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ് വി.എം കുട്ടി. ഗായകനും ഗാനരചയിതാവും സംഗീതകാരനുമാണ്. ഉല്‍പ്പത്തി, പതിനാലാം രാവ്, പരദേശി എന്നീ സിനിമകളില്‍ അഭിനയിച്ചു. ഏഴ് സിനിമകളില്‍ പാടിയിട്ടുണ്ട്. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. മാര്‍ക്ക് ആന്റണി എന്ന സിനിമക്കായി പാട്ടെഴുതിയിട്ടുണ്ട്. സംഗീതനാടക അക്കാദമി പുരസ്കാര ജേതാവാണ്.
ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലിൽ 1935 ൽ ആണ് ജനനം. അധ്യാപകനായിരുന്ന വി.എം കുട്ടി 1954 ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടായിരുന്നു ഈ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മാപ്പിളപാട്ടിന്റെ വിലാസമായി.
1957 മുതൽ സ്വന്തമായി മാപ്പിളപ്പാട്ട് സംഘമുള്ള വി.എം.കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്. ചലച്ചിത്രം, കാസറ്റുകൾ, എന്നിവക്ക് വേണ്ടി ധാരാളം ഗാനങ്ങൾ പാടിയിട്ടുണ്ട്. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖയിലും വി.എം.കുട്ടിക്ക് നല്ല പാണ്ഡിത്യമുണ്ട്.